തൂത്തുക്കുടിയില്‍ ഇടപെട്ട് സിനിമാ ലോകം, ഫോണില്‍ വിളിച്ച് രജനി, സിനിമ പിടിച്ചതില്‍ അപമാനമെന്ന് ഹരി!!
ചെന്നൈ: തൂത്തുക്കുടിയില്‍ കസ്റ്റഡി മരണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. സിനിമാ ലോകവും ഈ പ്രതിഷേധത്തിന്റെ ഭാഗമായിരിക്കുകയാണ്. മരിച്ച ജയരാജന്റെ ഭാര്യയെ രജനീകാന്ത് ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. ലോക്ഡൗണ്‍ കഴിഞ്ഞിട്ടും കുറച്ച് നേരം കൂടി കട തുറന്നതിനാണ് അച്ഛനെയും മകനെയും പോലീസുകാര്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഇവര്‍ക്ക് നീതി തേടി കേരളത്തിലടക്കം സോഷ്യല്‍ മീഡിയ ക്യാമ്പയിനും ആരംഭിച്ചിരിക്കുകയാണ്. തമിഴ് താരങ്ങളും പോലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടന് സൂര്യ പ്രതിഷേധക്കുറിപ്പാണ് പങ്കിട്ടത്.
അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡിനെ കൊലപ്പെടുത്തിയത് പോലെയുള്ള സംഭവമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമം കോവിഡ് പോലെ മറ്റൊരു പകര്‍ച്ച വ്യാധിയാണെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും വിമര്‍ശിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഡിഎംകെയും അണ്ണാഡിഎംകെയും 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഈ മാസം 23നാണ് വ്യാപാരികളായ പി ജയരാജ്, മകന് ബെന്നിക്സ് എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചത്. ഇരുവര്‍ക്കും ആന്തരിക ക്ഷതമേറ്റെന്നും മലദ്വാരത്തില്‍ മുറിവുകളുണ്ടെന്നും ജദയില്‍ അഡ്മിഷന് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സംവിധായകന് ഹരിയും തമിഴ് സമൂഹത്തോടെ മാപ്പു പറഞ്ഞ് രംഗത്ത് വന്നു. പോലീസുകാരെ തന്റെ ചിത്രത്തില്‍ മഹത്വവല്ക്കിരിച്ചിരുന്നതില് വലിയ നിരാശയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് എന്റെ ചിത്രങ്ങളില്‍ പോലീസ് അതിക്രമങ്ങളെയും മഹത്വവല്‍ക്കരിച്ചിരുന്നു. ഇതില്‍ നിരാശയുണ്ടെന്നും ഹരി പറഞ്ഞു. തമിഴ്നാട്ടിലെ ഒരാള്‍ക്ക് പോലും ഇത്തരമൊരു ക്രൂരകൃത്യം നടക്കാന്‍ ഇടവരരുത്. ഈ കൊടൂരമായ കുറ്റം ചെയ്തവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കും. ഈ സംഭവം പോലീസ് സേനയ്ക്ക് അപമാനമായിരിക്കുകയാണ്. അഞ്ച് സിനിമകള്‍ പോലീസിനെ മഹത്വവല്ക്കകരിച്ച് ചെയ്തതില്‍ എനിക്ക് ദു: ഖമുണ്ടെന്നും ഹരി പറഞ്ഞു. സാമി, സിങ്കം തുടങ്ങിയ പോലീസ് ചിത്രങ്ങളാണ് ഹരി സംവിധാനം ചെയ്തത്.
ജയരാജിനും മകന് ബെിന്നിക്സിനും പരിക്കേറ്റത് സാത്താന്‍കുടി സ്റ്റേഷനില്‍ വെച്ചാണെന്ന് ഇരുവരെയും ജയിലില്‍ എത്തിച്ച പോലീസുകാരുടെ വെളിപ്പെടുത്തലുണ്ട്. ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇവരുടെ ദേഹത്ത് പരിക്കുകളുണ്ടായിരുന്നു. മകനെ തിരക്കി സ്റ്റേഷനിലെത്തിയ അച്ഛന് ജയരാജിനെയും പോലീസ് പിടികൂടുകയായിരുന്നു. പോലീസിനെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ജയിലിലേക്കുള്ള യാത്രയ്ക്കിടെ രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് പലവട്ടം ഉടുത്തിരുന്ന മുണ്ട് മാറ്റിയതായി പോലീസുകാര്‍ സമ്മതിക്കുന്നുണ്ട്. ഇരുവരെയും കാണാതെയായിരുന്നു മജിസ്ട്രേറ്റ് ശരവണന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒപ്പിട്ടത്.