ഇന്ത്യാ-പാകിസ്ഥാന് പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാർ; വീണ്ടും വാഗ്ദാനവുമായി ഡൊണാൾഡ് ട്രംപ്
ദില്ലി: ഇന്ത്യാ-പാക് വിഷയത്തില്‍ വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയില്‍ കശ്മീര്‍ പ്രശ്നം ഉഭയകക്ഷി വിഷയമാണെന്നും അതില്‍ മൂന്നാമതൊരു കക്ഷിക്ക് മധ്യസ്ഥതയ്ക്ക് യാതൊരു സാധ്യതയില്ലെന്നും ഇരു ലോകനേതാക്കളും സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും സഹായ വാഗ്ദാനവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഡൊണാള്‍ഡ് ട്രംപ് അവര്‍ക്ക് താല്പര്യമുണ്ടെങ്കില് സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ഇന്ത്യയുമായും പാകിസ്ഥാനുമായും തനിക്ക് നല്ല ബന്ധമുണ്ടെന്നും പറഞ്ഞു.
Read More: പേടിഎമ്മിന്റെ നഷ്ടം കുതിക്കുന്നു... മൂന്നിരട്ടി വര്‍ധന, സാമ്പത്തിക വര്‍ഷ നഷ്ടം 4217 കോടിയിലേക്ക്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതു മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ രൂക്ഷമായ പിരിമുറുക്കങ്ങളെക്കുറിച്ച് ട്രംപ് സംസാരിച്ചു. ഇന്ത്യയും പാകിസ്താനും കശ്മീരിനെച്ചൊല്ലി തര്‍ക്കത്തിലാണെന്നും എന്നാല്‍ രണ്ടാഴ്ച മുന്പുണ്ടായിരുന്നതിനേക്കാള് സ്ഥിതിഗതികള്‍ ഇപ്പോള്‍ മെച്ചപ്പെട്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ മാസം ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ട്രംപിനോട് സംസാരിക്കുകയും കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഭ്യന്തര വിഷയമാണെന്ന് ഇരു നേതാക്കളും പ്രസ്താവന ഇറക്കി.
ജൂലൈയില്‍ ഇമ്രാന് ഖാനുമായുള്ള കൂടിക്കാഴ്ചയിലും ട്രംപ് കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് വാഗ്ദാനം നല്‍കിയിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി മോദി പോലും നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. എന്നാല്‍, പ്രതിപക്ഷത്തിന്റെ ആക്രമണത്തിനിരയായ മോദി സര്‍ക്കാര്‍ പ്രസ്താവന ഇറക്കുകയും പ്രധാനമന്ത്രി മോദി ഒരിക്കലും ട്രംപില്‍ നിന്ന് അത്തരം സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും ട്രംപിന്റെ വാദങ്ങള്‍ നിരസിക്കുകയും ചെയ്തു.
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയെ കാണുകയും കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നും അമേരിക്കയുടെ മധ്യസ്ഥതയ്ക്ക് യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നിരുന്നാലും, മധ്യസ്ഥത വഹിക്കാനുള്ള ഓഫര്‍ ഇപ്പോഴും അവിടെയുണ്ടെന്നാണ് ട്രംപ് വീണ്ടും പറയുന്നത്.