ആന്ധ്രയിലെ ഈ ഗ്രാമത്തിൽ കണ്ടെത്തിയത് ടൺ കണക്കിന് സ്വർണം, ഇന്ത്യയിലേക്ക് മൊത്തം ഇത് മതിയാകും!
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ ഉത്പാദക സംസ്ഥാനമായി മാറാൻ ഒരുങ്ങുകയാണ് ആന്ധ്രാപ്രദേശ്. കുർണൂൽ ജില്ലയിലെ ജോന്നഗിരിയിൽ വൻ സ്വർണ്ണ നിക്ഷേപമാണ് അടുത്തിടെ കണ്ടെത്തിയത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ മൊത്തം സ്വർണ്ണ വിപണിയിലേക്ക് ആവശ്യമായ ഭൂരിഭാഗം സ്വർണ്ണവും വിതരണം ചെയ്യുന്നത് ആന്ധ്രാപ്രദേശ് ആയിരിക്കുമെന്ന് ആന്ധ്രാ ഖനന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീന പറയുന്നു.
കുർണൂലിലെ ജോന്നഗിരി ഗ്രാമത്തിൽ മാത്രം ഏകദേശം 50 ടൺ സ്വർണ്ണത്തിന്റെ നിക്ഷേപം ഉണ്ടെന്നാണ് ജിയോളജിക്കൽ സർവേകളുടെയും വിവിധ ഏജൻസികളുടെയും പ്രാഥമിക വിലയിരുത്തൽ. നിലവിൽ ഈ പ്രദേശത്ത് വിപുലമായ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജോന്നഗിരിക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വർണ്ണ ഖനനത്തിന് സാധ്യതകളുള്ള മറ്റ് നാല് മേഖലകൾ കൂടി ഖനന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
പ്രമുഖ ഖനന കമ്പനിയായ ജിയോമൈസൺസ് മൈനിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ കണ്ടെത്തലിന് പിന്നിൽ. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യയിൽ ഇത്രയും വലിയൊരു സ്വകാര്യ സ്വർണ്ണ ഖനന പദ്ധതിക്ക് അനുമതി ലഭിക്കുന്നത്. കർണ്ണാടകയിലെ കോലാർ , ഹട്ടി ഖനികൾക്ക് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപ മേഖലകളിലൊന്നായി ജോനഗിരി ഇനി മാറും.

1500 ഏക്കർ ഭൂമിയിലാണ് ഖനനത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അതിൽ 500 ഏക്കറോളം ഭൂമിയിൽ മാത്രമാണ് ഇതുവരെ പരിശോധനകൾ പൂർത്തിയാക്കിയിട്ടുളളത്.
പരീക്ഷണാടിസ്ഥാനത്തിൽ പര്യവേക്ഷണം നടത്തിയ ഈ 500 ഏക്കർ സ്ഥലത്ത് നിന്ന് മാത്രം ഏതാണ്ട് 13 ടണ്ണോളം സ്വർണ്ണത്തിന്റെ നിക്ഷേപം വേർതിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് പ്രിൻസിപ്പൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്.
അവശേഷിക്കുന്ന 1000 ഏക്കർ സ്ഥലത്ത് കൂടുതൽ സ്വർണ്ണ പര്യവേക്ഷണ പ്രവർത്തനങ്ങൾ അടുത്ത ഘട്ടമായി ഉടൻ തന്നെ ആരംഭിക്കും. ഇത് കൂടി വിജയകരമായി പൂർത്തിയാകുന്നതോടെ ജോന്നഗിരിയിലെ ആകെ സ്വർണ്ണ നിക്ഷേപത്തിന്റെ അളവ് ഏകദേശം 50 ടണ്ണിലേക്ക് കുതിച്ചുയരുമെന്നാണ് ഖനന വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
സ്വർണനിക്ഷേപം ഉണ്ടെന്ന് കരുതുന്ന മറ്റ് മൂന്ന് മേഖലകളിൽ കൂടി സർക്കാർ അടിയന്തര പരിശോധനകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാമഗിരി, ജവ്വകുല, ചിഗുരുകുണ്ഡ ബിസ്നാഥം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ ഈ സ്വർണ്ണ ഖനന മേഖലകൾ. ഈ മൂന്ന് പ്രദേശങ്ങളിലെ നിക്ഷേപം കൂടി പൂർണ്ണമായി വേർതിരിച്ചെടുക്കുന്നതോടെ സംസ്ഥാനത്തെ ഖനന മേഖല കൂടുതൽ കരുത്തുറ്റതായി മാറും.
ഇന്ത്യ നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ സ്വർണ്ണം വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വിപണികളിലൊന്നാണ്. ഈയൊരു സാഹചര്യത്തിൽ ആഭ്യന്തരമായി വൻതോതിൽ സ്വർണ്ണത്തിന്റെ ഉത്പാദനം ആന്ധ്രയിലൂടെ വർദ്ധിക്കുന്നത് രാജ്യത്തിന്റെ വിദേശ നാണയ നഷ്ടം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.














Click it and Unblock the Notifications