രാജ്യസഭയില്‍ അമിത് ഷാ തന്ത്രങ്ങള്‍ വിജയിക്കുമോ? 18ല്‍ ഏഴ് അടര്‍ത്താന്‍ നീക്കം, മുത്തലാഖ് സഭ കടക്കും
ദില്ലി: ഏറെ വിവാദമായ മുത്തലാഖ് ബില്ല് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യുകയാണ്. ബിജെപി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. സുപ്രധാന ബില്ലുകള്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതിനാല്‍ എല്ലാ അംഗങ്ങളും നിര്‍ബന്ധമായും ഹാജരുണ്ടാകണമെന്നാണ് ഭരണപക്ഷത്തിന്റെ നിര്‍ദേശം. ലോക്‌സഭയില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ മുത്തലാഖ് ബില്ല് പാസാക്കിയെടുക്കാന്‍ തടസമുണ്ടായില്ല.
എന്നാല്‍ രാജ്യസഭയില്‍ നിലവില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. മാത്രമല്ല സഖ്യകക്ഷിയായ ജെഡിയു ബില്ലിന് എതിരാണ്. ഈ സാഹചര്യത്തില്‍ ചില അടിവലികള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. ബില്ല് പാസാക്കാന്‍ അമിത് ഷാ നടത്തിയ നീക്കങ്ങള്‍ വിജയം കാണുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒരുപക്ഷത്തും നിലയുറപ്പിക്കാത്ത പാര്‍ട്ടികളെ കൂടെ നിര്‍ത്താനുള്ള ശ്രമം വിജയം കാണുമെന്ന് ബിജെപിയും കരുതുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....
ലോക്‌സഭയില്‍ പാസായത് ഇങ്ങനെ
ജൂലൈ 25നാണ് മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തത്. പ്രതിപക്ഷത്തെ ചില കക്ഷികളുടെ ഇറങ്ങിപ്പോക്കിനിടെ ബില്ല് പാസായി. മുസ്ലിം സമുദായത്തിലെ പുരുഷന്‍മാരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ല് എന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ലോക്‌സഭയില്‍ 302 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 82 അംഗങ്ങള്‍ എതിര്‍ത്തു.
രാജ്യസഭയിലെ കാര്യങ്ങള്‍...
രാജ്യസഭയില്‍ എന്‍ഡിഎ സഖ്യത്തിന് 113 അംഗങ്ങളുണ്ട്. 121 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ബില്ല് പാസാക്കിയെടുക്കാം. ഇതില്‍ ഭരണകക്ഷിയിലെ ജെഡിയു ബില്ലിനെ എതിര്‍ക്കുന്നവരാണ്. ചില കക്ഷികള്‍ ഇറങ്ങിപ്പോകുകയും ഒരുപക്ഷത്തും നിലയുറപ്പിച്ചിട്ടില്ലാത്ത കക്ഷികളുടെ പിന്തുണ ലഭിക്കുകയും ചെയ്താല്‍ ബില്ല് പാസാക്കാം എന്ന് ബിജെപി കരുതുന്നു.
ഭരണ-പ്രതിപക്ഷത്തിന്റെ അംഗബലം
ബിജെപി 78, എഐഎഡിഎംകെ 11, ജെഡിയു 6, ശിവസേന 3, ശിരോമണി അകാലിദള്‍ 3, സ്വതന്ത്രരും നാമനിര്‍ദേശം ചെയ്യപ്പെട്ടവരുമായ 12 അംഗങ്ങള്‍ എന്നിവരാണ് സര്‍ക്കാര്‍ പക്ഷത്തുള്ളത്. യുപിഎ പക്ഷത്ത് 68 പേരാണ്. ഇതില്‍ ആര്‍ജെഡിയുടെ 5, എന്‍സിപിയുടെ 4, ഡിഎംകെയുടെ 5, ജെഡിഎസ്സിന്റെ 1, അഞ്ച് നാമനിര്‍ദേശം ചെയ്യപ്പെട്ടവര്‍ എന്നിവര്‍ ഉള്‍പ്പെടും.
