പ്രതിച്ഛായ തിരിച്ച് പിടിച്ച് നരേന്ദ്ര മോദി, കൊവിഡ് കാലത്ത് കുതിച്ചുയർന്ന് മോദിയുടെ ജനപ്രീതി, സർവ്വേ!
ദില്ലി: പൗരത്വ പ്രക്ഷോഭവും ദില്ലി കലാപവും സാമ്പത്തിക പ്രതിസന്ധിയും അടക്കമുളള വിഷയങ്ങളില്‍ സര്‍ക്കാരിന് നഷ്ടമായ പ്രതിച്ഛായ നരേന്ദ്ര മോദിക്ക് തിരികെ നല്‍കിയിരിക്കുകയാണ് കൊവിഡ് കാലം. മോദി സര്‍ക്കാരിന് എതിരെ ഉയര്‍ന്ന പല വിഷയങ്ങളും കൊവിഡോടെ അപ്രത്യക്ഷമായിരിക്കുകയാണ്. എന്ന് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയര്‍ന്നതായാണ് സര്‍വ്വേകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്ന് നേരത്തെയും സര്‍വ്വേ ഫലം പുറത്ത് വന്നിരുന്നു.
ഐഎഎന്‍എസ്-സീ വോട്ടര്‍ കൊവിഡ് ട്രാക്കര്‍ സര്‍വ്വേ പ്രകാരം നരേന്ദ്ര മോദിയുടെ ജനപ്രീതി കുതിച്ചുയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് 25ന് നടത്തിയ സര്‍വ്വേയില്‍ മോദിയുടെ ജനപ്രീതി 76.8 ശതമാനം ആയിരുന്നു. എന്നാല്‍ ഏപ്രില്‍ 21ന് നടത്തിയ സര്‍വ്വേയില്‍ മോദിയുടെ ജനപിന്തുണ 93.5 ശതമാനമായി വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
അമേരിക്ക ആസ്ഥാനമായുളള സര്‍വേ ഏജന്‍സിയായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പൊളിറ്റിക്കല്‍ നടത്തിയ സർവ്വേയിൽ ലോകനേതാക്കളിൽ മുന്നിലെത്തിയത് നരേന്ദ്ര മോദി ആയിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവ്വേ നടത്തിയത്. പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലുളള ലോകനേതാക്കളുടെ റേറ്റിംഗിംലാണ് മോദി മുന്നിലെത്തിയത്.
68 പോയിന്റുകളാണ് മോദിക്ക് ലഭിച്ചത്. അതേസമയം കൊവിഡ് പ്രതിരോധത്തിൽ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റേറ്റിംഗ് ഇടിഞ്ഞ് താണിരിക്കുകയാണ്. ജസ്റ്റിന്‍ ട്രൂഡോ, ഏഞ്ചല മെര്‍ക്കല്‍, ബോറിസ് ജോണ്‍സണ്‍ അടക്കമുളള നേതാക്കളും മോദിക്ക് പിറകിലായി പട്ടികയിലുണ്ട്. ലോകത്തെ പത്ത് പ്രമുഖ നേതാക്കളെ പിന്തളളിയാണ് മോദി ഒന്നാമത് എത്തിയത്. മെക്‌സിക്കോയുടെ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരാണ് മോദിക്ക് പിന്നിലുളളത്.
കൊവിഡ് പ്രതിരോധം തടയുന്നത് മാര്‍ച്ച് 24 മുതല്‍ മെയ് 3 വരെ രാജ്യത്ത് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഇനിയും നീട്ടിയേക്കാനും സാധ്യതയുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് സഹായം തേടി മോദിക്ക് വിളികളെത്തി. ഇത് ലോകനേതാക്കളുടെ മുന്‍നിരയിലേക്ക് മോദിയെ ഉയര്‍ത്തി. എന്നാല്‍ ലോക്ക്ഡൗണിന് ശേഷം വരാന്‍ പോകുന്ന സാമ്പത്തിക-തൊഴില്‍ പ്രതിസന്ധികളെ മോദിക്ക് നേരിടേണ്ടതുണ്ട്.
മഹാരാഷ്ട്രയിലെ സസ്പെൻസിന് അവസാനം, ഉദ്ധവ് താക്കറെയുടെ കാര്യത്തിൽ തീരുമാനമെടുത്ത് ഗവർണർ!
'പക്ഷേ അനാവശ്യം പറയരുത്, ലെവലു വിടരുത്'! വിടി ബൽറാമിന് കലക്കൻ മറുപടി, വൈറൽ!