ഏഷ്യയിൽ ഏറ്റവും വേഗത്തിൽ കൊവിഡ് വ്യാപിക്കുന്നത് ഇന്ത്യയിൽ, ഞെട്ടിക്കുന്ന റിപ്പോർട്ട്, ഇത് തുടർന്നാൽ?
ദില്ലി: ഏഷ്യയില്‍ ഏറ്റവും വേഹഗത്തില്‍ രോഗം വ്യാപിക്കുന്നത് ഇന്ത്യയിലാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കൊറോണ കേസുകള്‍ ഒരു ലക്ഷം കടന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഇന്ത്യയില്‍ ലോക്ക് ഡൗണില്‍ ഇലവ് വരുത്തി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയില്‍ 101139 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 58802 പേര്‍ ആശുപത്രിയില്‍ തുടരുമ്പോള്‍ 39174 പേര്‍ക്ക് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറില്‍ 134 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായപ്പോള്‍ ആകെ മരിച്ചവരുടെ എണ്ണം 3163 ആയി. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.
ബ്ലൂംബെര്‍ഗ്
കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ വ്യാപിച്ച രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുകയാണ്. ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കറിന്റെ കണക്ക്‌നുസരിച്ച് കഴിഞ്ഞ ആഴ്ച രാജ്യത്ത് രോഗബാധിതരുടെ നിരക്കില്‍ 28 ശതമാനം വര്‍ദ്ധനയാണ് സംഭവിച്ചത്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനില്‍ ഇതേ കാലയളവില്‍ 19 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
സമ്പദ്വ്യവസ്ഥ
സമ്പദ് വ്യവസ്ഥ പുനരാരംഭിച്ചതിനെ തുടര്‍ന്ന് കേസുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ള നാള്‍ കനത്ത വെല്ലുവിളിയാണെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ അഡീഷണല്‍ പ്രൊഫസര്‍ രാജ്‌മോഹന്‍ പാണ്ഡ പറയുന്നത്. രണ്ട് മടങ്ങായുള്ള തന്ത്രം ഇന്ത്യയിലെ കൊറോണ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപജില്ലാ തലത്തില്‍ നിയന്ത്രണ നടപടികള്‍ ഊന്നല്‍ നല്‍കിക്കൊണ്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലാംഘട്ട ലോക്ക് ഡൗണ്‍
മേയ് 18 തിങ്കളാഴ്ചയാണ് രാജ്യം മൂന്നാം ഘട്ട ലോക്ക് ഡൗണിന് തുടക്കം കുറിച്ചത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള എല്ലാ ഇളവുകളും നാലാം ഘട്ട ലോക്ക് ഡൗണില്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വ്യാപാര മേഖലകളും, കടകള്‍, പൊതുഗതാഗതം എന്നിവ ആരംഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ആഭ്യന്തര-രാജ്യാന്തര വിമാനയാത്രകള്‍ മേയ് 31 വരെ നിര്‍ത്തിവയ്ക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്.
ചില മേഖലകള്‍
എന്നാല്‍ രാജ്യത്തെ ചിലെ മേഖലകള്‍ പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ചില വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും തുറക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്. തൊഴിലാളികളുടെ ലഭ്യതക്കുറവാണ് പ്രധാന കാരണം. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് കാല്‍നടയായും മറ്റും യാത്ര ചെയ്തത്. ഇവര്‍ ഇനി മടങ്ങിവരുന്നത് എപ്പോഴാണെന്ന് സംബന്ധിച്ച് ഒരു വ്യക്തതയുമില്ല. ഈ മേഖലകളില്‍ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ മേയ് 31 കഴിയേണ്ടിവരും.
പ്രവാസികളുടെ മടക്കം
അതേസമയം, രാജ്യത്ത് പ്രവാസികളുടെ മടക്കം കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. കേന്ദ്രസര്‍ക്കാരിന്റെ വന്ദേഭാരത് ദൗത്യത്തിലൂടെ നിരവധി വിദേശ ഇന്ത്യക്കാരാണ് നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത് പ്രവാസികള്‍ക്കാണ്. നാട്ടിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് അതത് സംസ്ഥാനങ്ങള്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പാടാക്കണം. 14 ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കുക.