ഹരിയാനയില്‍ ത്രികോണ മത്സരം; മാറ്റത്തിനായി 'മോദി'!
ചണ്ഡിഗഡ്: മഹാരാഷ്ട്രയില്‍ ചതുഷ്‌കോണ മത്സരമാണെങ്കില്‍ ഒപ്പം വോട്ടുകുത്തുന്ന ഹരിയാനയില്‍ അത് ത്രികോണ മത്സരമാണ്. ഭരണകക്ഷിയായ കോണ്‍ഗ്രസ്, കേന്ദ്രം ഭരിക്കുന്ന ബി ജെ പി, ഓം പ്രകാശ് ചൗത്താലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നിവയാണ് ഹരിയാനയില്‍ പ്രതീക്ഷ വെക്കുന്ന പാര്‍ട്ടികള്‍. ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ.
മാറ്റത്തിനായി ഒരു വോട്ട് എന്നതാണ് ബി ജെ പിയുടെ പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലികള്‍ സംസ്ഥാന രാഷ്ട്രീയത്തെ ചൂട് പിടിപ്പിക്കും എന്നും പ്രതീക്ഷയുണ്ട് ബി ജെ പിക്ക്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച മോദി തരംഗമാണ് ബി ജെ പി സാധ്യതകളുടെ കാതല്‍. നാല് സീറ്റുകള്‍ മാത്രമാണ് ഉള്ളത്. വികസനത്തിനും മാറ്റത്തിനും വേണ്ടി ബി ജെ പിയെ ഒറ്റയ്ക്ക് ജയിപ്പിക്കണം എന്നാണ് മോദി റാലികളില്‍ പറഞ്ഞത്.
90 അംഗ നിയമസഭയില്‍ 40 സീറ്റുകളോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. കഴിഞ്ഞ 10 വര്‍ഷമായി സംസ്ഥാനം കൈവരിച്ച വികസനമാണ് ഭൂപിന്ദര്‍ സിംഗ് ഹൂഡയുടെ സര്‍ട്ടിഫിക്കറ്റ്. ഹരിയാനയിലെ വികസനത്തിന് പുറമെ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടുണ്ടായ വിലക്കയറ്റവും കോണ്‍ഗ്രസ് പ്രചാരണത്തിന് ആയുധമാക്കുന്നുണ്ട്. ഹൂഡയ്‌ക്കെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളാണ് കോണ്‍ഗ്രസിനെ ബാക്ക്ഫുട്ടിലാക്കുന്ന ഒരു കാര്യം.
കഴിഞ്ഞ തവണത്തെ 31 സീറ്റിനെ വിജയിക്കാനുള്ള ഭൂരിപക്ഷമാക്കുകയാണ് ഐ എന്‍ എല്‍ ഡിയുടെ വെല്ലുവിളി. മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താല ജയിലില്‍ പോയതിന്റെ സഹതാപ വോട്ടുകള്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തിലുണ്ട്. 25 ശതമാനത്തിലധികം വരുന്ന ജാട്ട് വോട്ടുകള്‍ പെട്ടിയിലാക്കാമെന്ന് പ്രതീക്ഷയും മുന്‍ മുഖ്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ദേവി ലാലിന്റെ നൂറാം ജന്മവാര്‍ഷികമായിരുന്നു ഐ എന്‍ എല്‍ ഡിയുടെ പ്രചാരണത്തിലെ പ്രധാനികളിലൊന്ന്.