കാശ്മീര്‍: സംഘര്‍ഷം ലഘൂകരിക്കണം, ഇമ്രാന് ഖാനേയും മോദിയേയും വിളിച്ച് ട്രംപ്
ദില്ലി: കാശ്മീരില്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും തയ്യാറാകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായി തിങ്കളാഴ്ച രാത്രി ഫോണില്‍ സംഭാഷണം നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ട്രംപ് ആദ്യം ബന്ധപ്പെട്ടത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തണമെന്ന് മോദിയോട് ട്രംപ് ആവശ്യപ്പെട്ടു. 30 മിനിറ്റാണ് സംഭാഷണം നീണ്ട് നിന്നത്.
കാശ്മീരിലെ പ്രശ്നങ്ങളില്‍ യുഎസ് മധ്യസ്ഥ ചര്‍ച്ച വഹിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടെന്ന ട്രംപിന്റെ വിവാദ വെളിപ്പെടുത്തലിന് ശേഷം ആദ്യമായാണ് ട്രംപ് മോദിയെ ഫോണില്‍ ബന്ധപ്പെട്ടത്. താഴ്വരയില് പാകിസ്താന് നടത്തുന്ന ഇന്ത്യാ വിരുദ്ധ പരാമര്‍ശങ്ങളും തീവ്രവാദവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സമാധാനത്തിന് സഹായകരമല്ലെന്ന് മോദി ട്രംപിനെ അറിയിച്ചു. ഇതിന് ശേഷമാണ് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ട്രംപ് ടെലിഫോണില്‍ വിളിച്ചത്.
കാശ്മീര്‍ വിഷയത്തില്‍ പ്രകോപനപരമായ രീതിയില്‍ പ്രസ്താവനകള്‍ നടത്തരുതെന്നും പാകിസ്താന് സംയമനം പാലിക്കണമെന്നും ട്രംപ് ഇമ്രാന് ഖാനോട് ആവശ്യപ്പെട്ടു. നേരത്തേ കാശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ട് മുന്‍പ് ഇരുവരും സംഭാഷണം നടത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് കാശ്മീര്‍ വിഷയത്തില്‍ ട്രംപ് ഇമ്രാന് ഖാനുമായി ചര്‍ച്ച നടത്തുന്നത്.
ഇരുവരുമായുള്ള സംഭാഷണങ്ങള്‍ക്ക് ശേഷമാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നീ രണ്ട് നല്ല സുഹൃത്തുക്കളുമായും ഞാന്‍ സംസാരിച്ചു.വ്യാപാര ബന്ധങ്ങള്‍, തന്ത്രപ്രധാന ബന്ധങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. ഏറ്റവും പ്രധാനമായി കാശ്മീരിലെ സംഘര്‍ഷ സാഹചര്യം ലഘൂകരിക്കാന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. കഠിനമായ സാഹചര്യമാണ്. എന്നിരുന്നാലും നല്ല സംഭാഷണമായിരുന്നു, ട്രംപ് ട്വീറ്റ് ചെയ്തു.
Spoke to my two good friends, Prime Minister Modi of India, and Prime Minister Khan of Pakistan, regarding Trade, Strategic Partnerships and, most importantly, for India and Pakistan to work towards reducing tensions in Kashmir. A tough situation, but good conversations!
— Donald J. Trump (@realDonaldTrump) 19 August 2019
നേരത്തേ ഒസാക്കയില്‍ വെച്ച് കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ യുഎസ് ഇടപെടലിനായി മോദി സഹായം അഭ്യര്ത്ഥിച്ചിരുന്നുവെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ സംഭവം വിവാദമായതോടെ അങ്ങനെയൊരു കാര്യം ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാശ്മീര്‍ വിഷയം ഉഭയകക്ഷി വിഷയമാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.
'ഏഷ്യാനെറ്റ് സംഘപരിവാറിന്റെ കൈയിൽ നിന്ന് അച്ചാരം വാങ്ങിയതുപോലെയാണ് പ്രവർത്തിക്കുന്നത്'
ഞെട്ടിപ്പിക്കുന്ന യെഡ്ഡി മാജിക്!!! മന്ത്രിസഭയുണ്ടാക്കാതെ നാല് മന്ത്രിസഭാ യോഗങ്ങള്‍... വെറുതേയല്ല!