കിഴക്കൻ ബെംഗളൂരിലെ ഗതാഗതക്കുരുക്ക്; സിഡിപി പദ്ധതിയിൽ ഉൾപ്പെട്ട് 6.2 കിമി റോഡ് പദ്ധതി ഇഴയുന്നു
ബംഗളൂരു: കിഴക്കൻ ബംഗളൂരുവിൽ 2015-ലെ സമഗ്ര വികസന പദ്ധതിയിൽ (സിഡിപി) ഉൾപ്പെട്ട 6.2 കിലോമീറ്റർ റോഡ് നിർമ്മാണം പാതിവഴിയിൽ. പുതിയ ഹൊറൈസൺ കോളേജ് വഴി ഗുഞ്ചൂരിനെ ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്നതാണ് പാത. 140 അടി വീതിയുള്ള ഈ റോഡ് വാർത്തൂർ, പാനത്തൂർ തുടങ്ങിയ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് അഴിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപിച്ചിച്ചത്. റോഡിന്റെ ഇരുവശങ്ങളിലും നിർമ്മാണം പൂർത്തിയായെങ്കിലും മധ്യഭാഗം ഇപ്പോഴും അവശേഷിക്കുകയാണ്.
സ്റ്റേറ്റ് ഹൈവേ 35, ബാലകെരെ-പാനത്തൂർ റോഡ്, ഓൾഡ് എയർപോർട്ട് റോഡ് എന്നിവയിലെ ഗതാഗതക്കുരുക്ക് കുറച്ച്, വാർത്തൂരിലെയും ഗുഞ്ചൂരിലെയും ആളുകൾക്ക് ഔട്ടർ റിംഗ് റോഡിലേക്ക് നേരിട്ടുള്ള ബന്ധം നൽകാൻ ഈ റോഡിനാകും.പദ്ധതി വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഭൂമി ഏറ്റെടുക്കലാണ്. ആറ് ഏക്കർ വനഭൂമി ഇവിടെ ഏറ്റെടുക്കേണ്ടതുണ്ട്. മാത്രമല്ല ഒരു കെപിടിസിഎൽ സബ്‌സ്റ്റേഷൻ, 20 സ്വകാര്യ സ്വത്തുക്കൾ, രണ്ട് ക്ഷേത്രങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കുകയും വേണം. റോഡിൻ്റെ പ്രവൃത്തി തുടങ്ങാത്തത് മൂലം വാഹനങ്ങളെ ഉൾറോഡുകളിലേക്ക് വഴിതിരിച്ചുവിടുകയാണ്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഈ മേഖലയിൽ കൂടുതൽ വീടുകൾ വരുന്നതും പദ്ധതിക്ക് വെല്ലുവിളി തീർക്കുന്നുണ്ട്.

പ്രദേശവാസികൾ നടത്തിയ സർവേ പ്രകാരം പനത്തൂർ, ബാലഗെരെ തുടങ്ങിയ സ്ഥലങ്ങളിലെ 15,000-ത്തിലധികം ഫ്ലാറ്റുകൾ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ നിരവധി ഭവനനിർമ്മാണ പദ്ധതികൾ ഇപ്പോൾ നിർമ്മാണഘട്ടത്തിലാണ്. സ്വാഭാവികമായും ഈ മേഖലയിൽ ഇത് തിരക്ക് കൂടാൻ കാരണമാകുമെന്നാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.
ജിബിഎ, വനം വകുപ്പ്, കെപിടിസിഎൽ, നഗരാസൂത്രണ അതോറിറ്റികൾ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ഉൾപ്പെട്ടതാണ് ഈ കാലതാമസത്തിന് മുഖ്യകാരണമെന്നാണ് അധികൃതർ പറയുന്നത്. വനം വകുപ്പ് അനുമതിയാണ് ഇവിടെ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അനക്കൽ സമീപം ഭൂമി വാഗ്ദാനം ചെയ്ത് മുൻപ് അനുമതി തേടിയെങ്കിലും അത് നിരസിക്കപ്പെട്ടു. മണ്ടൂരിൽ ഭൂമി നൽകിയിട്ടും വനവൽക്കരണത്തിന് യോജിക്കാത്തതിനാൽ ആ നിർദ്ദേശവും തള്ളി. നിലവിലുള്ള റോഡുകൾ മെച്ചപ്പെടുത്താം എന്ന ബദലാണ് ഉദ്യോഗസ്ഥർ നൽകുന്നത്. എന്നാൽ പദ്ധതിയെ പിന്തുണയ്ക്കുന്നവർ ഇതിനോട് വിയോജിക്കുകയാണ്., ഭാവിയിലെ ഗതാഗതക്കുരുക്ക് നേരിടാൻ പുതിയ റോഡ് അത്യാവശ്യമാണെന്നും ഇവർ വാദിക്കുന്നു.
കെപിടിസിഎൽ സബ്സ്റ്റേഷൻ മാറ്റാൻ സമ്മതിച്ചിട്ടുണ്ടെന്നാണ് എഞ്ചിനിയറെ ഉദ്ധരിച്ചുള്ള ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വന ഭൂമി ഏറ്റെടുക്കേണ്ടത് സംബന്ധിച്ച് ഇപ്പോഴും അനുമതി ലഭിച്ചിട്ടില്ല.












Click it and Unblock the Notifications