ഫോണിലൂടെ മുത്തലാഖ് ചൊല്ലി, പരാതി നൽകിയ യുവതിയുടെ മൂക്ക് ഭർതൃവീട്ടുകാർ അരിഞ്ഞു!
സിതാപൂര്‍: മുത്തലാഖിനെതിരെ പരാതി നല്‍കിയ യുവതിക്ക് നേരെ അതിക്രമം. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാല്‍ യുവതിയുടെ മൂക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അരിഞ്ഞതായി റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ സിതാപൂരിലാണ് സംഭവം. സിതാപൂര്‍ സ്വദേശിയായ വ്യക്തി ഫോണിലൂടെയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി ഇതിനെതിരെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി പോലീസിന് മുന്നില്‍ എത്തിയതോടെ സ്ത്രീയുടേയും ഭര്‍ത്താവിന്റെയും കുടുംബങ്ങളെ പോലീസ് വിളിച്ച് വരുത്തി പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തി. എന്നാല്‍ പോലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിന് എതിരെ മുത്തലാഖിന് കേസെടുത്തു.
പിന്നാലെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് മൂക്കിനാണ് പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. യുവതിയെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി അമ്മ ഷരിഫുന്‍ നിഷ പറയുന്നു.
'മുത്തലാഖിനെതിരെ പോലീസില്‍ പരാതി നല്‍കാന്‍ താന്‍ പോയിരുന്നു. എന്നാല്‍ മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തി. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ് ഭീഷണിയും മര്‍ദ്ദനവും' എന്ന് ഷരിഫുന്‍ നിഷ പറയുന്നു. മൂര്‍ച്ചയുളള ആയുധം ഉപയോഗിച്ച് യുവതിയുടെ മൂക്ക് മുറിച്ചുവെന്ന് കല്ലുപയോഗിച്ച് തന്നെ ആക്രമിച്ചുവെന്നും യുവതിയുടെ സഹോദരന്‍ ആരോപിക്കുന്നു. അടുത്തിടെയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്.