ത്രിപുരയിൽ കനത്ത പോളിങ്; സമയം കഴിഞ്ഞും വോട്ട് ചെയ്യാൻ നീണ്ട നിര
അഗർത്തല: ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്ങ്. 60ൽ 59 സീറ്റിലേക്കുള്ള വോട്ടെടുപ്പിനായി 3214 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. അവസാന റിപ്പോർട്ട് പ്രകാരം 75ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാന ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മത്സരമാണ് ഇത്തവണ നടക്കുന്നത്.
25 വർഷമായി ത്രിപുരയിൽ ഭരണം നടത്തുന്ന ഇടതുപക്ഷത്തെ തകർത്ത് ഭരണം പിടിക്കാൻ കേന്ദ്ര സർക്കാരിന്റെ ശക്തമായ പിൻബലത്തോടെ ബിജെപി കളത്തിലിറങ്ങുകയായിരുന്നു. പ്രധാനമമന്ത്രി നരേന്ദ്രമോദി അവസാന നിമിഷത്തിൽ പ്രചരണത്തിന് ചുക്കാൻ പിടിക്കുകയും ചെയ്തിരുന്നു.
പുതിയ വോട്ടർമാർ അടക്കം സ്ത്രി പുരുഷ ഭേദമന്യേ നിണ്ട നിരയാണ് ത്രിപുരയിൽ വോട്ടെടുപ്പ് തുടങ്ങിയ രാവിലെ ഏഴ് മണിമുതൽ കാണാൻ സാധിച്ചതെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്തർ വ്യക്തമാക്കുന്നു. 293 സ്ഥാനാർത്ഥികളാണ് തിരഞ്ഞെടുപ്പിൽ അങ്കം കുറിക്കുന്നത്. ഇതിൽ 23 പേരും വനിത സ്ഥാനാർത്ഥികളാണ്. നാല് മണിവരെ 75 ശതമാനം വോട്ടർമാരും അവരുടെ സമ്മതിദാനാവകാശം നിരവേറ്റിയിരുന്നു. നാല് മണിക്ക് ശേഷവും നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.
25,73,413 വോട്ടർമാരുണ്ട്. വോട്ടെണ്ണൽ മേഘാലയ, നാഗാലാൻഡ് എന്നിവക്കൊപ്പം മാർച്ച് മൂന്നിനാണ് നടക്കുക. ഗോത്രവർഗക്കാരുടെ പാർട്ടിയായ ഐപിഎഫ്ടിയുമായി ചേർന്നാണ് ബിജെപി രംഗത്തിറങ്ങിയത്. ബിജെപി 51 സീറ്റിലും ഐപിഎഫ്ടി ഒമ്പത് സീറ്റിലും സ്ഥാനാർത്തികളെ നിർത്തി. ഇത്തവണ കോൺഗ്രസ് ഒറ്റക്കാണ് മത്സരിക്കുന്നത്. 59 സീറ്റിലും കോൺഗ്രസിന് സ്ഥാനാർത്ഥികളുണ്ട്.