ട്രംപിന്റെ ഇന്ത്യ സന്ദർശനം; റോഡ് ഷോയിൽ പങ്കെടുക്കുക 70 ലക്ഷം പേരല്ല, ഒരു ലക്ഷം പേർ മാത്രം!!
ദില്ലി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് ഷോയിൽ 70 ലക്ഷം പേർ പങ്കെടുക്കില്ല. ഒരു ലക്ഷം പേർ മാത്രമേ പങ്കെടുക്കുകയുള്ളുവെന്ന് അധികൃതർ. ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ട്രംപ് 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തുക. എന്നാല്‍ ഇതില്‍ പ്രതീക്ഷിക്കുന്ന കാഴ്ചക്കാരുടെ എണ്ണം ട്രംപ് പത്രസമ്മേളനത്തിൽ 70 ലക്ഷം പേരുണ്ടാകുമെന്നാണ് വ്യക്തമാക്കിയത്.
എന്നാൽ അത് തിരുത്തി അധികൃതർ രംഗത്തെത്തുകയായിരുന്നു. ഒരു ലക്ഷം പേർ മാത്രമേ റോഡ് ഷോ കാണാൻ എത്തുകയുള്ളൂവെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ വിജയ് നേഹയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 'ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല, പക്ഷേ പ്രധാനമന്ത്രി മോദിയെ ഞാന്‍ ഇഷ്ടപ്പെടുന്നു. വിമാനത്താവളത്തിനും വേദിക്കും ഇടയില്‍ 70 ലക്ഷം പേരുണ്ടാകുമെന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയില്‍ പങ്കെടുക്കാമെന്ന് ഒരു ലക്ഷത്തിലധികം പേർ സമ്മതിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് മുന്‍സിപ്പല്‍ കമ്മീഷണര്‍ വിജയ് നേഹ ട്വിറ്ററില്‍ കുറിച്ചു. ഗുജറാത്തിലെ പ്രധാന നഗരങ്ങളിലൊന്നായ അഹമ്മദാബാദിലെ ആകെ ജനസംഖ്യ തന്നെ 70-80 ലക്ഷമാണ്. ഇന്ത്യയുടെ സംസ്‌കാരം ലേകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അഹമ്മദാബാദിന് വലിയ അവസരമാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.