ഗുജറാത്തിൽ ട്രെയിനിടിച്ച് പശു ചത്തു, ലോക്കോ പൈലറ്റിനെ ആക്രമിക്കാൻ ഗോരക്ഷക ഗുണ്ടകളുടെ ശ്രമം!
അഹമ്മദാബാദ്: രാജ്യത്ത് ഗോരക്ഷകര്‍ എന്ന പേരിലുളള ഗുണ്ടായിസം തുടരുന്നു. ഏറ്റവും ഒടുവില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ് പശുവിന്റെ പേരിലുളള അക്രമം അരങ്ങേറിയിരിക്കുന്നത്. റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പശു ട്രെയിന്‍ തട്ടി ചത്തതിനെ തുടര്‍ന്ന് ലോക്കോ പൈലറ്റിനെ ഗോ രക്ഷക ഗുണ്ടകള്‍ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ മെഹ്സാനയില്‍ ആണ് സംഭവം.
ഗ്വാളിയോര്‍-അഹമ്മദാബാദ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ കടന്ന് പോകുന്നതിനിടെയാണ് പശു ട്രാക്കിലേക്ക് ഓടിക്കയറിയത്. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം. സിദ്പൂര് ജംഗ്ഷന് സമീപത്ത് വെച്ച് പശുവിനെ ട്രാക്കില്‍ കണ്ട സ്റ്റേഷന് മാസ്റ്റര്‍ റെഡ് സിഗ്നല്‍ കാണിച്ചിട്ടും ലോക്കോ പൈലറ്റ് ശ്രദ്ധിച്ചില്ല എന്നാണ് ആരോപണം.
പശുവിനെ ലോക്കോ പൈലറ്റ് മനപ്പൂര്‍വ്വം ട്രെയിന്‍ ഇടിച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് ബിപിന്‍ സിംഗ് രജ്പുത് എന്നയാളാണ് ആദ്യം പൈലറ്റിനെതിരെ തിരിഞ്ഞത്.ലോക്കോ പൈലറ്റായ ജിഎ ഝാലയ്ക്കാണ് അധിക്ഷേപം നേരിടേണ്ടി വന്നത്. ട്രെയിന്‍ തട്ടി പശു ചത്ത വിവരം അറിഞ്ഞ് ഗോരക്ഷകരും സ്ഥലത്ത് എത്തി. 150ഓളം പേരാണ് സ്ഥലത്ത് എത്തിയത്. ഇവര്‍ ലോക്കോ പൈലറ്റിനെ അസഭ്യം പറയുകയും അപമാനിക്കുകയുമായിരുന്നു.
ചത്ത പശുവിനെ ട്രാക്കില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ച റെയില്‍വേ ജീവനക്കാരെയും ഇവര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് ലോക്കോ പൈലറ്റ് പറയുന്നു. ഗോരക്ഷക ഗുണ്ടകള്‍ക്കെതിരെ ഝാല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബിപിന്‍ സിംഗ് രാജ്പുത്നെ പോലീസ് അറസ്റ്റ് ചെയ്തു.