അയോധ്യ രാമക്ഷേത്രം; ട്രസ്റ്റ് പ്രഖ്യാപിച്ച് മോദി, ലോക്സഭയില്‍ ജയ് ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍
ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര എന്നാണ് ട്രസ്റ്റിന്റെ പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ഇക്കാര്യം പ്രഖ്യാപിച്ചു. ബിജെപി എംപിമാര്‍ ജയ് ശ്രീറാം വിളികളോടെയാണ് മോദിയുടെ ലോക്സഭാ പ്രഖ്യാപനത്തെ എതിരേറ്റത്. അയോധ്യയിലെ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി വിട്ടുകൊടുത്തിരുന്നു. മൂന്ന് മാസത്തിനകം ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതുപ്രകാരമാണ് പുതിയ ട്രസ്റ്റ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര മന്ത്രിസഭ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ആദ്യ പടിയെന്നോണം ട്രസ്റ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ ട്രസ്റ്റാകും ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക- മോദി ലോക്സഭയെ അറിയിച്ചു.
കേന്ദ്രമന്ത്രിസഭയോഗം കഴിഞ്ഞ ശേഷമാണ് മോദി ലോക്സഭയിലെത്തിയത്. തുടര്‍ന്ന് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു. ക്ഷേത്ര നിര്‍മാണത്തിന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ട്രസ്റ്റില്‍ അംഗത്വമുണ്ടാകില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തര്‍ക്ക ഭൂമിയോട് ചേര്‍ന്ന 67 ഏക്കര്‍ ട്രസ്റ്റിന് കൈമാറുമെന്നും മോദി പറഞ്ഞു. തര്‍ക്ക ഭൂമി 2.77 ഏക്കറായിരുന്നു. ട്രസ്റ്റില്‍ 15 അംഗങ്ങളുണ്ടാകുമെന്നും ഒരംഗം ദളിത് വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
അയോധ്യയിലെ തര്‍ക്കഭൂമി പൂര്‍ണണായും രാം ലല്ലയ്ക്ക് നല്‍കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അയോധ്യയിലെ കണ്ണായ സ്ഥലത്ത് അഞ്ചേക്കര്‍ സുന്നി വഖഫ് ബോര്‍ഡിന് അനുവദിക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അയോധ്യയില്‍ അഞ്ചേക്കര്‍ വഖഫ് ബോര്‍ഡിന് കൈമാറാന്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും മോദി പറഞ്ഞു.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മോദി അയോധ്യ ട്രസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പെരുമാറ്റ ചട്ട ലംഘനമാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രതികരിച്ചു.