തൃഷ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും; വിജയിയെ പരിഹസിച്ച് പ്രതിപക്ഷം, മറുപടിയുമായി മന്ത്രി നിര്‍മല്‍ കുമാര്‍
തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഭരണകക്ഷിയായ ടി.വി.കെക്കെതിരെ കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്. വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ സിനിമാ മേഖലയിലുള്ള തന്റെ അടുത്ത സുഹൃത്തുക്കളെ പ്രധാന സർക്കാർ പദവികളിൽ നിയമിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. ഇതിനിടെ നടി തൃഷയെ തമിഴ്‌നാടിന്റെ ഉപമുഖ്യമന്ത്രിയാക്കാൻ പോകുന്നു എന്ന തരത്തിൽ എ.ഐ.എ.ഡി.എം.കെ ഉയർത്തിയ പരിഹാസങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
തമിഴ്‌നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി ചലച്ചിത്ര നിർമാതാവ് വെങ്കട്ട് നാരായണനെ നിയമിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. വിജയ് നായകനായ 'ജനനായകൻ' എന്ന സിനിമയുടെ നിർമാതാവാണ് വെങ്കട്ട് നാരായണൻ. കർണാടക സ്വദേശിയായ വെങ്കട്ട് നാരായണന്റെ നിയമനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത്.

കാവേരി നദീജല തർക്കവും മേക്കേദാട്ടു അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധമുള്ള വെങ്കട്ട് നാരായണനെ ഡൽഹി പ്രതിനിധിയാക്കിയത് തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ഹനിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
തമിഴ്‌നാടിന്റെ അവകാശങ്ങൾ സംരക്ഷിക്കേണ്ട ഡൽഹി പ്രത്യേക പ്രതിനിധി എന്ന പദവി അങ്ങേയറ്റം പ്രാധാന്യമുള്ളതാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും മുൻ മന്ത്രിയുമായ ആർ. ബി. ഉദയകുമാർ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സ്വന്തം അച്ഛന്റെയോ മുത്തശ്ശന്റെയോ വകയാണെന്നാണ് വിജയ് കരുതുന്നതെന്നാണ് ഉദയകുമാർ വിമർശിച്ചത്. ജനങ്ങൾ അഞ്ച് വർഷത്തേക്ക് ഭരിക്കാനുള്ള അധികാരം മാത്രമാണ് നൽകിയിരിക്കുന്നത്. അത് മറന്നുകൊണ്ട് എട്ട് കോടി ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട പദവികൾ സിനിമയിൽ തന്നോടൊപ്പം പ്രവർത്തിച്ചവർക്ക് മുഖ്യമന്ത്രി വീതം വെക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിനിമകളിൽ പ്രധാന കഥാപാത്രങ്ങൾ നൽകുന്നത് പോലെയാണ് വിജയ് സർക്കാർ പദവികൾ കൈകാര്യം ചെയ്യുന്നത്.
സർക്കാർ പദവികൾ സിനിമാ സൗഹൃദങ്ങൾക്ക് നൽകുന്ന ഈ രീതി തുടർന്നാൽ, വിജയ്‌ക്കൊപ്പം സിനിമകളിൽ നായികയായി തിളങ്ങിയ നടി തൃഷയെ അധികം വൈകാതെ തന്നെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ഉദയകുമാർ പരിഹസിച്ചു. ജഗദീഷ് പളനിസാമി, ജോൺ ആരോഗ്യസാമി, രാധൻ പണ്ഡിറ്റ്, വെങ്കട്ട് നാരായണൻ തുടങ്ങിയ സിനിമക്കാരായ സുഹൃത്തുക്കൾക്കെല്ലാം ഉന്നത പദവികൾ നൽകിയ സ്ഥിതിക്ക് തൃഷയ്ക്കും പദവി ലഭിച്ചേക്കാം. ജനാധിപത്യ രാജ്യത്ത് ഇത്തരം കാര്യങ്ങൾ സംഭവിച്ചാലും അത്ഭുതപ്പെടാനില്ലെന്നും ഉദയകുമാർ കൂട്ടിച്ചേർത്തു.
മറുപടിയുമായി തമിഴ്‌നാട് സർക്കാർ
പ്രതിപക്ഷത്തിന്റെ ഈ കടുത്ത ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും പ്രതികരണവുമായി സർക്കാർ രംഗത്തെത്തി. തമിഴ്‌നാട് മന്ത്രി നിർമൽ കുമാറാണ് മാധ്യമങ്ങളോട് ഇക്കാര്യത്തിൽ സർക്കാരിന്റെ നയം വ്യക്തമാക്കിയത്. നടി തൃഷയ്ക്ക് ഉപമുഖ്യമന്ത്രി പദവി നൽകുമെന്ന പ്രചാരണങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളി. തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് വിദ്വേഷം പരത്താൻ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
''നടി തൃഷയെ ഉപമുഖ്യമന്ത്രിയാക്കാൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരുവിധ സത്യവുമില്ല. ഭരണത്തിൽ ഓരോ തസ്തികകളിലേക്കും ആ സ്ഥാനങ്ങൾ കൈകാര്യം ചെയ്യാൻ ഏറ്റവും അനുയോജ്യരായ വ്യക്തികളെ മാത്രമാണ് സർക്കാർ ഇതുവരെ നിയോഗിച്ചിട്ടുള്ളത്. യാതൊരു വിധ യോഗ്യതയുമില്ലാത്ത ആരെയും സർക്കാർ ഇതുവരെ കൊണ്ടുവന്നിട്ടില്ല. എല്ലാ ജനാധിപത്യ സർക്കാരുകൾക്കും പദ്ധതികൾ സുഗമമായി നടപ്പിലാക്കുന്നതിനും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഉപദേശകർ ആവശ്യമാണ്, ഇവിടെയും അത് മാത്രമാണ് ചെയ്തിരിക്കുന്നത്''- മന്ത്രി പറഞ്ഞു.















Click it and Unblock the Notifications