ത്രിപുരയില്‍ ബിജെപിക്കാര്‍ മുസ്ലിംകളെയും ആക്രമിച്ചു; കൊള്ളയടിച്ചു, പുറത്താക്കി, സിപിഎം പറയുന്നു...
മുസ്ലിംകളെ ആക്രമിച്ചുവെന്ന് സിപിഎമ്മുകാര്‍ വ്യാജകഥ മെനയുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന അഭിപ്രായം.
ദില്ലി: 25 വര്‍ഷത്തെ സിപിഎം ഭരണത്തിന് ശേഷം ബിജെപി അധികാരം പിടിച്ച ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ നടന്ന സംഘര്‍ഷങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളുമാണ് ആക്രമിക്കപ്പെട്ടത് എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്ത. എന്നാല്‍, സിപിഎമ്മുകാരെ മാത്രമല്ല, മുസ്ലിംകള്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. പല ജില്ലകളിലും ബിജെപി പ്രവര്‍ത്തകര്‍ വിജയാഹ്ലാദത്തിന്റെ മറവില്‍ അഴിഞ്ഞാടുകയായിരുന്നു. കൊള്ളയും കൊള്ളിവയ്പ്പും നടന്നു. നിരവധി വീടുകളില്‍ നിന്ന് താമസക്കാരെ ആട്ടിപ്പായിച്ചു. സിപിഎമ്മുകാര്‍ക്ക് നേരെയായിരുന്നു പ്രധാനമായും ആക്രമണം നടന്നത്. പല പ്രവര്‍ത്തകരും ഭയംമൂലം ഓടി രക്ഷപ്പെട്ടുവെന്നും സിപിഎം നേതൃത്വം സൂചിപ്പിക്കുന്നു...
വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തവര്‍ക്ക് നടുറോഡില്‍ ശിക്ഷ; പരസ്യമായി കല്ലെറിഞ്ഞ് സ്ത്രീകള്‍
വ്യാപക അക്രമങ്ങള്‍
കഴിഞ്ഞ ഫെബ്രുവരി 18നാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ത്രിപുരയിലെങ്ങും ബിജെപി പ്രവര്‍ത്തകരുടെ വിജയാഹ്ലാദ പ്രകടനമായിരുന്നു. പ്രകടനങ്ങളുടെ മറവിലാണ് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. അന്നുതന്നെ മുസ്ലിംകള്‍ക്കെതിരെയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടുവെന്ന് പ്രചാരണമുണ്ടായിരുന്നെങ്കിലും പ്രമുഖര്‍ ആരുംതന്നെ ഇക്കാര്യം സമ്മതിച്ചിരുന്നില്ല. എന്നാല്‍ സിപിഎം നേതൃത്വങ്ങളാണ് ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. മാധ്യമം ദിനപത്രമാണ് നേതൃത്വങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊള്ളയും കൊള്ളിവെയ്പ്പും
വ്യാപകമായ കൊള്ളയും കൊള്ളിവെയ്പ്പുമാണ് ത്രിപുരയില്‍ നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണക്കാരുടെ 1699 വീടുകള്‍ ബിജെപി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചു. സിപിഎമ്മിന്റെ 380 ഓഫീസുകളും നശിപ്പിച്ചു. മറ്റു ചില സംഘടനകളുടെ 48 ഓഫീസുകളും കൊള്ളയടിച്ചു. സിപിഎമ്മുകാര്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ നടന്നതായും നേതൃത്വങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 964 പ്രവര്‍ത്തകരെയും അനുഭാവികളെയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. 219 പേരുടെ വീടുകള്‍ അഗ്നിക്കിരയാക്കി. 452 കടകള്‍ കൊള്ളയടിച്ച ശേഷം തീവച്ചു നശിപ്പിച്ചുവെന്നും റബ്ബര്‍ തോട്ടങ്ങളും ആക്രമിക്കപ്പെട്ടുവെന്നും സിപിഎം എംപി ജിതേന്ദ്ര ചൗധരിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുണ്ടായിസം, പിടിച്ചുപറി
പലയിടത്തും പണം തട്ടിയെടുത്തു. 110 സിപിഎം ഓഫീസുകള്‍ തീയിട്ട് നശിപ്പിച്ചു. 252 ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് പൂട്ടിച്ചു. മറ്റു പല സംഘടനകളുടെ 134 ഓഫീസുകളും അക്രമികള്‍ പിടിച്ചെടുത്തുവെന്നും കിസാന്‍ സഭ അഖിലേന്ത്യാ ജോയന്റ് സെക്രട്ടറിയായ ജിതേന്ദ്ര ചൗധരി പറയുന്നു. 25 വര്‍ഷത്തെ സിപിഎം ഭരണമാണ് ത്രിപുരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പോടെ അവസാനിച്ചത്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതിനെ ന്യായീകരിച്ചും തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയും പിന്നീട് ബിജെപി നേതാക്കള്‍ രംഗത്തുവന്നു. ഈ സംഭവങ്ങള്‍ നടക്കുന്നതിനിടെയാണ് മുസ്ലിം വീടുകളും ആക്രമിക്കപ്പെട്ടത്.
