വാണിജ്യ യുദ്ധം മുറുകുന്നു; ഓപ്റ്റിക്കൽ ഫൈബർ ഉത്പന്നങ്ങളുടെ ആന്റി ഡമ്പിങ്ങ് നികുതി ഉയർത്തി ചൈന
ഇന്ത്യ-ചൈന അതിർത്തി സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇനിയും ചൈനീസ് ഇറക്കുമതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് റിപ്പർട്ടുകൾ. അതിനിടെ ഇന്ത്യയിൽ നിന്നുള്ള ഫൈബർ ഓപ്റ്റിക്കൽ ഉത്പന്നങ്ങങ്ങളുടെ ആന്റി ഡമ്പിങ്ങ് ഡ്യൂട്ടി ഉയർത്തിയിരിക്കുകയാണ് ബെയ്ജിങ്ങ്. അഞ്ച് വർഷത്തേക്കാണ് നികുതി ഉയർത്തിയിരിക്കുന്നത്.
സിംഗിൾ മോഡ് ഒപ്റ്റിക്കൽ ഫൈബറിനുള്ള ഉയർത്തിയ നികുതി ഓഗസ്റ്റ് 14 മുതൽ പ്രാബല്യത്തിൽ വന്നു, ഇത് അഞ്ച് വർഷത്തേക്ക് നീണ്ടുനിൽക്കും. ഇന്ത്യൻ നിർമ്മാതാക്കളെ ആശ്രയിച്ച് 7.4 ശതമാനത്തിനും 30.6 ശതമാനത്തിനും ഇടയിലായിരിക്കും നികുതി വർധന ഈടാക്കുക, ചൈനീസ് വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.ടെലികമ്യൂണിക്കേഷൻ നെറ്റ്‌വർക്കുകളിലും കേബിൾ ടെലിവിഷനിലും ഉപയോഗിക്കുന്ന ഒപ്റ്റിക്കൽ ഫൈബറിന് നികുതി ഉയർത്താനുള്ള തിരുമാനത്തിലൂടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനാണ് ചൈന ഒരുങ്ങുന്നത്.
ചൈന, മലേഷ്യ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബ്ലാക്ക് ടോണർ പൗഡറിന് ആറ് മാസത്തേക്ക് ഇറക്കുമതി തീരുവ ഇന്ത്യ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ നടപടി.ഒരു ടൺ ബ്ലാക്ക് ടോണറിന്റെ ചൈനീസ് തായ്‌പൈയിൽ നിന്നുള്ള ഇറക്കുമതിക്ക് 196 ഡോളറും മലേഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 1,686 ഡോളറും ചൈനയിൽ നിന്നുള്ള അല്ലെങ്കിൽ കയറ്റുമതി ചെയ്യുന്നവയ്ക്ക് 834 ഡോളറുമാണ് നിലവിൽ ഇറക്കുമതി തീരുവ.ചൈന, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില സ്റ്റീൽ ഉൽപന്നങ്ങൾക്ക് ജൂണ്‍ 23 ന് ഇന്ത്യ ഇറക്കുമതി തീരുവ ഉയർത്തിയിരുന്നു.
ചൈനയിൽ നിന്നുള്ള ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ എന്നിവ ഉൾപ്പെടെ 20 ഓളം ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഉയർത്താനുള്ള ചർച്ചകൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ചില സ്റ്റീൽ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസൻസ് ഏർപ്പെടുത്താനും ആലോചനയുണ്ട്. വാണിജ്യമന്ത്രിൽ നിന്നുള്ള ശുപാർശകൾ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
അതിർത്തിയിലെ ചൈനീസ് പ്രകോപനങ്ങളുടെ പശ്ചാത്തലത്തിലാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ കർശന നിയന്ത്രണം കൊണ്ടുവന്നത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചൈനയുടെ നിരവധി ആപുകളും ഇന്ത്യ നേരത്തേ നിരോധിച്ചിരുന്നു. 101 പ്രതിരോധ ഉൽപ്പന്നങ്ങൾക്കും ഇന്ത്യ ഇറക്കുമതി നിരോധനം ഏർപ്പടുത്തിയിരുന്നു. പീരങ്കി തോക്കുകൾ, എൽസിഎച്ച്, സോണാർ ആയുധ സംവിധാനം, ഹൈടെക് ആയുധ സംവിധാനങ്ങൾ, കോർവെറ്റുകൾ, ആക്രമണ റൈഫിളുകൾ, ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, ആർമ്ഡ് ഫൈറ്റിങ്ങ് വെഹിക്കിൾ എന്നിവ അടക്കമുള്ളയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2024 ന് ഉളളിൽ ഇറക്കുമതി പൂർണമായും അവസാനിപ്പിച്ച് ആവശ്യമായത് തദ്ദേശമായി തയ്യാറാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.