ഇന്ന് രാജ്യത്ത് 1247 പുതിയ കോവിഡ് കേസുകൾ; തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തതിലും 43 ശതമാനം ഇടിവ്
ഡൽഹി; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1247 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. തിങ്കളാഴ്ച രേഖപ്പെടുത്തിയ കേസുകളേക്കാൾ 43 ശതമാനത്തിന്റെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 2,183 പേർക്കായിരുന്നു തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. പുതിയ കേസുകളിൽ 90 ശതമാനം വർധനയും ഒറ്റ ദിവസത്തിനുള്ളിൽ പോസിറ്റിവിറ്റി നിരക്കിൽ 165 ശതമാനം വർദ്ധനവും തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച 1150 പേർക്ക് ആയിരുന്നു കോവിഡ് ബാധിച്ചത്. ആയതിനാൽ ഇന്നത്തെ കണക്കുകൾ ആശ്വാസത്തിന് വകനൽകുന്നവയാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിലെ മൊത്തം കോവിഡ് -19 കേസുകളുടെ എണ്ണം ഇന്ന് 4,30,45,527 ആയി ഉയർന്നു. ഇതിൽ സജീവ കേസുകൾ 11,860 ആണ്. ഉത്തർപ്രദേശിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെയാകെ മരണസംഖ്യ 5,21,966 ആയി ഉയർന്നിട്ടുണ്ട്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.76 ശതമാനമായി തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.34 ശതമാനമായും രേഖപ്പെടുത്തി.

രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ഗുരുതരമായി രോ ഗം ഉയരുന്നത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കുറിൽ 501 പേർക്കാണ് ഇവിടെ പുതിയതായി രോ ഗം ബാധിച്ചിരിക്കുന്നത്. 7.72 ആണ് ഡൽഹിയിലെ പോസിറ്റിവിറ്റി നിരക്ക്. നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ഡൽഹി ദുരന്ത നിവാരണ അതോറിട്ടി നാളെ യോഗം ചേരും. പുതിയ പശ്ചാത്തലത്തിൽ ഡൽഹിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലേയും യു.പിയിലേയും ജില്ലകളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്.
അതേ സമയം സംസ്ഥാനത്ത് കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ ദിനം പ്രതി പുറത്ത് വിടുന്ന കോവിഡ് കണക്കുകൾ ഇനി ഉണ്ടാകില്ലെന്ന് കേരളം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തിന്റെ ഈ നടപടിക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം രം ഗത്തെത്തി. കോവിഡ് ഡാറ്റയുടെ "പ്രതിദിന അപ്‌ഡേറ്റ്" ഉറപ്പാക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ട് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ കേരള ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചു. ഇതേ തുടർന്ന് ചെറിയ ഒരു ഇടവേളക്ക് ശേഷം തിങ്കളാഴ്ചയാണ് കേരളം സംസ്ഥാനതല കോവിഡ് കണക്ക് പുറത്ത് വിട്ടത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള കേസുകളും മരണങ്ങളും ദിനം പ്രതി നിരീക്ഷിക്കുന്നതിന് ശക്തമായ റിപ്പോർട്ടിംഗ് സംവിധാനത്തിന്റെ ആവശ്യകത ഉണ്ടെന്ന് അഗർവാൾ പറഞ്ഞു.












Click it and Unblock the Notifications