6 വയസുകാരായ ഇരട്ടക്കുട്ടികളെ സ്കൂൾ ബസിൽ നിന്നും തട്ടിക്കൊണ്ടുപോയി; പുഴയിലെറിഞ്ഞ് കൊലപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിൽ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ആര് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാത്ന ജില്ലയിലെ ചിത്രകൂടിൽ നിന്നും ഫെബ്രുവരി 12ാം തീയതിയാണ് ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ടുപോയത്. സ്കൂൾ പരിസരത്ത് നിന്നാണ് കുട്ടികളെ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് ശേഷം ഉത്തർപ്രദേശിലെ ബാന്ദ്ന ജില്ലയിൽ യമുനാ നദിയിൽ നിന്നുമാണ് കുട്ടികളുടെ മൃതശരീരങ്ങൾ കിട്ടുന്നത്.
ബംജ്റംഗിദൾ നേതാവിന്റെ സഹോദരൻ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ കുട്ടികളുടെ കുടുംബത്തോട് വൻ തുക മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. കുറച്ച് പണം ഇവർ ആക്രമികൾക്ക് കൈമാറയിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ വലിയ പ്രതിഷേധിച്ച് ചിത്രകൂടിൽ വലിയ സംഘർഷമുണ്ടായി.
പ്രിയങ്കയ്ക്ക് പിന്നാലെ റോബർട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്? കേസുകൾ തീർന്നാൽ പൊതുരംഗത്തേയ്ക്ക്
തോക്കു ചൂണ്ടി ഭീഷണി
ഫെബ്രുവരി 12ാം തീയതി സ്കൂൾ ബസിൽ ഇരിക്കുകയായിരുന്ന കുട്ടികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമികൾ കടത്തിക്കൊണ്ടുപോയത്. രണ്ട് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ബൈക്കിലാണ് ഇരുവരും എത്തിയത്. ഇവർ മുഖം മറച്ചിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് പോകാനിരുന്ന വഴിയിലൂടെ ഇവർ ബൈക്കിൽ എത്തുന്നതും തോക്ക് ചൂണ്ടി കുട്ടികളെ ബസിനകത്ത് നിന്നും കൊണ്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
വ്യവസായ പ്രമുഖന്റെ മക്കൾ
ഹെർബൽ ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്ന വ്യവസായി ബ്രിജേഷ് റാവത്തിന്റെ ഇരട്ടക്കുട്ടികളായ ശ്രേയാൻഷിനെയും പ്രിയാൻഷിനെയുമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 6 വയസുകാരായ ഇരുവരും യുകെജി വിദ്യാർത്ഥികളാണ്. മധ്യപ്രദേശിലെ ചിത്രാകൂടിലെ സദ്ഗുരു പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും.
ബസിൽ പിന്തുടർന്നു
ബ്രിജേഷ് റാവത്തിന്റെ കുട്ടികളെ ലക്ഷ്യം വച്ചാണ് അക്രമികൾ എത്തിയതെന്ന് വ്യക്തമാണ്. ബസിലുണ്ടായിരുന്നന 35ഓളം കുട്ടികളിൽ നിന്നും ഇവരെ തിരഞ്ഞുപിടിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നു. ബസ് ഡ്രൈവറേയും മൂന്ന് സഹായികളെയും തോക്കിൻ മുനയിൽ നിർത്തിയാണ് അക്രമികൾ കുട്ടികളുമായി കടന്ന് കളഞ്ഞത്. സ്കൂൾ ബസിൽ ഇവരെ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇടവഴികളിലൂടെ ബൈക്കോടിച്ച് ഇവർ രക്ഷപെടുകയായിരുന്നു.
|
കൊല്ലപ്പെട്ട നിലയിൽ
കൈകാലുകൾ ബന്ധിച്ച് കുട്ടികളെ ജീവനോടെ പുഴയിലേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ കുട്ടുകളുടെ കുടുംബത്തെ ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി 19ന് 20 ലക്ഷം രൂപ ഇവർക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം ഇവർ ഒരു കോടി രൂപ മോചനദ്രവ്യം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഫെബ്രുവരി 21നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് സൂചന.
അറസ്റ്റിൽ
അറസ്റ്റിൽ സംഭവുമായി ബന്ധപ്പെട്ട് 6 പേരാണ് ഇതുവരെ അറസ്റ്റിലായത്. സംഘത്തിലെ 5 പേരെ ഉത്തർപ്രദേശിൽ നിന്നും ഒരാളെ മധ്യപ്രദശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 20 ലക്ഷ്യം രൂപയും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾ കൊല്ലപ്പെട്ടുവെന്ന വാർത്ത പ്രചരിച്ചതോടെ നൂറു കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കുട്ടികൾ പഠിച്ചിരുന്ന സ്കൂളിനേ നേരെയും ആക്രമണം ഉണ്ടായി. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം കൈമാറുന്നവർക്ക് മധ്യപ്രദേശ് പോലീസ് 5000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇതും ഫലം കണ്ടില്ല.