ഇന്ന് കാര്‍ഗിൽ വിജയ് ദിവസ്; പാക് സൈനികർ കീഴടങ്ങിയ മഹാവിജയം, ജ്വലിക്കുന്ന യുദ്ധസ്മരണകൾക്ക് 21 വയസ്
ദില്ലി: നീണ്ട അറുപത് ദിവസത്തെ ചോര മരവിപ്പിക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ പാകിസ്താനില്‍ നിന്നും എത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയം പിടിച്ചെടുത്ത ദിവസമാണ് ഇന്ന്. ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിവസ്, അതിര്‍ത്തി കടന്നെത്തിയ പാക് സൈനികരെ തുരത്തി ഇന്ത്യ വിജയം നേടിയപ്പോള്‍ രാജ്യത്തിന്റെ പരമാധികാരത്തിനായി ഇന്ത്യ വില നല്‍കിയത് 527 സൈനികരെയാണ്. കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ഇന്നേക്ക് കൃത്യം 21 വര്‍ഷങ്ങള്‍ തികയുന്നു. മൈനസ് 50 ഡിഗ്രി വരെ തണുത്ത കാലാവസ്ഥയിലും വിട്ടുകൊടുക്കാതെ പൊരുതി ജീവന്‍ ബലി നല്‍കിയ യോദ്ധാക്കളെ ഇന്ത്യ കാര്‍ഗില്‍ വിജയ് ദിവസത്തില്‍ സ്മരിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ മുന്നണി എന്നാണ് കാര്‍ഗില്‍ അറിയപ്പെടുന്നത്. ശത്രുക്കളോട് മാത്രമല്ല പ്രതികൂല കാലാവസ്ഥയോടും മല്ലടിച്ചാണ് ഇന്ത്യന്‍ സൈനികര്‍ പാകിസ്താന്‍ കൈയ്യേറിയ അതിര്‍ത്തി പോസ്റ്റുകള്‍ തിരികെ പിടിച്ചത്. പാക് സൈനിക മേധ3ാവി പര്‍വേസ് മുഷറഫിന്റെ ഉത്തരവനുസരിച്ച് ഭീകരവാദികളുടെ വേഷത്തില്‍ സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാന മേഖലയില്‍ നുഴഞ്ഞു കയറിയതോടെയാണ് അതിര്‍ത്തി സംഘര്‍ഷമുഖരിതമാകുന്നത്. 1999 ല്‍ കൊടും ശൈത്യത്തില്‍ ഇന്ത്യ സൈനികരെ പിന്‍വലിച്ചിരുന്നു, ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്റെ ചതിപ്രയോഗം.
പാക്് സൈനികര്‍ അതിര്‍ത്തി കടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇന്ത്യ സൈന്യം മേഖലയില്‍ എത്തി പ്രതിരോധം തീര്‍ക്കുകയായിരുന്നു. മേയ് എട്ട് മുതല്‍ ജൂലൈ 26വരെ നടന്ന സായുധ പോരാട്ടമാണ് കാര്‍ഗില്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നത്. കാണാതായ തന്റെ ആടിനെ തേടിയിറങ്ങിയ താഷി നംഗ്യാള്‍ എന്ന ആട്ടിടയനാണ് കൂട്ടത്തോടെ അതിര്‍ത്തി കടന്നെത്തുന്ന പാക് പട്ടാളത്തെ ആദ്യം കണ്ടത്. സൈന്യത്തിന് ലഭിച്ച ആദ്യ ജാഗ്രതാ നിര്‍ദ്ദേശമായിരുന്നു അത്. ദ്രാസ് മേഖലയില്‍ വിഘടനവാദികള്‍ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമമാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അതിര്‍ത്തിയില്‍ പലഭാഗത്തും പാക് സൈന്യം നിയന്ത്രണരേഖ പിന്നിട്ടിരുന്നു.
നിയന്ത്രണരേഖ പിന്നിട്ട് കിലോമീറ്ററോളം കടന്ന് പാകിസ്താനി പട്ടാളവും കാശ്മീര്‍ തീവ്രവാദികളും ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കയറി. ഇവരെ തുരത്താന്‍ സൈന്യം ഓപ്പറേഷന്‍ വിജയ് ആരംഭിച്ചു. കര, നാവിക, വ്യോമ സേനകള്‍ യുദ്ധത്തില്‍ പങ്കാളികളായി. വ്യോമസേനയുടെ സഫേദ് സാഗര്‍ എന്ന ഓപ്പറേഷന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായകമായി. 32,000 അടി ഉയരത്തില്‍ നിന്നും പാക്കിസ്താന്‍ പട്ടാളക്കാരെയും നുഴഞ്ഞുകയറ്റക്കാരെയും കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചു. 1999 ജൂലൈ 14 ന് ഇന്ത്യ പാക്കിസ്താന്റെ മേല്‍ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയി പ്രഖ്യാപിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.