എഫ്‌സിപിഎ നിരോധിച്ച് ട്രംപ്; അദാനി എന്തുകൊണ്ട് ന്യായമായ പരിഗണന അർഹിക്കുന്നു
ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ വ്യവസായി ഗൗതം അദാനിക്കെതിരെ യുഎസ് കേസ് എടുത്ത നടപടി വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. സൗരോർജ്ജ കരാറുകൾ നേടാനാണ് കൈക്കൂലി നൽകിയതെന്നും അത് അമേരിക്കൻ നിക്ഷേപകരിൽ നിന്നും മറച്ചുവെച്ചു എന്നുമായിരുന്നു അദാനിക്കെതിരായ കേസ്. എന്നാൽ നടപടിക്കെതിരെ അന്ന് യുഎസ് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. കേസെടുത്തതിന് പിന്നിലെ ഉദ്യോശശുദ്ധിയും സമയവുമാണ് നേതാക്കൾ ചോദ്യം ചെയ്തത്.
ലാൻസ് ഗൂഡൻ, പാറ്റ് ഫാലോൺ, മൈക്ക് ഹരിഡോപോളോസ്, ബ്രാൻഡൻ ഗിൽ, വില്യം ആർ ടിമ്മൺസ്, ബ്രിയാൻ ബബിൻ എന്നീ ആറ് യുഎസ് കോൺഗ്രസ് അംഗങ്ങളാണ് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസിന്റെ (ഡിഒജെ) നടപടിയ്ക്കെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. ഇത്തരം നടപടികൾ യുഎസ്-ഇന്ത്യ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നും യുഎസ് നിയമവകുപ്പിന്റെ സമീപനങ്ങൾ ചോദ്യം ചെയ്യപ്പെടാൻ കാരണമാകുമെന്നും കാണിച്ച് നേതാക്കൾ യുഎസ് അറ്റോർണി ജനറൽ പമേല ബോണ്ടിക്ക് കത്ത് കൈമാറുകയും ചെയ്തു.

രാഷ്ട്രീയപ്രേരിതം
ബൈഡൻ ഭരണത്തിന് കീഴിൽ ഗൗതം അദാനിക്കെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ അഭൂതപൂർവ്വമായിരുന്നെന്ന് മാത്രമല്ല രാഷ്ട്രീയ പ്രേരിതമായിരുന്നു. യുഎസ് ഉദ്യോഗസ്ഥർക്കെതിരായ അഴിമതി ആരോപണങ്ങൾ ഒഴിവാക്കിയ യുഎസ് നിയമവകുപ്പിന്റെ സമീകാല തീരുമാനത്തിന് വിരുദ്ധമായിരുന്നു നടപടികൾ. ഉദാഹരണത്തിന് ശക്തമായ തെളിവുകളുണ്ടായിട്ടും അടുത്തിടെ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെതിരായ അഴിമതി ആരോപണം നിയമവകുപ്പ് തള്ളിയിരുന്നു. ഫെഡറൽ നിയമ നിർവ്വഹണത്തിൽ അദ്ദേഹത്തിന്റെ പിന്തുണ ആവശ്യമുണ്ടെന്നായിരുന്നു ആരോപണം തള്ളിക്കൊണ്ട് വകുപ്പ് ചൂണ്ടിക്കാട്ടിയത്. ഇത്തരത്തിലുള്ള വേർതിരിവിനെതിരെയാണ് ചോദ്യമുയരുന്നത്. കൃത്യമായ തെളിവുകൾ ഉണ്ടായിട്ടും സ്വന്തം പൗരൻമാരെ സംരക്ഷിക്കുകയും അതേസമയം സമാന ആരോപണം ഉയർന്ന വിദേശ വ്യവസായിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നാണ് ചോദ്യം ചെയ്യപ്പെടുന്നത്.
അഴിമതി വിരുദ്ധ നടപടികളിൽ ഇരട്ടത്താപ്പ്
ഫോറിന്‍ കറപ്ട് പ്രാക്ടീസ് ആക്ട് (എഫ്‌സിപിഎ) ന്റെ കീഴിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികൾ നിർത്തിവെക്കണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് ആഗോളതലത്തിൽ അമേരിക്കൻ ബിസിനസ്സ് മത്സരശേഷി വർധിപ്പിക്കാനുള്ള പ്രായോഗിക സമീപനമായാണ് വിലയിരുത്തപ്പെടുന്നത്. കർശന വ്യവസ്ഥകളുടേയും ചട്ടക്കൂടുകളുടേയും പേരിൽ പലപ്പോഴും എഫ്‌സിപിഎ നിയമങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. ആഗോള വ്യാപാരത്തിൽ നീതി പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ട്രംപ് ഭരണകുടം തിരിച്ചറിഞ്ഞിരിക്കുന്നത്.
