രാഹുലിനെ പ്രതിരോധിക്കാനിറങ്ങിയ ബിജെപി നേതാവിന് പണി പാളി: വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍
ദില്ലി: കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ പ്രക്ഷോഭം തുടരുകയാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടേയുള്ള നേതാക്കള്‍ കര്‍ഷ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ കാര്‍ഷക സമരത്തെ പിന്തുണച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പങ്കുവെച്ച ചിത്രത്തേയും വിമര്‍ശനത്തേയും വിമര്‍ശിച്ച് കൊണ്ട് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്ത വീഡിയോ ട്വിറ്റര്‍ കൃത്രിമമാണെന്ന് രേഖപ്പെടുത്തി.
ഇന്ത്യ കണ്ട ഏറ്റവും നിന്ദ്യനായ പ്രതിപക്ഷ നോതാവായിരിക്കും രാഹുല്‍ ഗാന്ധി എന്ന തലക്കെട്ടിലായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്ന വൃദ്ധനായ കര്‍ഷകന് നേരെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ലാത്തി വീശുന്ന ചിത്രമാണ് രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നത്. ' ഇത് വളരെ സങ്കടകരമായ ഫോട്ടോയാണ്. ഞങ്ങളുടെ മുദ്രാവാക്യം 'ജയ് ജവാൻ ജയ് കിസാൻ' എന്നായിരുന്നു, എന്നാൽ ഇന്ന് പ്രധാനമന്ത്രി മോദിയുടെ ധാർഷ്ട്യം ജവാനെ കർഷകനെതിരെ നിലകൊള്ളിച്ചിരിക്കുന്നു. ഇത് വളരെ അപകടകരമാണ്'-എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഇതോടെയാണ് ഇതിനെ പ്രതിരോധിക്കാന്‍ അമിത് മാളവ്യ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. കര്‍ഷകനെ ജവാന്‍ മര്‍ദ്ദിക്കുന്നുവെന്നാണ് പ്രചാരണം. എന്നാല്‍ കര്‍ഷകനെ ജവാൻ സ്പർശിക്കുക പോലും ചെയ്തിട്ടില്ല എന്നാണ് വീഡിയോയിലൂടെ ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥ വീഡിയോയില്‍ കൃത്രിമം നടത്തിയാണ് അമിത് മാളവ്യയുടെ പോസ്റ്റ് എന്നാണ് ട്വിറ്റര്‍ കണ്ടെത്തിയിരിക്കുന്നത്.
Recommended Video