കാണാതായ ഇന്ത്യൻ നയതന്ത്ര ഉദ്യോസ്ഥർ ഐഎസ്ഐയുടെ കസ്റ്റഡിയിൽ? വിവരം ലഭിച്ചത് സർക്കാർ വൃത്തങ്ങൾക്ക്!!
ദില്ലി: പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് കാണാതായ രണ്ട് ഇന്ത്യൻ ഉദ്യോഗസ്ഥർ പാക് ഐഎസ്ഐയുടെ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംഭവത്തിൽ ഇന്ത്യയിലെ പാകിസ്താൻ അംബാസിഡറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നുവെന്നാണ് എൻഐഎ റിപ്പോർട്ട്. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ രണ്ട് ഡ്രൈവർമാരെ കാണാനില്ലെന്ന് കാണിച്ച് ഇന്ത്യ പാകിസ്താന് പരാതി നൽകിയിരുന്നു. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് ശേഷമാണ് ഇരുവരെയും കാണാതാവുന്നത്.
ചാരവൃത്തി ആരോപിച്ച് പാക് ഹൈക്കമ്മീഷനിലെ വിസാ വിഭാഗത്തിൽ സേവനമനുഷ്ടിച്ചിരുന്ന രണ്ട് പാക് ഉദ്യോസ്ഥരെ നാടുകത്തി രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാതാവുന്നത്. ദില്ലിയിലെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് പേരും ചാരവൃത്തികളിൽ ഏർപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം.

പാകിസ്താനിലുള്ള ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാകിസ്താൻ നിരീക്ഷിച്ച് വരികയാണ്. ഈ നടപടിയിൽ ഇന്ത്യ പാകിസ്താനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ചുമതലയുള്ള ഗൌരവ് അലുവാലിയയുടെ ഔദ്യോഗിക വാഹനത്തെ പിന്തുടർന്ന് ഐഎസ്ഐ പ്രവർത്തകൻ എത്തിയ സംഭവവും അടുത്ത കാലത്തുണ്ടായിരുന്നു. ബൈക്കിലായിരുന്നു ഇയാളെത്തിയത്. ഇതോടെ മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ പാകിസ്താനിലെ വിദേശകാര്യ മന്ത്രാലത്തോട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉപദ്രവിക്കുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു.
മാർച്ചിൽ മാത്രം ഇത്തരത്തിലുള്ള 13 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാണിച്ച ഇന്ത്യ ഇത്തരം നടപടികൾ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. പാക് സർക്കാർ ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി അന്വേഷണം നടത്തേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടിരുന്നു. അതിർത്തിയിലെ വെടിവെയ്പും ഭീകരവാദ പ്രശ്നങ്ങളും മൂലം ഇന്ത്യ- പാക് ബന്ധത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘർഷഭരിതമായി തുടരുകയാണ്.












Click it and Unblock the Notifications