പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കൊവിഡ്, കർണാടക പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം 20 പേര് ക്വാറന്റീനിൽ
ബംഗളൂരു: കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കര്‍ണാടക പൊലീസിലെ 20 ഉദ്യോഗസ്ഥരെ ഹോം ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇവരെ ഇപ്പോള്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 20 പൊലീസുകാരില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ശിമോഘ ജില്ലയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഇന്‍സ്പെക്ടറുമായി ഉന്നത ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കം പുലര്‍ത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ എല്ലാവരും ഇപ്പോള്‍ ക്വറന്റീനില്‍ പ്രവേശിച്ചിരിക്കുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടി മേയ് 16നാണ് ഇന്സെപ്കടറോടൊപ്പം പൊലീസ് വാഹനത്തില്‍ യാത്ര ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടിലാക്കി, പൊലീസ് ഉദ്യോഗസ്ഥന് കുളിച്ച് ഒരു യോഗത്തില്‍ പങ്കെടുത്തു. എല്ലാവിധ സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ച യോഗത്തില്‍ എസ്പി. എസിപി, ഡിഎസ്പി, ഇന്‍സെപ്ടര്‍ എന്നീ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു.
പിറ്റേ ദിവസമാണ് പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് വരുന്നത്. ഇതോടെ അന്നത്തെ യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. എല്ലാ ഉദ്യോഗസ്ഥരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. 20 പൊലീസുകാരില്‍ ഏഴ് പേര് ഇന്‍സ്പെക്ടര്‍മാരാണ്.
അതേസമയം, സംസ്ഥാനത്ത് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 1462 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 865 പേര് ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 556 പേര്‍ക്കാണ് ഇവിടെ നിന്നും രോഗമുക്തി നേടി മടങ്ങിയത്. ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ 41 പേര് സംസ്ഥാനത്ത് നിന്ന് മരിച്ചു.
അതേസമയം, മഹാരാഷ്ട്രയില്‍ കൊറോണ ബാധിതരുടെ എണ്ണം 40000 കടന്നു. മുംബൈയില്‍ മാത്രം 25000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2345 പേര്‍ക്കാണ് രോഗം പോസിറ്റീവായത്. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 41642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം സംസ്ഥാനത്ത് 64 പേര് മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1454 ആയി.