പി.ഡബ്ല്യു.ഡി അഴിമതി; സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ ബാദല്‍ ചൗധരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെസ്റ്റ് ത്രിപുര സെഷന്‍സ് കോടതി തള്ളി.
അഗര്‍ത്തല: ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ ബാദല്‍ ചൗധരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെസ്റ്റ് ത്രിപുര സെഷന്‍സ് കോടതി തള്ളി. 600 കോടിയുടെ അഴിമതിക്കേസിലാണ് ബാദല്‍ ചൗധരി ആരോപണ വിധേയനായത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാദല്‍ ചൗധരിയുടെ അഭിഭാഷകന്‍ പി. റോയ് ബര്‍മന്‍ പറഞ്ഞു. ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബാദല്‍ ചൗധരി.
യുവ നടൻ ഷെയ്ൻ നിഗത്തിന് വധഭീഷണി; നിർമ്മാതാവ് ജോബി ജോർജിനെതിരെ പരാതിയുമായി താരം!
അഴിമതിക്കേസില്‍ പിഡബ്ല്യുഡി മുന്‍ ചീഫ് എന്‍ജിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബാദല്‍ ചൗധരി ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങിനെതിരെയും കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടിയുടെ അഴിമതി നടന്നെന്നും മൂവരും അഴിമതിയ്ക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം.
ആഗസ്റ്റ് 23ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ബാദല്‍ ചൗധരിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മന്ത്രിയായിരിക്കെ ചെയ്ത പണികള്‍ ഏറ്റവും മികച്ച ഗുണനിലവാരത്തിലുള്ളതായിരുന്നുവെന്നും ചോദ്യം ചെയ്യാനല്ല വിവരങ്ങള്‍ തേടാനാണ് വിജിലന്‍സ് തന്നെ വിളിച്ചുവരുത്തിയതെന്നും ചൗധരി അന്ന് പ്രതികരിച്ചിരുന്നു.