ബില്ലിനെ എതിര്‍ക്കുന്ന മറ്റു കക്ഷികള്‍
യുപിഎ സഖ്യത്തിന് പുറമെ മുത്തലാഖ് ബില്ലിനെ എതിര്‍ക്കുന്ന മറ്റു ചില പാര്‍ട്ടികളും സഭയിലുണ്ട്. എസ്പിയുടെ 12 അംഗങ്ങള്‍, തൃണമൂലിന്റെ 13 അംഗങ്ങള്‍, സിപിഎം 5, ബിഎശ്പി 4, എഎപി 3, സിപിഐ 1, ടിഡിപിയും പിഡിപിയും ഒന്ന് വീതം എന്നിവരും ബില്ലിനെ എതിര്‍ക്കുന്നവരാണ്. എന്‍ഡിഎ, യുപിഎ, ബില്ലിനെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച പാര്‍ട്ടികള്‍ എന്നിവരല്ലാത്ത ചിലരും സഭയിലുണ്ട്. അവരാണ് നിര്‍ണായകം.
18 അംഗങ്ങളുടെ നിലപാട് നിര്‍ണായകം
18 അംഗങ്ങള്‍ മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കാത്തവരാണ്. ഇവരുടെ നിലപാട് അനുകൂലമാക്കാനാണ് ബിജെപിയുടെ ശ്രമം. ഒഡീഷയിലെ ബിജെഡി 7, തെലങ്കാനയിലെ ടിആര്‍എസ് 6, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 2, വടക്കു കിഴക്കന്‍ മേഖലയിലെ എന്‍പിഎഫ് 1, മറ്റു രണ്ട് അംഗങ്ങള്‍ എന്നിവര്‍ ഒരുപക്ഷത്തും നിലയുറപ്പിച്ചിട്ടില്ല.
ജെഡിയു ഇറങ്ങിപ്പോകും
121 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിന് സാധിക്കും. ജെഡിയു അംഗങ്ങള്‍ ലോക്‌സഭയിലെ പോലെ രാജ്യസഭയിലും ഇറങ്ങിപ്പോകാനാണ് സാധ്യത. അപ്പോള്‍ ബില്ല് പാസാക്കാന്‍ വേണ്ടത് 118 അംഗങ്ങളുടെ പിന്തുണയായി കുറയും. ജെഡിയുവിന് പുറമെ എഐഎഡിഎംകെ, ടിആര്‍എസ് എന്നീ പാര്‍ട്ടികളും ഇറങ്ങിപ്പോകുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ബിജെഡിയുടെ പിന്തുണ ഉറപ്പിച്ചു
ഈ സാഹചര്യത്തില്‍ ബിജെഡിയുടെ പിന്തുണ സര്‍ക്കാര്‍ ഉറപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് പാര്‍ട്ടികള്‍ ഇറങ്ങിപ്പോയാല്‍ ബില്ല് പാസാക്കിയെടുക്കാന്‍ വേണ്ട പിന്തുണ കുറയും. ബിജെഡിക്ക് ഏഴ് അംഗങ്ങളുണ്ട്. ഇവരുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കുക കൂടി ചെയ്താല്‍ ബിജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും.
നിയമം സംബന്ധിച്ച വിവാദം
ഒറ്റയടിക്ക് മൂന്ന് തവണ തലാഖ് ചൊല്ലുന്ന വിവാഹ മോചന രീതിയാണ് മുത്തലാഖ്. ഇങ്ങനെ ചെയ്യുന്ന മുസ്ലിം പുരുഷന്‍മാര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. വിവാഹ മോചനം എല്ലാ മതത്തിലുള്ളവരും ചെയ്യുന്നുണ്ടെന്നും മുസ്ലിം പുരുഷന്‍മാരെ ക്രിമിനലുകളാക്കി ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
കോൺഗ്രസ് നാഥനില്ലാ കളരിയല്ല.. രാഹുൽ കാര്യങ്ങൾ നോക്കുന്നു, തരൂരിന്റെത് പൊതുവികാരമെന്ന് വേണുഗോപാൽ