ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
നിയമസഭ തിരഞ്ഞെടുപ്പിൽ ഗോത്ര മേഖലയിലുള്ള 20 ഓളം സീറ്റിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

ദില്ലി: സഖ്യത്തിനില്ലെന്ന് പ്രദ്യോത് മാണിക്യ ദേബ്ബർമ്മൻ നേതൃത്വം നൽകുന്ന തിപ്ര മോത്ത മോത്ത പ്രഖ്യാപിച്ചതോടെ ത്രിപുരയിൽ ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ബിജെപി ഐപിഎഫ്ടിക്കൊപ്പവും കോൺഗ്രസും സി പി എമ്മും സഹകരണത്തിലുമാണ് ത്രിപുരയിൽ മത്സരത്തിന് ഇറങ്ങുന്നത്. ഇരു വിഭാഗങ്ങളുമായി സഖ്യമില്ലെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പിന് ശേഷം തിപ്ര സഖ്യത്തിനുള്ള സാധ്യത തേടിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം ഏപ്രിലിൽ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 28 ട്രൈബൽ കൗൺസിൽ സീറ്റുകളിൽ 20 ഉം നേടിയാണ് തിപ്ര തങ്ങളുടെ ശക്തി തെളിയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഗോത്ര മേഖലയിലുള്ള 20 ഓളം സീറ്റിൽ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ തിപ്രയുമായി സഖ്യത്തിനുള്ള സാധ്യത ബിജെപി തേടിയിരുന്നുവെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ ആരുമായി സഖ്യമില്ലെന്ന നിലപാടായിരുന്നു തിപ്ര സ്വീകരിച്ചത്. ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിന്റെ (ടിടിഎഡിസി) കീഴിലുള്ള പ്രദേശവും ത്രിപുര സംസ്ഥാന അതിർത്തിക്കുള്ളിലെ 36 ഗ്രാമങ്ങളും ഉൾപ്പെടുത്തി ടിപ്രലാന്റ് രൂപീകരിക്കണമെന്നതാണ് സംഘടനയുടെ ആവശ്യം. ഇത് സംബന്ധിച്ച് ഉറപ്പ് എഴുതി നൽകണമെന്നും പാർട്ടി ആവശ്യപ്പെടുന്നു.

നിലവിൽ ബി ജെ പി- ഐ പി എഫ് ടിയുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. 2018 ലും ഇതേ സഖ്യമായിരുന്നു സി പി എമ്മിനെ തകർത്ത് അധികാരം പിടിച്ചത്. ഗോത്ര മേഖലയിൽ ശക്തരായ ഐ പി എഫ് ടിയുമായുള്ള സഖ്യം ബി ജെ പിക്ക് ഗുണം ചെയ്തിരുന്നു. അന്ന് തിപ്രലാന്റ എന്ന ആവശ്യം ഉയർത്തിയായിരുന്നു ഐ പി എഫ് ടിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ത്രിപ്രലാന്റ് എന്ന ആവശ്യത്തിൽ നിന്നും ഐ പി എഫ് ടി പിന്നോട്ട് പോകുകായയിരുന്നു. ഇതോടെയാണ് തിപ്ര മോത്തയ്ക്ക് ഗോത്ര മേഖലയിൽ സ്വാധീനം ഉയർന്നത്.

അതേസമയം തിപ്ര മോത്രയുടെ ജനപ്രീതി ഉയർന്നത് തിപ്രലാൻഡ് എന്ന ആവശ്യം ഉയർത്തിയത് കൊണ്ട് മാത്രമല്ലെന്നും ഗോത്രവർഗ്ഗക്കാർ ഇപ്പോഴും പഴയ രാജകുടുംബത്തെ ബഹുമാനിക്കുന്നതിനാലാണെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. രാജകുടുംബാംഗമായ പ്രദ്യോത് മുൻ കോൺഗ്രസ് നേതാവ് കൂടിയാണ്.

അതേസമയം തിപ്രയുടെ സ്വാധീനം തങ്ങൾക്ക് വലിയ വെല്ലുവിളി ആകില്ലെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഇത്തവണയും ബി ജെ പിക്ക് തന്നെയാണ് സംസ്ഥാനത്ത് മുൻതൂക്കമെന്നും പാർട്ടി അവകാശപ്പെടുന്നു. എന്നാൽ ഇത്തവണ സംസ്ഥാനത്ത് വലിയ വിജയം നേടാൻ സാധിക്കുമെന്നും തങ്ങൾ കിംഗ് മേക്കർ ആകുമെന്നുമാണ് തിപ്ര അവകാശപ്പെടുന്നത്. കുറഞ്ഞത് 26 വരെ സീറ്റുകളിൽ വിജയിക്കാൻ തങ്ങൾക്ക് സാധിക്കുമെന്നാണ് നേതാക്കൾ പറയുന്നത്.












Click it and Unblock the Notifications