ദയാവധത്തിന് അനുമതി തേടി ട്രാൻസ്ജെൻഡർ യുവതി, എയർ ഇന്ത്യ കാണിച്ചത്... സംഭവം ഇങ്ങനെ!
ദില്ലി: ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ട്രാൻസ്ജെൻഡർ യുവതിയുടെ കത്ത്. ജോലി നിഷേധിച്ചതിൽ മനംനൊന്താണ് മരിക്കാനുള്ള അനുമതിക്കുവേണ്ടി യുവതി രാഷ്ട്രപതിയെ സന്ദർശിച്ചത്. തനിക്ക് അര്‍ഹമായ യോഗ്യതകളും പ്രവൃത്തി പരിചയവുമുണ്ടായിട്ടും തന്റെ ലിംഗഭേദത്തിന്റെ പേരില്‍ എയര്‍ ഇന്ത്യ കാബിന്‍ ക്രൂ തസ്തികയില്‍ ജോലി നിഷേധിക്കുകയായിരുന്നുവെന്ന് യുവതി കത്തില്‍ പറയുന്നു.
ഷണവി പൊന്നുസാമി എന്ന ട്രാന്‍സ്ജെന്‍ഡര്‍ വനിതയാണ് തനിക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് അപേക്ഷ രാഷ്ട്രപതിക്ക് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരുചെന്ദൂര്‍ സ്വദേശിനിയാണ് ഷണവി. തന്റെ കുടുംബത്തിലെ ആദ്യ ബിരുദധാരിയും എന്‍ജീനിയറുമാണ് ഷണവി. മോഡലും നടിയും ആയ ഇവര്‍ ഒരു എയര്‍ലൈന്‍സിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തിട്ടുമുണ്ട്.
ഭിന്നലിംഗക്കാർക്ക് തസ്തിക ഇല്ല
ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി തസ്തിക ഇല്ലെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ. അതോടൊപ്പം തന്റെ ലിംഗഭേദത്തിന്റെ പേരില്‍ തനിക്ക് രാജ്യത്ത് ഒരു നികുതി ഇളവും ലഭിക്കുന്നില്ല. ഇതേ കാരണത്താല്‍ തന്നെ തനിക്ക് ജോലിയും നിഷേധിക്കുന്നത് എന്തുകൊണ്ടാമെന്നും തനിക്കറിയില്ലെന്നാണ് ഷണവി പൊന്നുസ്വാമി ചോദിക്കുന്നത്.
ജീവിക്കണോ മരിക്കണോ?
ഇനി താന്‍ ജീവിക്കണോ മരിക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രപതിയാണ്. എയര്‍ ഇന്ത്യ ജോലി നിഷേധിച്ചതോടെ മറ്റേതെങ്കിലും വിമാനകമ്പനിയില്‍ താന്‍ ജോലിക്ക് ശ്രമിച്ചില്ലെന്നും ഷണവി പറയുന്നു.
നിരസിച്ചത് നാല് തവണ
തന്നെപ്പോലെയുള്ള വിഭാഗത്തില്‍പെട്ടവര്‍ക്ക് തസ്തികയില്ലെന്ന് സര്‍ക്കാര്‍ വിമാന കമ്പനി തന്നെ പറയുമ്പോള്‍ മറ്റ് സ്വകാര്യ കമ്പനികളില്‍ നിന്ന് തനിക്ക് എന്താണ് കൂടുതല്‍ പ്രതീക്ഷിക്കാന്‍ കഴിയുക' എന്ന് ഷണവി ചോദിക്കുന്നു. നാല് തവണയാണ് ഷണവിയുടെ അപേക്ഷ എയർ ഇന്ത്യ നിരസിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മാത്രമാണ് റിസർവേഷൻ ഉള്ളതെന്നാണ് എയർ ഇന്ത്യയുടെ മറുപടി.
കത്തിൽ പരാമർശമില്ല
2017 നവംമ്പറിൽ ഷണവി ഇതിനെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയിരുന്നു. ഇതിന്റെ മറുപടിക്കായി എയർ ഇന്ത്യക്കും ഏവിയേഷൻ മിനിസ്ട്രിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാൽ അവർ നൽകിയ മറുപടിയൊന്നും ഷണവി തന്റെ കത്തിൽ പരാമർശിച്ചിട്ടില്ല.
കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഓഫീസർ
ഒരു വർഷം ഷണവി എയർ ഇന്ത്യയുടെ കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്തിരുന്നു. പിന്നീട് അവർ ലിംഗമാറ്റത്തിനായി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമായി.ഫീമെയിൽ കാമ്പിൻ ക്രൂവായി കാൾ ലെറ്റർ ലഭിച്ചിരുന്നെങ്കിലും അത് നൽകാൻ എയർ ഇന്ത്യ തയ്യാറായില്ലെന്ന് പിടിഐ വ്യക്തമാക്കുന്നു.