സിപിഎം നേതാക്കള്‍ കണ്ടുപഠിക്കണം; മണിക് സര്‍ക്കാരിന് വീടില്ല, ഭാര്യക്കൊപ്പം താമസം പാര്‍ട്ടി ഓഫീസില്‍
അതേസമയം, സോഷ്യല്‍ മീഡിയയില്‍ കേരളത്തിലെ സിപിഎം നേതാക്കളെ ലക്ഷ്യമിട്ടാണ് പരിഹാസം.
അഗര്‍ത്തല: ത്രിപുരയില്‍ സിപിഎമ്മിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതോടെ മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. അദ്ദേഹത്തിന് സ്വന്തമായി വീടില്ല. ഇപ്പോള്‍ പാര്‍ട്ടി ഓഫീസിലാണ് താമസം. മുന്‍മുഖ്യമന്ത്രി എന്ന നിലയില്‍ വീട് നിര്‍മിച്ച് നല്‍കാന്‍ നിയമമുണ്ടെങ്കിലും അതൊന്നും ആശ്രയിക്കാതെ അദ്ദേഹം പാര്‍ട്ടി ഓഫീസിലേക്ക് ജീവിതം മാറ്റുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്. കേരളത്തിലെ സിപിഎം നേതാക്കള്‍ മണിക് സര്‍ക്കാരിനെ കണ്ടുപഠിക്കണമെന്നാണ് ഉയരുന്ന വിമര്‍ശനം. മണിക് സര്‍ക്കാരിനെ കളിയാക്കിയും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്...
രണ്ട് ദശാബ്ദത്തോളം
രണ്ട് ദശാബ്ദത്തോളം മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് മണിക് സര്‍ക്കാര്‍. ബിജെപിയുടെ ശക്തമായ മുന്നേറ്റത്തില്‍ സിപിഎമ്മിന് അടിപതറിയതോടെയാണ് ഈ ദരിദ്രനായ മുഖ്യമന്ത്രിക്ക് തിരിച്ചടിയായത്. സിപിഎമ്മുകാര്‍ ലളിത ജീവിതത്തിന് ഉദാഹരണമായി എടുത്തുകാട്ടുന്ന വ്യക്തി കൂടിയാണ് മണിക് സര്‍ക്കാര്‍.
സ്വന്തമായി വീട് നിര്‍മിച്ചില്ല
ഇത്രയും കാലം മുഖ്യമന്ത്രിയായിരുന്നിട്ടും സ്വന്തമായി വീട് നിര്‍മിച്ചില്ല എന്നത് അദ്ദേഹത്തിന്റെ ലളിത ജീവിതത്തിന്റെ ഉത്തര ഉദാഹരണം തന്നെയാണ്. അവകാശമായി ലഭിച്ച സ്വത്തെല്ലാം അദ്ദേഹം സഹോദരിക്ക് ദാനം ചെയ്തിരുന്നു.
എംഎല്‍എമാര്‍ക്ക് ഹോസ്റ്റല്‍
എംഎല്‍എമാര്‍ക്ക് ഹോസ്റ്റലുണ്ട്. വേണമെങ്കില്‍ മണിക് സര്‍ക്കാരിന് അവിടെ താമസിക്കാമായിരുന്നു. പക്ഷേ, അദ്ദേഹം അതിന് വിസമ്മതിച്ചു. പിന്നീടാണ് പാര്‍ട്ടി ഓഫീസിലേക്ക് മാറാന്‍ തീരുമാനിച്ചത്.
രണ്ടു മുറികള്‍
പാര്‍ട്ടി ഓഫീസിന് മുകളിലെ രണ്ടു മുറികള്‍ ഇപ്പോള്‍ മണിക് സര്‍ക്കാര്‍ വീടായി ഉപയോഗിക്കുകയാണ്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ട്. മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഫണ്ടുണ്ട്.
ഫണ്ടുകള്‍ വേണ്ട
എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് തനിക്ക് വേണ്ടെന്നാണ് മണിക് സര്‍ക്കാരിന്റെ നിലപാട്. മാത്രമല്ല, പ്രതിപക്ഷ നേതാവിന് മന്ത്രിയുടെ പദവികളെല്ലാം ലഭിക്കും. അതും അദ്ദേഹം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നില്ല.
എല്ലാ കാലവും മുഖ്യമന്ത്രിയാകുമോ
എന്നാല്‍ മണിക് സര്‍ക്കാരിന്റെ പാര്‍ട്ടി ഓഫീസ് ജീവിതം സംബന്ധിച്ചും വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാ കാലവും മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം കരുതിയോ എന്നാണ് ചോദ്യം. ഒരു കാലത്ത് എല്ലാം നഷ്ടമാകുമെന്ന് ഓര്‍ക്കണമായിരുന്നുവെന്നും വിമര്‍ശകര്‍ പറയുന്നു.
ത്രിപുരയില്‍ വീടില്ലാത്തവര്‍
ത്രിപുരയില്‍ നിരവധി പേര്‍ക്ക് കിടപ്പാടമില്ലാത്ത അവസ്ഥയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. സിപിഎം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്നതിലും കേന്ദ്രഫണ്ടുകള്‍ ചെലവഴിക്കുന്നതിലും വീഴ്ച വരുത്തിയെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ നേതാക്കള്‍
അതേസമയം, സോഷ്യല്‍ മീഡിയയില്‍ കേരളത്തിലെ സിപിഎം നേതാക്കളെ ലക്ഷ്യമിട്ടാണ് പരിഹാസം. ആഡംബര ജീവിതം നയിക്കുന്ന കേരളത്തിലെ നേതാക്കള്‍ മണിക് സര്‍ക്കാരിനെ കണ്ടുപഠിക്കണമെന്ന് വിമര്‍ശകര്‍ സൂചിപ്പിക്കുന്നു. മണിക് സര്‍ക്കാരിന്റെ ലളിത ജീവിതം ചൂണ്ടിക്കാട്ടി അനുതാപം പിടിച്ചുപറ്റാനാണ് നേതാക്കളുടെ ശ്രമമെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
ഒടുവിൽ മഹാത്മാവിന് നേരെയും! കേരളത്തിലും പ്രതിമ തകർക്കൽ; കണ്ണൂരിലെ ഗാന്ധി പ്രതിമ എറിഞ്ഞുതകർത്തു...
കൊല്ലത്ത് പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം...
ഹാദിയയെ രണ്ടാം ഭാര്യയാക്കാൻ ശ്രമിച്ചു! ഫസൽ മുസ്തഫയേയും ഭാര്യയേയും എൻഐഎ തിരയുന്നു