മോദി-ഷീ കൂടിക്കാഴ്ച; ആർസിഇപി കരാർ പ്രധാന ചർച്ചയാകും, ചൈനീസ് നിക്ഷേപം ക്ഷണിക്കാനും സാധ്യത!
പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടിയിൽ വ്യാപാര പ്രശ്നങ്ങളും അതിർത്തി തർക്കങ്ങളും ബഹുരാഷ്ട്ര സഹകരണവും ചർച്ചയാകും. ഇന്ത്യയും ചൈനയുമുൾപ്പെടെ 15 രാജ്യങ്ങൾ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാർ ആർസിഇപി യെക്കുറിച്ചുള്ള നിർണായക ചർച്ച തായ്ലാൻഡിലെ ബാങ്കോക്കിൽ തുടങ്ങിയിരിക്കേയാണ് മോദി- ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തുന്നത്.
മോദി- ഷി ജിൻപിങ് കൂടിക്കാഴ്ച ഇന്ന്; കനത്ത സുരക്ഷയിൽ മഹാബലിപുരം, അതിർത്തി തർക്കം ചർച്ചയാകും
ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആർസിഇപി കരാർ ആഭ്യന്തര ഉത്പാദനത്തെയും വ്യവസായത്തെയും തകർക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കരാറിൽ കൂടുതൽ ഇളവുകൾ ഇന്ത്യ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉഭയകക്ഷി വാണിജ്യം, ഭീകരതയ്ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വർധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയവ ഉച്ചകോടിയിൽ ചർച്ചയാകും.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗം യാങ് ജെയ്ചി, വിദേശകാര്യമന്ത്രി വാങ് യി എന്നിവർ ഷിക്കൊപ്പമുണ്ടാകും. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവർ മോദിക്കൊപ്പെ ചർച്ചകളിൽ പങ്കെടുക്കും. ചൈനീസ് പ്രസിഡന്റ് ഷീജിൻപിങ് ഇന്ന് ഉച്ചക്ക് 2.10നാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തുക. തുടർന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ റോഡിന് ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകയേന്തിയ വിദ്യാർത്ഥികളും തമിഴ് വാദ്യമേളങ്ങളും സ്വാഗതമോതും.
വൈകീട്ട് നാലിന് റോഡ് മാർഗം മഹാബലിപുരത്തേയ്ക്ക് തിരിക്കും. ഈ വഴിയിൽ 36 ഇടങ്ങളിൽ കലാപ്രകടനങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് മഹാബലിപുരത്തെ മൂന്ന് പൈതൃക കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സന്ദർശിക്കും. നാളെ രാവിലെ പത്തിന് മഹാബലിപുരത്തെ റിസോർട്ടിലാണ് അനൗദ്യോഗിക കൂടിക്കാഴ്ച നടക്കുക. തുടർന്ന് പ്രതിനിധി ചർച്ചയും ഉണ്ടാകും