'ഹൗഡി മോദി'യിൽ മോദിയ്ക്കൊപ്പം ട്രംപും എത്തും... അരലക്ഷം പേർ പങ്കെടുക്കുന്ന മെഗാ പരിപാടി
ദില്ലി: സെപ്തംബര്‍ 22ന് ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കുചേരും. ട്രംപും മോദിയും ഇതാദ്യമായാണ് ഒരു റാലി സംയുക്തമായി അഭിസംബോധന ചെയ്യുന്നത്. ഹ്യൂസ്റ്റണ്‍ പരിപാടിയില്‍ ട്രംപ് പ്രധാനമന്ത്രി മോദിക്കൊപ്പം പങ്കെടുക്കുമോയെന്ന കാര്യത്തില്‍ ഊഹാപോഹങ്ങള്‍ നിലനില്‍ക്കെയാണ് സ്ഥിരീകരണവുമായി വൈറ്റ്ഹൗസ് പ്രസ്താവന പുറത്തിറക്കിയത്. ആഴ്ചകള്‍ക്കുള്ളില്‍ ട്രംപും പ്രധാനമന്ത്രി മോദിയും തമ്മില്‍ നടക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ഹൂസ്റ്റണിലെ വിശാലമായ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ സെപ്തംബര്‍ 22ന് നടക്കുന്ന മെഗാ ഹൗഡി മോദി ഷെയര്‍ഡ് ഡ്രീംസ്, ബ്രൈറ്റ് ഫ്യൂച്ചേഴ്‌സ്' പരിപാടിയില്‍ 50,000 ത്തിലധികം ഇന്ത്യക്കാരാണ്
തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സൗഹൃദപരമായ അഭിവാദ്യമാണ് 'ഹൗഡി ',' ഹൗ ഡു യു ഡു? 'എന്നതിന്റെ ചുരുക്കമാണ് ഇത്. പ്രധാനമന്ത്രി മോദിക്ക് അഭിവാദ്യമായാണ് പരിപാടി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍ നല്‍കാനും ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കാനും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും മോദി-ട്രംപ് സംയുക്ത റാലി മികച്ച അവസരമാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പ്രസ്താവനയില്‍ പറഞ്ഞു. ഇതാദ്യമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് യുഎസില്‍ വെച്ച് ആയിരക്കണക്കിന് ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നത്. ട്രംപിന്റെ പങ്കാളിത്തം ഹൗഡി മോദി!' പരിപാടിയിലെ ചരിത്ര നിമിഷമായിരിക്കുമെന്നും ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമാണിതെന്നും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല പറഞ്ഞു.

മൂന്ന് ദശലക്ഷം ഇന്ത്യന്‍-അമേരിക്കന്‍ പ്രവാസികളുടെ പരിശ്രമങ്ങളുടെയും വിജയത്തിന്റെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവര്‍ നല്‍കിയ സംഭാവനകളുടെയും വലിയ അംഗീകാരമായാണ് പരിപാടിയെ അടയാളപ്പെടുത്തുന്നത്. പാര്‍ട്ടി വ്യത്യാസമില്ലാതെ അമേരിക്കന്‍ നേതൃത്വത്തിന്റെ പങ്കാളിത്തവും പരിപാടിയില്‍ കാണാം. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാര്‍ക്കും സെനറ്റര്‍മാര്‍ക്കും പുറമെ ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പിന്റെ രണ്ടാം റാങ്കിംഗ് അംഗമായ ഹൗസ് ഓഫ് മെജോറിറ്റി ലീഡര്‍ സ്റ്റെനി ഹോയറും 'ഹൗഡി മോഡി' പരിപാടിയില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യ-യുഎസ് ബന്ധത്തിലുള്ള ശക്തമായ ഉഭയകക്ഷി പിന്തുണയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ജി 7 ഉച്ചകോടിക്കിടെ ഇരുവരും കഴിഞ്ഞ മാസം ഫ്രാന്‍സില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനോട് പരിപാടിയില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചതായി വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു. മോദിയുമായുള്ള സൗഹൃദം ആസ്വദിക്കുന്ന ട്രംപ് ഹൂസ്റ്റണില്‍ ചേരാനുള്ള ക്ഷണം സ്വീകരിച്ച് തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം ഇരു നേതാക്കളും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാകും ഹൂസ്റ്റണിലേത്. ജപ്പാനില്‍ ജൂണില്‍ നടന്ന ജി 20 ഉച്ചകോടിയും ജൂലൈയില്‍ ഫ്രാന്‍സില്‍ നടന്ന ജി 7 ഉച്ചകോടിയുമായിരുന്നു മുന്‍ കൂടിക്കാഴ്ചകള്‍. 2016 നവംബറിലെ തിരഞ്ഞെടുപ്പില്‍ ചരിത്രപരമായ വിജയത്തിന് ഏതാനും ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനിയായി ന്യൂജേഴ്സിയിലെ അയ്യായിരത്തോളം ഇന്ത്യക്കാരെ ഒക്ടോബറില്‍ ട്രംപ് അഭിസംബോധന ചെയ്തിരുന്നു.
സെപ്റ്റംബര്‍ 21 ന് ഹൂസ്റ്റണില്‍ എത്തുന്ന മോദി സെപ്റ്റംബര്‍ 22 ഞായറാഴ്ച രാവിലെ 11 മണിയോടെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ 'ഹൗഡി മോദി' പരിപാടിയില്‍ പ്രസംഗിക്കും. അമേരിക്കയിലെ ഊര്‍ജ്ജ മേഖലയിലെ വ്യാപാരികളുമായി കൂടിക്കാഴ്ച നടത്തും. സെപ്റ്റംബര്‍ 23 ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആതിഥേയത്വം വഹിക്കുന്ന യുഎന്‍എസ്ജി കാലാവസ്ഥാ പ്രവര്‍ത്തന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും സര്‍ക്കാരുകളില്‍ നിന്നും ആവശ്യമായ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗിക്കും. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാര്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.












Click it and Unblock the Notifications