എഫ്‌സിപിഎ സദുദ്ദേശ്യത്തോടെയാണ് തയ്യാറാക്കിയതെങ്കിലും നിയമം നടപ്പാക്കുന്നത് വലിയ 'ദുരന്തമായി'പ്പോയെന്ന് ട്രംപ് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അമിതമായ അന്വേഷണങ്ങളും കുറ്റാരോപണങ്ങളും ആഗോളതലത്തിൽ അമേരിക്കൻ വ്യവസായങ്ങൾക്ക് തിരിച്ചടി നൽകി. ഇത് തന്നെയാണ് അദാനിയുടെ കാര്യത്തിലും സംഭവിച്ചത്. സ്വന്തം കമ്പനികളുടെ കാര്യത്തിൽ എഫ്‌സിപിഎയിൽ ഇളവ് വരുത്തണമെന്ന് യുഎസ് അംഗീകരിക്കുമ്പോൾ എന്തുകൊണ്ടാണ് സമാനമായ ആഗോള സമ്മർദ്ദങ്ങൾക്ക് കീഴിൽ പ്രവർത്തിച്ച ഒരു ഇന്ത്യൻ കമ്പനിയെ ശിക്ഷിക്കാൻ ഒരുങ്ങുന്നത്?
ഇന്ത്യ-യുഎസ് ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം
അദാനിക്കെതിരായ നടപടികൾ ഇന്ത്യ-യുഎസ് ഉഭയക്ഷി ബന്ധം വഷളാകാൻ കാരണമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈനയ്ക്കെതിരെ പ്രവർത്തിക്കുന്നതിൽ ഇന്ത്യ നിർണായകമാണെന്നിരിക്കെ ഇന്ത്യയുമായി മികച്ച ബന്ധം നിലനിർത്തേണ്ടത് യുഎസിനെ സംബന്ധിച്ച് പ്രധാനമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും നിർണായകമായൊരു ഘട്ടത്തിൽ ഇന്ത്യയിൽ നിന്നുള്ളൊരു വ്യവസായിക്കെതിരായ നടപടികൾ തെറ്റായ സന്ദേശം നൽകാൻ കാരണമാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.
ഇക്കാര്യമാണ് യുഎസ് അറ്റോർണി ജനറലിന് കൈമാറിയ കത്തിൽ യുഎസ് കോൺഗ്രസ് അംഗങ്ങളും പറയുന്നത്. ഇത്തരത്തിലുള്ള നടപടികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന് മാത്രമല്ല, അമേരിക്കയുടെ ദേശീയ താൽപ്പര്യങ്ങളുമായി യോജിക്കുന്നുണ്ടോയെന്ന ചോദ്യവും ഇവർ ഉയർത്തുന്നു.
സുസ്ഥിര ഊർജ്ജ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് അദാനിയുടേത്. ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ സഹായിക്കുന്ന ഇന്ത്യയുടെ പുനരുപയോഗ ഊർജ മുന്നേറ്റത്തിന് വലിയ പിന്തുണയാണ് അദാനി ഗ്രൂപ്പ് നൽകുന്നത്. കമ്പനി ഇത്രയും നാൾ പുലർത്തി വന്ന ധാർമ്മികതയ്ക്കും സുതാര്യതയ്ക്കും വിരുദ്ധമാണ് ഇപ്പോൾ ഉയരുന്ന ആരോപണങ്ങൾ. തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിച്ച് ഇന്ത്യയെ പോലുള്ള ഒരു പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലാകണം യുഎസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. വിശ്വാസവും സഹകരണവും മെച്ചപ്പെടുത്താൻ നീതിയുക്തമായ നിയമപാലനം ഇന്നത്തെ ലോകത്ത് ഏറ്റവും പ്രധാനമാണ്.












Click it and Unblock the Notifications