ഞെട്ടിച്ച് തൃണമൂല്‍ എംപി... രാജ്യസഭയില്‍ രാജി പ്രഖ്യാപനം, മമതയുടെ വിശ്വസ്തനെ സ്വാഗതം ചെയ്ത് ബിജെപി
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിനെ അടിമുടി ഞെട്ടിച്ച് മമതാ ബാനര്‍ജിയുടെ വിശ്വസ്തന്‍ ദിനേഷ് ത്രിവേദിയുടെ രാജി. മുന്‍ റെയില്‍വേ മന്ത്രിയും ടിഎംസിയുടെ സീനിയര്‍ എംപിയുമാണ് അദ്ദേഹം. ബംഗാള്‍ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി തൃണമൂലിനെ പൊളിക്കാനുള്ള ശക്തമായ ശ്രമത്തിലാണ്. രാജ്യസഭയില്‍ വെച്ചായിരുന്നു ത്രിവേദിയുടെ രാജി പ്രഖ്യാപനം. മമതാ ബാനര്‍ജിയെ മാത്രമല്ല, പ്രതിപക്ഷത്തെ ഒന്നടങ്കം ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഇത്. തനിക്ക് മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ ശ്വാസം മുട്ടുകയാണെന്ന് ത്രിവേദി പറഞ്ഞു.
കേന്ദ്ര ബജറ്റിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി എഴുന്നേറ്റ ഉടനെ ആയിരുന്നു ത്രിവേദിയുടെ അമ്പരിപ്പിക്കുന്ന രാജി. തന്റെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ത്രിവേദി പറഞ്ഞു. അതുകൊണ്ട് രാജിവെക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിലും, ഒരു ഘട്ടം കഴിയുമ്പോള്‍ സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരും. നമ്മള്‍ രാജ്യത്തിന് വേണ്ടിയാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ഗുലാം നബി ആസാദും വൈകാരിക സംഭാഷണങ്ങള്‍ നടത്തി. പരസ്പരം ആശ്ലേഷിച്ചു. ഇതെല്ലാം അവര്‍ക്ക് രാജ്യത്തോടുള്ള സ്‌നേഹം കാരണമാണെന്നും ദിനേഷ് ത്രിവേദി പറഞ്ഞു.
താന്‍ യുപിഎയില്‍ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ മനസ്സാക്ഷിക്ക് അനുസരിച്ചുള്ള ബജറ്റാണ് തയ്യാറാക്കിയത്. എന്നാല്‍ അത് മമതയ്ക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ എന്റെ ബജറ്റ് ദേശീയ താല്‍പര്യം മുന്നില്‍ കണ്ടുള്ളതായിരുന്നു. താനാണോ പാര്‍ട്ടിയാണോ രാജ്യമാണോ വലുതെന്ന അവസ്ഥ ആ സമയത്തുണ്ടായിരുന്നുവെന്നും ത്രിവേദി പറഞ്ഞു. ഇന്ന് ലോകം നമ്മെ കാണുന്നത് ആദരവോടെയാണ്. കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനത്തെ ലോകം ഉറ്റുനോക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആ പോരാട്ടത്തെ വിജയകരമായി നയിച്ചെന്നും ത്രിവേദി പ്രശംസിച്ചു.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
Recommended Video
ബംഗാളില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നത് തനിക്ക് സഹിക്കാനാവുന്നില്ലെന്നും ദിനേഷ് ത്രിവേദി വ്യക്തമാക്കി. സുഭാഷ് ചന്ദ്രബോസിന്റെ നാടാണ് ബംഗാള്‍. പക്ഷേ അവിടെ അക്രമം കത്തിക്കയറുകയാണ്. എനിക്ക് അത് കണ്ട് പാര്‍ലമെന്റില്‍ കൈയ്യും കെട്ടി നില്‍ക്കാനാവില്ല. താന്‍ രാജിവെക്കുകയാണെന്നും ത്രിവേദി വ്യക്തമാക്കി. തൃണമൂലില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇനി പ്രതികരിക്കാതിരിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് രാജിവെച്ചതെന്നും ത്രിവേദി പറഞ്ഞു. അതേസമയം ബംഗാളിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. ഒരാള്‍ പോയാലും തന്റെ പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ലെന്ന് മമത തുറന്നടിച്ചു.
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം