പളനിസ്വാമിയുടെ രാജയോഗം ശനിയാഴ്ച തീരുമോ? ഒപിഎസ് രണ്ടും കല്‍പ്പിച്ച്, ഇനിയാണ് ശരിക്കുള്ള കളി..
117 എംഎല്‍എമാരുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമേ പളനിസ്വാമിക്ക് ഭരണം നിലനിര്‍ത്താനാവൂ
ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ രാജയോഗം ശനിയാഴ്ച തന്നെ അവസാനിക്കുമോ ? ശശികല വിഭാഗം ആശങ്കയിലാണ്. മറുഭാഗത്ത് ഒ പനീര്‍ശെല്‍വമാവട്ടെ ഏതു വിധേനയും പളനിസ്വാമിയെ തള്ളിയിടാനുള്ള ശ്രമത്തിലാണ്. ഇനിയുള്ള ഓരോ മണിക്കൂറും തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണായകമാവും.
ശനിയാഴ്ച രാവിലെ 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിക്കസേരയില്‍ സ്ഥാനം ഉറപ്പിക്കാന്‍ പളനിസ്വാമിക്ക് ഭൂരിപക്ഷം തെളിയിച്ചേ തീരൂ. നിലവില്‍ ഒപ്പമുള്ള എംഎല്‍എമാരെ കൂടെ നിര്‍ത്താനായിരിക്കും പളനിസ്വാമിയുടെ ശ്രമമെങ്കില്‍ അവരെ ചാക്കിട്ടുപിടിക്കാനാണ് പനീര്‍ശെല്‍വത്തിന്റെ പദ്ധതി
പളനിസ്വാമിക്ക് ഭരണം നിലനിര്‍ത്താന്‍ കൂവത്തൂരിലെ റിസോര്‍ട്ടിലുള്ള 124 എംഎല്‍എമാരില്‍ 117 പേരുടെ മാത്രം പിന്തുണ മതി. എന്നാല്‍ ഒപിഎസിനാവട്ടെ പരമാവധി എംഎല്‍എമാരെ സ്വന്തം പക്ഷത്തേക്കു കൊണ്ടുവന്നാല്‍ മാത്രമേ രക്ഷയുള്ളൂ.
നിലവിലെ അവസ്ഥയില്‍ പന്ത് പളനിസ്വാമിയുടെ കോര്‍ട്ടില്‍ തന്നെയാണ്. ഇതുവരെയുള്ള കാര്യങ്ങള്‍ വച്ചുനോക്കുമ്പോള്‍ പളനിസ്വാമിക്ക് ഭീഷണി ഒട്ടും തന്നെയില്ല. എന്നല്‍ ഒരൊറ്റ ദിവസം കൊണ്ട് പനീര്‍ശെല്‍വം തന്നാല്‍ കഴിയുന്ന കളിയെല്ലാം കളിക്കുമെന്നുറപ്പാണ്. ഇതിനെ എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചിരിക്കും പളനിസ്വാമിയുടെ ഭാവി.
135 ആണ് നിലവില്‍ എഐഡിഎംകയെുടെ അംഗബലം. 136 പേര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് നിയമസഭയിലെത്തിയിരുന്നെങ്കില്‍ അതില്‍ ജയലളിത മരിച്ചതോടെയാണ് 135 ആയത്. ഇവരില്‍ ഒരാള്‍ക്കു സ്പീക്കറുടെ ചുമതലയാണ്. 134 പേരില്‍ 124 പേരും പളനിസ്വാമി ക്കൊപ്പമാണെന്നതാണ് ശ്രദ്ധേയം.
നിലവില്‍ പനീര്‍ശെല്‍വത്തെ പിന്തുണച്ച് 10 പേര്‍ മാത്രമേയുള്ളൂ. എതിര്‍ കക്ഷികളായ ഡിഎംകെ, കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയും ഒപിഎസിനെ ഭരണം തിരിച്ചുപിടിക്കാന്‍ സഹായിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. പനീര്‍ശെല്‍വത്തിനു മുന്നിലുള്ള ഏറ്റവും വലിയ വഴി പളനിസ്വാമിയുടെ പിന്തുണ കുറയ്ക്കുകയെന്നതാണ്. ചുരുങ്ങിയത് 10 എംഎല്‍എമാരെയെങ്കിലും പളനിസ്വാമിയുടെ ഭാഗത്തു നിന്നു റാഞ്ചാനായാല്‍ പനീര്‍ശെല്‍വത്തിനു പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പുതിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്നും തുടര്‍ന്ന് ഭരണത്തില്‍ തിരിച്ചെത്താമെന്നുമായിരിക്കും ഒപിഎസിന്റെ കണക്കുകൂട്ടല്‍.
ഏറെ നാളുകള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച വൈകീട്ടാണ് പളനിസ്വാമി തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് പളനിസ്വാമി അറിയിച്ചതിനെതുടര്‍ന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പുതിയ സര്‍ക്കാരുണ്ടാക്കാന്‍ പളനിസ്വാമിയെ ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ തമിഴ്‌നാടിന്റെ മൂന്നാമത്തെ മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം. ജയലളിതയുടെ മരണ ശേഷം പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നെങ്കിലും പിന്നീട് സ്ഥാനമൊഴിയുകയായിരുന്നു.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശശികലയും പനീര്‍ശെല്‍വവും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി പിടിവലി നടത്തിയത് തമിഴ്‌നാട് രാഷ്ട്രീയത്തെ ഇളക്കിമറിച്ച സംഭവമായിരുന്നു. ഒടുവില്‍ കപ്പിനും ചുണ്ടിനുമിടയില്‍ ശശികലയുടെ മോഹം വീണുടഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി ശശികലയ്ക്ക് തടവുശിക്ഷ വിധിക്കുകയായിരുന്നു.
തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടായിരുന്നു ഇത്. ഭൂരിപക്ഷം തെളിയിച്ച് ഭരണം പിടിച്ചെടുക്കാന്‍ എംഎഎല്‍മാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല രഹസ്യമായി ദിവസങ്ങളോളം താമസിപ്പിച്ചത് വന്‍ വിവാദങ്ങള്‍ക്കു വഴിയൊരുക്കി. എംഎല്‍എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് റിസോര്‍ട്ടില്‍ നിന്നു രക്ഷപ്പെട്ട് പനീര്‍ശെല്‍വം ക്യാംപിലെത്തിയ എംഎല്‍എ ആരോപിക്കുകയും ചെയ്തു. പക്ഷെ പോലിസ് ഇവിടെയെത്തി കാര്യങ്ങള്‍ വിലയിരുത്തിയപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് റിസോര്‍ട്ടില്‍ താമസിക്കുന്നതെന്നാണ് എംഎല്‍എമാര്‍ പ്രതികരിച്ചത്.