ജനാധിപത്യം താഴോട്ട്, ഭരിക്കുന്നവര്‍ തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗെന്ന് ചിദംബരം, ബിജെപിക്ക് മറുപടി!!
ദില്ലി: ജനാധിപത്യ സൂചികയില്‍ ഇന്ത്യ പിന്നോട്ട് പോകുന്നുവെന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി ചിദംബരം. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ജനാധിപത്യത്തെ തകര്‍ത്തെന്നും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കിയെന്നും മനസ്സിലാക്കാനാവുമെന്ന് ചിദംബരം പറഞ്ഞു. ഇപ്പോള്‍ അധികാരത്തിലുള്ളവരാണ് യഥാര്‍ത്ഥ തുക്ക്ഡെ തുക്ക്ഡെ ഗ്യാംഗെന്നും ചിദംബരം പറഞ്ഞു. ബിജെപിയുടെ വാക്കുകള്‍ കടമെടുത്തായിരുന്നു ചിദംബരം അവര്‍ക്ക് തന്നെ മറുപടി നല്‍കിയത്.
ഗുരുതരമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ് ജനാധിപത്യ സൂചിക തയ്യാറാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഈ സൂചികയില്‍ പരാമര്‍ശിക്കുന്നുണ്ട. ജനാധിപത്യപരമായ പിന്‍വാങ്ങല്‍ എന്നാണ് ഇതിനെ സൂചിപ്പിക്കുന്നത്. എന്‍ആര്‍സി അസമില്‍ നടപ്പാക്കിയതും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കശ്മീരിന് സ്വയം ഭരണാധികാരം എന്ന ഭ രണഘടനാ അനുശാസനമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2018ല്‍ ഇന്ത്യ 7.23 പോയിന്റുണ്ടായിരുന്നു. ഇത് 6.90 പോയിന്റായി കുറഞ്ഞിരിക്കുകയാണ്. അതേസമയം ജനാധിപത്യം ഇടിഞ്ഞ് കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഡെമോക്രസി ഇന്‍ഡക്സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 165 രാഷ്ട്രങ്ങളും രണ്ട് സ്വയം ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 167 ജനാധിപത്യ രാജ്യങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടാണ് സൂചിക തയ്യാറാക്കിയത്. അതേസമയം പൂര്‍ണ തോതിലുള്ള ജനാധിപത്യത്തിന് എട്ടിന് മുകളിലാണ് പോയിന്റ് നല്‍കുന്നത്.
രാഷ്ട്രീയ പങ്കാളിത്തം, പൗര സ്വാതന്ത്ര്യം, രാഷ്ട്രീയ സംസ്കാരം, തിരഞ്ഞെടുപ്പ് പ്രക്രിയ, ബഹുസ്വര എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. ഇന്ത്യക്ക് പൗരത്വ നിയമവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമാണ് പോയിന്റില്‍ ഇടിവ് വരാനുള്ള പ്രധാന കാരണം. പൗര സ്വാതന്ത്ര്യത്തിന് ഇന്ത്യയില്‍ ശോഷണം സംഭവിച്ചെന്നും, ജനാധിപത്യത്തില്‍ നിന്ന് ഇന്ത്യ വ്യതിചലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ജനാധിപത്യ സൂചികയിൽ ഇന്ത്യ പിന്നോട്ട്: 51ാം സ്ഥാനത്തെന്ന് ഇഐയു റിപ്പോർട്ട്