വനിത ക്രിക്കറ്റ് താരം വ്യാജ ഡിഗ്രി വിവാദത്തിൽ; ഹർമൻ പ്രീത് കൗറിന്റെ ഡിഎസ്പി സ്ഥാനം തെറിക്കും?
ചണ്ഡിഗഡ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻ പ്രീത് കൗർ വ്യാജ സർട്ടിഫിക്കേറ്റ് വിവാദത്തിൽ. ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ഹർമൻപ്രീത് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കേറ്റുകൾ വ്യാജമാണെന്നാണ് ആരോപണം. നിലവിൽ പഞ്ചാബ് പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടാണ് ഹർമൻ പ്രീത്. ആരോപണം തെളിഞ്ഞാൽ ഹർമൻ പ്രീതിനെ ജോലിയിൽ നിന്നും പുറത്താക്കാനാണ് സാധ്യത.
2018 മാർച്ച് ഒന്നാം തീയതിയാണ് ഹർമൻ പ്രീത് പഞ്ചാബ് പോലീസ് വകുപ്പിൽ ജോലിക്ക് പ്രവേശിച്ചത്. പോലീസ് വെരിഫിക്കേഷനിൽ ഹർമൻ പ്രീത് സമർപ്പിച്ച ഡിഗ്രി സർട്ടിഫിക്കേറ്റുകൾ വ്യാജമാണെന്നാണ് ആരോപണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന് പോലീസ് മേധാവി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
രജിസ്റ്റർ നമ്പറില്ല
മീററ്റിലെ ചൗധരി ചരൺ സിംഗ് സർവകലാശാലയിൽ നിന്നാണ് ഡിഗ്രി നേടിയതെന്നാണ് ഹർമൻപ്രീത് സമർപ്പിച്ച രേഖകളിൽ പറയുന്നത്. പരിശോധനയുടെ ഭാഗമായി യൂണിവേഴ്സിറ്റിൽ വിളിച്ചപ്പോൾ ഇങ്ങനെയൊരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്റർ നമ്പർ നിലവിൽ ഇല്ലെന്നും പറഞ്ഞും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗവൺമെന്റിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിന്റെ പേരിൽ ഹർമൻ പ്രീതിന് ജോലി നഷ്ടമാകും.
കുടുംബം പറയുന്നത്
തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ തെറ്റാണെന്ന് ഹർമൻ പ്രീത് പ്രതികരിച്ചു. അവൾ സ്കൂൾ പഠനം പൂർത്തിയാക്കിയത് സ്വദേശമായ പഞ്ചാബിലെ മോഗയിലാണ്. അതിനിടയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സെലക്ഷൻ കിട്ടി. മീററ്റിലും ദില്ലിയിലുമായിട്ടാണ് തുടർ പഠനം പൂർത്തിയാക്കിയതെന്ന് ഹർമൻ പ്രീതിന്റെ പിതാവ് ഹർമിന്ദർ സിംഗ് പറഞ്ഞു. ഇതേ രേഖകൾ തന്നെയാണ് റെയിൽ വേ വകുപ്പിലെ ജോലിക്ക് വേണ്ടി ഹാജരാക്കിയിരുന്നതെന്നും നിലവിലെ വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സമ്മാനം
ലോകകപ്പിലെ മിന്നും പ്രകടനത്തോടെ കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹർമൻ പ്രീതിന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പഞ്ചാബ് പോലീസിൽ ഡി എസ് പി സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു. അന്ന് റെയിൽ വേയിൽ ജോലി ചെയ്യുകയായിരുന്നു ഹർമൻ പ്രീത്. ബോണ്ട് കാലാവധി തീരുന്നതിന് മുൻപ് ജോലി ഉപേക്ഷിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് റെയിൽ വകുപ്പ് മന്ത്രിയുമായി സംസാരിച്ച് ഹർമൻ പ്രീതിനെ പഞ്ചാബ് പോലീസിൽ എത്തിക്കുകയായിരുന്നു. അർജുന അവാർഡ് ജേതാവാണ് ഹർമൻ പ്രീത് കൗർ.
മുൻപ് ജോലി പോയത്
4 X 400 മീറ്റർ റിലേയിൽ 2010 ലെ കോമൺ വെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ ജോതാവായിരുന്ന മൻദീപ് കൗറും വ്യാജ ഡിഗ്രി വിവാദത്തിൽ പെട്ടിട്ടുണ്ട്. 2016 ൽ അകാലിദൾ- ബി ജെ പി സഖ്യം മൻദീപിന് പഞ്ചാബ് പോലീസിൽ ഡി എസ് പി പദവി നൽകി. എന്നാൽ പോലീസ് വേരിഫിക്കേഷനിൽ മൻദീപിന്റെ ഡിഗ്രി വ്യാജമാണെന്ന് തെളിഞ്ഞു. സിക്കിം യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ഡിഗ്രി സർട്ടിഫിക്കേറ്റായിരുന്നു മൻദീപ് ഹാജരാക്കിയത്. എന്നാൽ ഇങ്ങനെയൊരു വിദ്യാർത്ഥി ഇവിടെ പഠിച്ചിട്ടില്ലെന്ന മറുപടിയാണ് സർവകലാശാലയിൽ നിന്നും ലഭിച്ചത്. ഇതേ തുടർന്ന് മൻദീപിനെ പദവിയിൽ നിന്നും നീക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിടുകയായിരുന്നു.