കര്‍ണാടകത്തില്‍ രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു!
Recommended Video
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. എംഎല്‍എമാരായ എച്ച് നാഗേഷ്, ആര്‍ ശങ്കര്‍ എന്നിവരാണാണ് പിന്തുണ പിന്‍വലിച്ചത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് സര്‍ക്കാരിനെ ഞെട്ടിച്ച് രണ്ട് സ്വതന്ത്രരുടെ നീക്കം.
കോണ്‍ഗ്രസ് പിന്തുണയോടെ മുളബാഗ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചയാളാണ് എച്ച് നാഗേഷ്..6715 വോട്ടുകള്‍ക്കാണ് അദ്ദേഹം മണ്ഡലത്തില്‍ വിജയം നേടിയത്. സര്‍ക്കാര്‍ രൂപീകരണ വേളയില്‍ നാഗേഷ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന ഊഹാപോഹങ്ങള്‍ ഉയര്‍ന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിനെ പിന്തുണച്ച് രംഗത്തെത്തുകയായിരുന്നു.കെപിജെപി പാര്‍ട്ടിയുടെ നേതാവാണ് ശങ്കര്‍. സംസ്ഥാനത്തെ വനം മന്ത്രികൂടിയായിരുന്നു ശങ്കര്‍.എന്നാല്‍ അടുത്തിടെ നടന്ന മന്ത്രിസഭാ വികസനത്തില്‍ ശങ്കര്‍ തഴയപ്പെട്ടിരുന്നു.
ഈ രണ്ട് എംഎല്‍എമാരും പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് ഇത് പ്രതിസന്ധി സൃഷ്ടിക്കില്ല. ഈ രണ്ട് പേരെ കൂടാതെ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഇനിയും എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുകയാണെങ്കില്‍ കര്‍ണാടകത്തില്‍ അട്ടിമറിക്ക് സാധ്യത ഉണ്ട്.
രമേശ് ജാര്‍ഖിഹോളിയുള്‍പ്പെടെ മൂന്ന് എംഎല്‍എമാര്‍ ബിജെപി കാമ്പില്‍ എത്തിയതായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെയെടോ സംസ്ഥാനത്ത് നിന്ന് അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപ്രത്യക്ഷരായിരുന്നു.രമേഷ് ജാർക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഉമേഷ് ജാദവ്, അമരഗൗഡ പാട്ടീല്‍ എന്നീ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇവര്‍ മുംബൈയില്‍ ബിജെപി കേന്ദ്രങ്ങളില്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ ഭരണപക്ഷത്തിന് 116 പേരുടെ പിന്തുണ മാത്രമാണ് അവശേഷിക്കുന്നത്.
2 Independent MLAs, H Nagesh and R Shankar, withdraw their support from Karnataka govt. pic.twitter.com/C34u3BNFOb
— ANI (@ANI) January 15, 2019
കോണ്‍ഗ്രസ് എംഎല്‍എമാരെ വശത്താക്കി രണ്ടാം ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി അരങ്ങൊരുക്കി തുടങ്ങിയതോടെ ബിജെപി എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള തന്ത്രങ്ങള്‍ ഭരണപക്ഷവും തുടങ്ങിയിരുന്നു. അഞ്ച് ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസ് ബന്ധപ്പെട്ടുവെന്നാണ് സൂചന. അതിനിടെ ഭരണപക്ഷത്തെ നീക്കങ്ങളില്‍ ഭയന്ന് ബിജെപി 104 എംഎല്‍എമാരേയും ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.