ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ
ദില്ലി: ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി വലിയ മുന്നൊരുക്കങ്ങളാണ് അഹമ്മദാബാദില്‍ നടക്കുന്നത്. ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
24 ന് ഉച്ചയ്ക്ക് അഹമ്മദാബാദിലാണ് ട്രംപ് വിമാനമിറങ്ങുക. മൂന്നരയോടെ ദില്ലിയിലേക്ക് മടങ്ങും. മൂന്നരമണിക്കൂര്‍ മാത്രം നഗരത്തില്‍ തങ്ങുന്ന ട്രംപിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തിരക്കിട്ട സൗന്ദര്യവത്ക്കരണത്തിനും മിനുക്ക് പണികള്‍ക്കുമാണ് അഹമ്മദാബാദ് സാക്ഷ്യം വഹിക്കുന്നത്.
മിനിറ്റിന് 55 ലക്ഷം രൂപ
ഡൊണാള്‍ഡ് ട്രംപിന്‍റെ വരവിനോട് അനുബന്ധിച്ച് അഹമ്മദാബാദില്‍ മാത്രം നൂറുകോടിയോളം രൂപയാണ് വിവിധ വകുപ്പുകള്‍ ചിലവാക്കുന്നത്. അതായത് മിനിറ്റില്‍ 55 ലക്ഷത്തോളം രൂപ. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും നഗര വികസന അതോറിറ്റിയുമാണ് ചെലവിന്‍റെ വലിയ ഭാഗവും വഹിക്കുന്നത്.
80 കോടി
100 കോടിയില്‍ 80 കോടിയോളം രൂപ റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമാണ് മുടക്കുന്നത്. സുരക്ഷയ്ക്കായി ചിലവിടുന്നത് 12 കോടി രൂപയാണ്. ഏഴുകോടി സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ സുരക്ഷയടക്കമുള്ള ചിലവുകള്‍ക്കാണ്.
നഷ്ടമല്ല
സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്കാരിക പരിപാടികള്‍ക്ക് നാലുകോടി എന്നിങ്ങനെയാണ് ഏകദേശ തുക. റോഡുകളുടെ നിര്‍മാണം നഗരസഭാ ബജറ്റിലുള്ള തുകയായതിനാല്‍ ഇത് നഷ്ടമല്ലെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
22 കിലോമീറ്റര്‍ റോഡ് ഷോ
റോഡ്ഷോ, സബര്‍മതി ആശ്രമസന്ദര്‍ശനം, മോട്ടേരയിലെ ക്രിക്കറ് സ്റ്റേഡിയം ഉദ്ഘടനം എന്നിവയാണ് അഹമ്മദാബാദിലെ ട്രംപിന്‍റെ പരിപാടികള്‍. മോദിക്കൊപ്പം 22 കിലോമീറ്റര്‍ റോഡ് ഷോയാണ് ട്രംപ് നടത്തുന്നത്. ഇത് ലോക റെക്കോര്‍ഡ് ആയിരിക്കുമെന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ ബിജല്‍ പട്ടേല്‍ അവകാശപ്പെടുന്നത്.
120000 പേര്‍
റോഡ് ഷോയില്‍ ഇവരെ സ്വീകരിക്കാന്‍ അമ്പതിനായിരം പേരും സ്റ്റേഡിയത്തില്‍ 120000 പേര്‍ സ്റ്റേഡിയത്തിലും ഉണ്ടാകുമെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍. ഇവരില്‍ ഭൂരിപക്ഷം ബിജെപി പ്രവര്‍ത്തകരായിരിക്കും. പങ്കെടുക്കുന്ന എല്ലാവരുടേയും പേരു വിവരം പോലീസ് ശേഖരിക്കുന്നുണ്ട്.
സുരക്ഷ
പതിനായിരത്തോളം പോലീസുകരാണ് നഗരത്തില് സുരക്ഷ ഒരുക്കുക. യുഎസ് സീക്രട്ട് സര്‍വീസ്, എന്‍എസ്ജി, എസ്പിജി എന്നിവര്‍ക്ക് പുറമേയാണത്. പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ആന്‍റി-സ്നൈപ്പര്‍ ടീമും ഉണ്ടാവും. ഇന്ത്യാസന്ദര്‍ശനത്തെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ ട്രംപ് വലിയ പ്രചാരണം നടത്തുന്നുണ്ട്.
ഫേസ്ബുക്കില്‍
'മാർക്ക് സുക്കർബർഗ് അടുത്തിടെ പറഞ്ഞു ഡോണൾഡ് ട്രംപ് ആണ് ഫെയ്സ്ബുക്കിലെ നമ്പർ 1, നമ്പർ 2 എന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രണ്ടാഴ്ചയക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്കു പോകുകയാണ്'- എന്നാണ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
12 റോഡുകള്‍
ട്രംപിന്‍റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഏകദേശം 12 ഓളം റോഡുകളാണ് പുതുതായി ടാര്‍ ചെയ്ത് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. റോഡ് ഷോ സമയത്ത് തെരുവ് നായക്കളും പശുക്കളും അലഞ്ഞ് തിരിയുന്ന സാഹചര്യവും ഒഴിവാക്കാന്‍ പ്രത്യേക മുന്നൊരുക്കവുമുണ്ട്.
വിമര്‍ശനം
അതിനിടെ, ട്രംപ് ചേരിപ്രദേശങ്ങള്‍ കാണാതിരിക്കാന്‍ കൂറ്റന്‍ മതില്‍ നിര്‍മ്മിക്കുന്നതിനെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം വരെയുള്ള പാതയിലെ ചേരിയാണ് മതില്‍കെട്ടി മറയ്ക്കുന്നതെന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പടേയുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മതില്‍
അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. മതില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ റോഡില്‍ നിന്ന് ചേരിയിലേക്കുള്ള ദൃശ്യം ഇല്ലാതാകും. 600 മീറ്റര്‍ നീളത്തില്‍ 6-7 അടി വരെയുള്ള മതിലാണ് പണിയുന്നതെന്നാണ് വിവരം.
രോഗി മരിച്ചതിന് ശേഷം വരുന്ന മണ്ടൻ ഡോക്ടർ, അമിത് ഷായെ പരിഹസിച്ച് മമത ബാനർജി
ദില്ലി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും