56% ഇന്ത്യക്കാരും ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നു; ഒബാമയ്ക്ക് അടുത്ത്, സര്‍വെ റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള മൂന്ന് വര്‍ഷങ്ങള്‍ക്കൊണ്ട് ഡൊണാള്‍ഡ് ട്രംപിലുള്ള ഇന്ത്യക്കാരുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്. 2016 ല്‍ 14 ശതമാനം ഇന്ത്യക്കാര്‍ മാത്രമാണ് ട്രംപിനെ പിന്തുണച്ചിരുന്നതെങ്കില്‍ 2019 ല്‍ ഇത് 56 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് സര്‍വ്വെ കണ്ടെത്തല്‍.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തോട് അനുബന്ധിച്ച് അമേരിക്കന്‍ സംഘടനയായ പ്യൂ റിസേര്‍ച്ച് ആണ് ഇത്തരത്തിലൊരു സര്‍വ്വെ നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
നയങ്ങള്‍ക്ക് പിന്തുണയില്ല
ട്രംപിനെ ഇന്ത്യക്കാര്‍ അനുകൂലമായി കാണുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ നയങ്ങളെ ഇന്ത്യക്കാര്‍ അതേ അനുപാതത്തില്‍ പരിഗണിക്കുന്നില്ലെന്നാണ് ജനുവരിയില്‍ പുറത്തിറക്കിയ പഠനം സൂചിപ്പിക്കുന്നത്. 2472 പേരെ ഉള്‍പ്പെടുത്തി 2019 ജൂണ്‍ 24 നും ഒക്ടോബര്‍ 2 നും ഇടയിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
56 ശതമാനം
സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം ലോകകാര്യങ്ങളില്‍ ട്രംപ് ശരിയായ നിലപാട് സ്വീകരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ഇന്ത്യക്കാര്‍ക്കിടയില്‍ ലഭിച്ച പിന്തുണയോട് അടുത്ത് നില്‍ക്കുന്നതാണ് ട്രംപിന് ലഭിക്കുന്ന പിന്തുണയും.
ഒബാമയ്ക്ക്
ലോകകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒബാമ ശരിയായ നിലപാട് സ്വീകരിക്കുന്നുവെന്ന് 58 ശതമാനം ഇന്ത്യക്കാരായിരുന്നു അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ജനതക്കിടയില്‍ വളരെ സ്വീകാര്യനായ ഒബാമയോട് അടുത്ത് നില്ക്കുന്ന പിന്തുണ മൂന്ന് വര്‍ഷം കൊണ്ട് ട്രംപിന് നേടിയെടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയം.
ചരക്ക് നയങ്ങള്‍
ചരക്ക് ഫീസ്, താരീഫ് തുടങ്ങിയ കാര്യങ്ങളില്‍ ട്രംപിന്റെ നയങ്ങളെ 48 ശതമാനം ഇന്ത്യക്കാരും അനുകൂലിക്കുന്നില്ലെന്നാണ് സര്‍വെ അഭിപ്രായപ്പെടുന്നത്. മാത്രവുമല്ല കോണ്‍ഗ്രസ് നേതാക്കളെ പോലെ ബിജെപി നേതാക്കള്‍ ട്രംപിന്റെ താരിഫ് നയങ്ങളെ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും സര്‍വെ വ്യക്തമാക്കുന്നു.
ചൈനയുമായുള്ള ബന്ധത്തേക്കാള്‍
ചൈനയുമായുള്ള ബന്ധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേരിക്കയുമായുള്ള ബന്ധത്തിനാണ് ഇന്ത്യക്കാര്‍ക്ക് താല്പര്യമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. 62 ശതമാനം ഇന്ത്യക്കാരും ചൈനയേക്കാള്‍ അമേരിക്കയോടുള്ള ബന്ധത്തിനാണ് പിന്തുണ നല്‍കുന്നത്.
പ്രതികൂലമായി ബാധിക്കും
അതേസമയം, തന്നെ ചൈനയുടെ വളരുന്ന സമ്പദ് വ്യവ്യസ്ഥ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് 61 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെട്ടു. യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യ-പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ട്രംപിനെക്കുറിച്ചുള്ള അഭിപ്രായങ്ങല്‍ കൂടുതൽ അനുകൂലമാണ്.
അന്താരാഷ്ട്ര ബന്ധം
അന്താരാഷ്ട്ര ബന്ധത്തിന്റെ കാര്യത്തില്‍ മറ്റ് ലോകനേതാക്കളേക്കാള്‍ കൂടുതല്‍ പിന്തുണ ഇന്ത്യക്കാര്‍ ട്രംപിന് നല്കുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ജർമ്മനി ചാൻസലർ ആഞ്ചല മെർക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംങ് എന്നിവരാണ് യഥാക്രമം ട്രംപിന് താഴെ വരുന്നവര്‍.
ട്രംപ് ആദ്യമായിട്ടാണ് ദരിദ്ര രാജ്യം സന്ദര്‍ശിക്കുന്നത്; പിന്നില്‍ വന്‍ ലക്ഷ്യം, വ്യത്യസ്തമായ ലേഖനം
ബിജെപിയുടെ ആ മോഹം പൂവണിയില്ല; പ്രചാരണം അസത്യമെന്ന് ശിവസേന, കോണ്‍-എന്‍സിപി സഖ്യം തുടരും