ടിആർപി തട്ടിപ്പ്: അർണബിനെ പ്രതി ചേർക്കണമെങ്കിൽ ആദ്യം നോട്ടീസ് അയക്കൂ, മുംബൈ പോലീസിനോട് കോടതി
മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പ്രതി ചേര്‍ക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ആദ്യം അദ്ദേഹത്തിന് നോട്ടീസ് അയക്കാന്‍ മുംബൈ പോലീസിനോട് നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി. നോട്ടീസ് അയച്ചാല്‍ അര്‍ണബ് ഗോസ്വാമി പോലീസിന് മുന്നില്‍ ഹാജരാകുമെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കോടതി വ്യക്തമാക്കി.
ടിആര്‍പി തട്ടിപ്പ് കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുംബൈ പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എസ്എസ് ഷിന്‍ഡെ, ജസ്റ്റിസ് എംഎസ് കാര്‍ണിക് എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് നവംബര്‍ നാലിന് മുന്‍പായി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുദ്ര വെച്ച കവറില്‍ വേണം അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍.
റിപ്പബ്ലിക് ടിവിയുടെ ഉടമസ്ഥരായ എആര്‍ജി ഔട്ട്ലെയര്‍ പ്രൈവറ്റ് മീഡിയ ലിമിറ്റഡ് ആണ് ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ടിആര്‍പി തട്ടിപ്പ് കേസില്‍ മുംബൈ പോലീസിന്റെ എഫ്ഐആര്‍ റദ്ദാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. മാത്രമല്ല റിപ്പബ്ലിക് ടിവിയിലെ മുതിര്‍ന്ന ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതും റദ്ദാക്കണം എന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
റിപ്പബ്ലിക് ടിവി അടക്കമുളള മൂന്ന് ചാനലുകള്‍ക്ക് എതിരെയാണ് ടിആര്‍പി തട്ടിപ്പ് നടത്തി എന്നുളള ആരോപണം ഉയര്‍ന്നിരിക്കുന്നത്. പണം നല്കി കാഴ്ചക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടിവിക്ക് എതിരെ അടക്കം സാക്ഷിമൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ഇടക്കാല സ്റ്റേ ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മറ്റേതൊരു പൗരനേയും പോലെ ആദ്യം ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി ചാനലിന്റെ ഹര്‍ജി തളളിയിരുന്നു.