ടിആര്‍പി തട്ടിപ്പ് കേസ്: റിപ്പബ്ലിക് ടിവി സിഇഒ കഞ്ചന്‍ധാനിയ അറസ്റ്റില്‍
മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ അറസ്റ്റ്. റിപ്പബ്ലിക് ടിവി സിഇഒ കഞ്ചന്‍ധാനിയെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. രാവിലെയോടെ വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി കഞ്ചന്‍ധാനിയ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി. റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകൾ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നാണ് കേസ്. റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റില്‍ പ്രതികരിച്ചു കൊണ്ട് റിപ്പബ്ലിക് ടിവി രംഗത്തെത്തി. വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്‍റ് പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പബ്ലിക് ടിവി ആരോപിച്ചു. അറസ്റ്റിൽ നിന്ന് ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്ന റിപ്പബ്ലിക് ടിവിയുടെ ആവശ്യം തിങ്കളാഴ്ച സുപ്രീംകോടതി. റിപ്പബ്ലിക് ടിവി സിഒഒ പ്രിയാ മുഖര്‍ജിയിക്ക് മുംബൈയിലെ കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ കൂടിയാണ് കഞ്ചന്‍ ധാനിയയെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത്.
ഹന്‍സ റിസര്‍ച്ച് ഉദ്യോഗസ്ഥനായ നിതിന്‍ ദിയോക്കര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒക്ടോബര്‍ ആറിന് എഫ്ഐആര്‍ സമര്‍പ്പിക്കുകയും അന്വേഷണം ആരഭിക്കുകയും ചെയ്തത്. കേസില്‍ മഹാരഷ്ട്ര പൊലീസ് മാധ്യമങ്ങളെ വോട്ടയാടുന്നുവെന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി നേരത്തെ ആരോപിച്ചിരുന്നു.