ആധാർ നമ്പർ പരസ്യമാക്കി ട്രായ് മേധാവിയുടെ വെല്ലുവിളി; സകല വിവരങ്ങളും പരസ്യപ്പെടുത്തി ഹാക്കർ
ദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ സുരക്ഷിതമാണെന്ന് തെളിയിക്കാനിറങ്ങി പുറപ്പെട്ട ദേശീയ ടെലികോം അതോരിറ്റി ചെയർമാന് എട്ടിന്റെ പണി കിട്ടി. രാജ്യം മുഴുവൻ ആധാറിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ട്രായ് മേധാവി ആർ എസ് ശർമ വ്യത്യസ്തമായൊരു ചലഞ്ചാണ് മുന്നോട്ട് വച്ചത്.
ആധാറിൽ വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്ന് തെളിയിക്കാൻ സ്വന്തം ആധാർ നമ്പർ പരസ്യപ്പെടുത്തിയതാണ് ശർമയ്ക്ക് വിനയായത്. ശർമയുടെ പാൻ നമ്പർ അടക്കമുള്ള വ്യക്തി വിവരങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഹാക്കർമാർ തിരിച്ചടിച്ചത്.
വെല്ലുവിളി
ഞാൻ എന്റെ ആധാർ നമ്പർ തരാം, നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കൂ എന്നാണ് ശർമ ട്വിറ്ററിലൂടെ വെല്ലുവിളി നടത്തിയത്. ആധാർ നമ്പർ പരസ്യപ്പെടുത്തിയാലും വ്യക്തി വിവരങ്ങൾ ചോരില്ലെന്ന് ശർമ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ച ട്വീറ്റുകൾക്ക് മറുപടിയായായിരുന്നു ശർമയുടെ വെല്ലുവിളി. ആധാർ നമ്പർ പരസ്യമാക്കിയാലും തന്റെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ചോർത്താൻ സാധിക്കില്ലെന്നായിരുന്നു ശർമയുടെ വാദം. നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതെന്താണെന്ന് തെളിയിക്കു എന്ന് അദ്ദേഹം ഹാക്കർമാരെ വെല്ലുവിളിച്ചു. തുടർന്ന് വാക്ക് പാലിക്കാൻ ശർമയോട് ആവശ്യപ്പെട്ട് വന്ന കമന്റുകൾക്ക് മറുപടിയായി അദ്ദേഹം തന്റെ പന്ത്രണ്ട് അക്ക ആധാർ നമ്പർ പരസ്യപ്പെടുത്തുകയും ചെയ്തു.
തിരിച്ചടി
ഫ്രഞ്ച് സുരക്ഷാ വിദഗ്ധനെന്ന് അവകാശപ്പെടുന്ന എലിയട്ട് ആൽഡേഴ്സണിന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ശർമയ്ക്കുള്ള മറുപടിയെത്തിയത്. ശർമയുടെ ഫോൺ നമ്പർ, ഇ മെയിൽ അഡ്രസ്, പാൻ കാർഡ് നമ്പർ, ബന്ധുവായ സ്ത്രീയോടൊപ്പം നിൽക്കുന്ന ശർമയുടെ വാട്സാ്പിലെ പ്രൊഫൈൽ ചിത്രം എന്നിവയടക്കമാണ് ആൽഡേഴ്സൺ പോസ്റ്റ് ചെയ്തത്. ശർമയുടെ ജനനത്തിയതിയും മേൽവിലാസവും ട്വിറ്ററിൽ പരസ്യമായി. ശർമയുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ സെക്രട്ടറിയുടെ ഫോൺ നമ്പരാണെന്നും ഹാക്കർ വെളിപ്പെടുത്തി.
|
ബാങ്ക് അക്കൗണ്ട്
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ശർമയെ ഹാക്കർ ഓർമപ്പെടുത്തി. എനിക്ക് താങ്കളുടെ ജനനത്തീയതി, ഫോൺ നമ്പരുകൾ തുടങ്ങിയ ലഭിച്ചു. ഞാൻ ഇവിടം കൊണ്ട് നിർത്തി. നിങ്ങളുടെ ആധാർ നമ്പർ പരസ്യപ്പെടുത്തുന്നത് സുരക്ഷിതമല്ലെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്ന് ശർമയെ ഓർമിപ്പിച്ചുകൊണ്ടാണ് ആൻഡേഴ്സൺ ട്വീറ്റുകളുടെ ഘോഷയാത്ര അവസാനിപ്പിച്ചത്.