തബ്ലീഗ് പ്രവര്‍ത്തകരെ അഭിനന്ദിച്ചു: ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
ദില്ലി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വലിയ തോതിലുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങളായിരുന്നു രാജ്യത്ത് ഒരു വിഭാഗം നടത്തിയിരുന്നത്. എന്നാല്‍ കോവിഡിന്‍റെ പിടിയില്‍ നിന്ന് രോഗമുക്തി നേടിയ ഇവരില്‍ പലരും ഗുരുതരമായ നിലയില്‍ കഴിയുന്ന രോഗികള്‍ക്കായി പ്ലാസ്മ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയെന്ന വാര്‍ത്ത ഏറെ ശ്രദ്ധേയമായിരുന്നു.
രോഗം ഭേദഗമായതിനെത്തുടര്‍ന്ന് സുല്‍ത്താൻപുരിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നവരായിരുന്നു പ്ലാസ്മ ദാനം ചെയ്യാനായി രംഗത്തെത്തിയത്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ ഇവരെ അഭിനന്ദിച്ച് നിരവധിയാളുകളായിരുന്നു രംഗത്തെത്തിയത്. എന്നാല്‍ ഈ അഭിനന്ദനത്തിന്‍റെ പേരില്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

മുഹമ്മദ് മുഹ്സിനെതിരെ
കർണാടക പിന്നാക്ക ക്ഷേമ വകുപ്പ് സെക്രട്ടറിയായ മുഹമ്മദ് മുഹ്സിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ഏപ്രിൽ 27നായിരുന്നു പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായ തബ്ലീഗ് പ്രവർത്തകരുടെ പ്രവൃത്തിയെ അഭിനന്ദിച്ച് മുഹമ്മദ് മുഹ്സിൻ ട്വീറ്റ് ചെയ്തത്.

ഹീറോകൾ
'ദില്ലിയില്‍ മാത്രം 300ലേറെ തബ്ലീഗ് ജമാഅത്ത് പ്രവർത്തകരാണ് രാജ്യസേവനത്തിനായി പ്ലാസ്മ ദാനം ചെയ്യുന്നത്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്? ഗോഡി മീഡിയ? ഇൗ ഹീറോകൾ ചെയ്യുന്ന മനുഷ്യത്വത്തിെൻറ മാതൃകപ്രവർത്തനങ്ങളൊന്നും അവർ നിങ്ങൾക്ക് കാണിച്ചുതരില്ല'-എന്നായിരുന്നു മുഹമ്മദ് മുഹസിന്‍ ട്വിറ്ററില്‍ കുറിച്ചത്.

വിശദീകരണം നൽകണം
പിന്നീട് ഇദ്ദേഹം തന്നെ ഇത് നീക്കം ചെയ്തെങ്കിലും മുഹമ്മദ് മുഹ്സിനോട് അഞ്ചുദിവസത്തിനകം വിശദീകരണം നൽകാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1996 ബാച്ച് കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുഹമ്മദ് മുഹ്സിന്‍. നേരത്തേയും കര്‍ണാടക സര്‍ക്കാറിന്‍റെയും കേന്ദ്രസര്‍ക്കാറിന്‍റെയും നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച് രംഗത്ത് വന്നിരുന്ന ഉദ്യോഗസ്ഥാനണ് മുഹമ്മദ് മുഹ്സിന്‍.

‘ബിൽവാര മോഡൽ’
കോവിഡ് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മധ്യപ്രദേശില്‍ ‘ബിൽവാര മോഡൽ' പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍റെ പ്രസ്താവനയെ അദ്ദേഹം കഴിഞ്ഞ ദിവസം പരിഹസിക്കുകയും ചെയ്തിരുന്നു. കൊട്ടിഘോഷിക്കുന്ന മോദിയുടെ ഗുജറാത്ത് മോഡലിന് പകരം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഭില്‍വാര മോഡല്‍ സ്വീകരിക്കേണ്ടി വരുന്നതിനെയായിരുന്നു അദ്ദേഹം പരിഹസിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത്
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് ഒഡീഷയില്‍ ഡ്യൂട്ടിയിലിരിക്കെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട വ്യക്തിയാണ് മുഹമ്മദ് മുഹസിന്‍. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.

സ്റ്റേ
പിന്നീട് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ സ്റ്റേ വാങ്ങിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. പ്രധാനമന്ത്രിയടക്കം എസ്പിജി കാറ്റഗറി സുരക്ഷ ലഭിക്കുന്നവർ നിയമത്തിന് അതീതരല്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളടക്കം നിരവധി പേര്‍ മുഹസിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.












Click it and Unblock the Notifications