മുസ്ലിംകള്‍ക്ക് നേരെ
ഉദയ്പൂരിലെ കില്ലയിലാണ് പ്രധാനമായും മുസ്ലിംകള്‍ ആക്രമണത്തിന് ഇരയായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെയുള്ള നിരവധി മുസ്ലിം കുടുംബങ്ങളെ വീടുകളില്‍ നിന്നു ആട്ടിപ്പുറത്താക്കി. സാദറില്‍ 21 മുസ്ലിംകുടുംബങ്ങളുടെ വീടുകള്‍ കൊള്ളയടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നേരത്തെ അക്രമങ്ങളുടെ വാര്‍ത്ത വന്നപ്പോള്‍ തന്നെ മുസ്ലിംകള്‍ക്കെതിരെ വ്യാപക അക്രമം നടന്നുവെന്ന് ചില കോണുകളില്‍ നിന്ന് വിവരങ്ങള്‍ വന്നിരുന്നെങ്കിലും പ്രമുഖര്‍ ആരും തന്നെ ഇക്കാര്യം പറഞ്ഞിരുന്നില്ല. മുസ്ലിംകളെ ആക്രമിച്ചുവെന്ന് സിപിഎമ്മുകാര്‍ വ്യാജകഥ മെനയുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന അഭിപ്രായം. ഇപ്പോള്‍ സിപിഎമ്മിന്റെ പ്രമുഖ നേതാവിനെ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്.
ബല്‍റാമിന്റെ പരിഹാസം
ത്രിപുരയില്‍ മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ പ്രാചരണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃത്താല എംഎല്‍എ വിടി ബല്‍റാം നേരത്തെ രംഗത്തുവന്നിരുന്നു. അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെയായിരുന്നു. ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്കെതിരെയും കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളുടെ പ്രതിമകള്‍ക്കെതിരെയും ആര്‍എസ്എസിന്റെയും ജനക്കൂട്ടത്തിന്റേയും ആക്രമണങ്ങള്‍ നടക്കുന്നതായി ദേശീയ മാധ്യമങ്ങളുടെയടക്കം വാര്‍ത്തകളില്‍ കാണുന്നു. മോബ് വയലന്‍സിന്റെ ഏത് വകഭേദവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്. ക്രമസമാധാന പാലനം ഉറപ്പുവരുത്താന്‍ ഗവര്‍ണ്ണര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
ആധികാരിക വിവരം
എന്നാല്‍ അവിടെ മുസ്ലിം, ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി സിപിഎം ന്യൂസ് പോര്‍ട്ടലുകളിലെ വാര്‍ത്തകളും പോരാളി ഷാജി, അശോകന്‍ ചരുവില്‍ തുടങ്ങിയ സൈബര്‍ സഖാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുമല്ലാതെ ആധികാരികമായ വാര്‍ത്തകള്‍ വല്ലതും വരുന്നുണ്ടോ? ഗൂഗിളില്‍ നോക്കിയിട്ട് അത്തരം വാര്‍ത്തകളൊന്നും കാണുന്നില്ല. ത്രിപുരയിലെ സിപിഎം നേതാക്കളടക്കമുള്ളവരുടെ ട്വിറ്റര്‍/ടിവി പ്രതികരണങ്ങളിലും ഇക്കാര്യം സൂചിപ്പിച്ച് കാണുന്നില്ല. ഇതിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ വികാരം ഇളക്കിവിടാനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാരും പോലീസിലെ സൈബര്‍ ക്രൈം വിഭാഗവും ഗൗരവപൂര്‍വ്വം പരിശോധിക്കണം. ഇവിടത്തെ സമുദായിക സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കാനുള്ള പ്രവണതകളെ മുളയിലേ നുള്ളണം. ഇവിടെ ഗോപാലസേന അവിടെ ഗോള്‍വാള്‍ക്കര്‍സേന- ഇങ്ങനെയാണ് ബല്‍റാം എംഎല്‍എയുടെ പോസ്റ്റ് അവസാനിക്കുന്ന്.
പിണറായിയുടെ ഒരു ഗതികേടേ...!!! ഒരു വർഷം മുന്പത്തെ വാർത്തയ്ക്ക് ഇപ്പോൾ അറഞ്ചം പുറഞ്ചം ട്രോളുകൾ!!!