ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവർ രാജ്യസ്നേഹികളല്ല, അമിത് ഷായ്ക്ക് പിന്തുണയുമായി ബിപ്ലബ് ദേബ്
ത്രിപുര: ഹിന്ദി ദേശീയ ഭാഷയാക്കുന്നത് സംബന്ധിച്ചുളള തര്‍ക്കം തുടരുകയാണ്. ഹിന്ദി ദിവസത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ തുടക്കമിട്ട വിവാദം രാഷ്ട്രീയ നേതാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹിന്ദിയെ ദേശീയ ഭാഷയായി അംഗീകരിക്കാത്തവര്‍ രാജ്യത്തോട് സ്നേഹം ഇല്ലാത്തവരാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്.
രാജ്യത്തെ ഭൂരിപക്ഷം ആളുകളും ഹിന്ദിയാണ് സംസാരിക്കുന്നത് എന്നാണ് ബിപ്ലബ് ദേബിന്റെ കണ്ടെത്തല്‍. അതുകൊണ്ട് ഹിന്ദി രാജ്യത്തിന്റെ ദേശീയ ഭാഷയാണെന്നും ത്രിപുര മുഖ്യമന്ത്രി അവകാശപ്പെടുന്നു. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ മുഖ്യമന്ത്രി യെഡിയൂരപ്പ അമിത് ഷായെ തളളി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷായ്ക്ക് പിന്തുണയുമായി ത്രിപുര മുഖ്യമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്.
കര്‍ണാടകത്തിലെ ഭാഷ കന്നടയാണെന്നും ഹിന്ദയല്ലെന്നുമാണ് കഴിഞ്ഞ ദിവസം യെദ്യൂരപ്പ പ്രതികരിച്ചത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചില്ലായിരുന്നു എങ്കില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷ ആവില്ലായിരുന്നുവെന്നും ത്രിപുര മുഖ്യമന്ത്രി പറഞ്ഞു. കേരളവും തമിഴ്നാടും അടക്കമുളള സംസ്ഥാനങ്ങള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുളള നീക്കത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
സെപ്റ്റംബർ 14നാണ് ഹിന്ദി ദേശീയ ഭാഷയാക്കണം എന്ന ആവശ്യവുമായി അമിത് ഷാ ട്വീറ്റ് ചെയ്തത്. ലോകത്തിന് മുന്നില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒരു ദേശീയ ഭാഷ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇന്ന് ഏതെങ്കിലും ഒരു ഭാഷയ്ക്ക് രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കുമെങ്കില്‍ അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്കാണ്'' എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. സ്വന്തം മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും ഉപയോഗിക്കുന്നത് രാജ്യത്തെ പൗരന്മാര് ശീലമാക്കണമെന്നും ഹിന്ദി ദിനത്തില്‍ അമിത് ഷാ ആവശ്യപ്പെട്ടു. രാജ്യത്തിന് ഏക ഭാഷ എന്നത് മഹാത്മാ ഗാന്ധിയുടേയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും സ്വപ്നം ആയിരുന്നുവെന്നും അമിത് ഷാ ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.