സിബിഐയുടെ ധാർമികത ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത്.. പുറത്താക്കലിനെതിരെ അലോക് വർമ്മ
Recommended Video
ദില്ലി: സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ നീക്കിയ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. റാഫേല്‍ ഇടപാടില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മ്മയെ നീക്കിയത് എന്ന ആരോപണം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞു. താന്‍ സിബിഐയുടെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ അത് തകര്‍ക്കാന്‍ ശ്രമങ്ങളുണ്ടായിരുന്നുവെന്നുമാണ് അലോക് വര്‍മ്മ പ്രതികരിച്ചിരിക്കുന്നത്.
തന്നോട് ശത്രുതയുളള ഒരാളുടെ ബാലിശവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുടെ പേരിലാണ് തന്നെ സ്ഥലം മാറ്റിയത് എന്നും അലോക് വര്‍മ്മ ആരോപിച്ചു. സുപ്രീം കോടതി വിധി പ്രകാരം സിബിഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റതിന് പിന്നാലെയാണ് അലോക് വര്‍മ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതി പുറത്താക്കിയത്.
മോദിയെ കൂടാതെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഖെ, ജസ്റ്റിസ് എകെ സിക്രി എന്നിവര്‍ ഉള്‍പ്പെട്ടതാണ് ഉന്നതാധികാര സമിതി. അലോക് വര്‍മ്മയെ പുറത്താക്കുന്നതിനോ് ഗാര്‍ഖെ വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഇത് കണക്കിലെടുക്കാതെ 2-1നാണ് തീരുമാനം നടപ്പിലാക്കപ്പെട്ടത്. രണ്ടര മണിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം.
കേന്ദ്ര വിജിലന്‍സ് കമ്മീഷന് അലോക് വര്‍മ്മയ്ക്ക് എതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ അഴിമതിയും കൃത്യവിലോപവും അടക്കമുളള ആരോപണങ്ങളുളളതായി ചൂണ്ടിക്കാട്ടിയാണ് സിബിഐ തലപ്പത്ത് നിന്നും അലോക് വര്‍മ്മയ പുറത്താക്കിയിരിക്കുന്നത്. ഫയര്‍ സര്‍വ്വീസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ് മേധാവിയായാണ് അലോക് വര്‍മ്മയുടെ പുതിയ നിയമനം. സിബിഐ താല്‍ക്കാലിക ഡയറക്ടറായി എം നാഗേശ്വര്‍ റാവുവിനെ വീണ്ടും നിയമിച്ചു.