ദ നാഷന് വാണ്ട്സ് ടു നോ.. അര്‍ണബ് ഗോസ്വാമി എവിടെ? രണ്ടാഴ്ചയായി റിപ്പബ്ലിക് ടിവിയിൽ അർണബ് ഇല്ല!
ദില്ലി: ചാനല്‍ പ്രേക്ഷകരെ അര്‍ണബ് ഗോസ്വാമി എന്ന പേര് പരിചയപ്പെടുത്തേണ്ട കാര്യമേ ഇല്ല. ടൈംസ് നൗവില്‍ അവതാരകനായിരിക്കെ മാധ്യമരംഗത്തും പുറത്തും വലിയ ആരാധക വൃന്ദം തന്നെ അര്ണബിനുണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി റിപ്പബ്ലിക് ടിവി എന്ന ചാനല്‍ തുടങ്ങിയ ശേഷം സംഘപരിവാര്‍-മോദി അനുകൂലികള്‍ക്ക് ഏറെ പ്രിയങ്കരനാണ് അര്‍ണബ്.
ബിജെപിക്കും നരേന്ദ്ര മോദിക്കും ബിജെപി സര്‍ക്കാരിനും അനുകൂലമായ വാര്‍ത്തകള്‍ നിരന്തരം നല്‍കുന്നത് കൊണ്ട് തന്നെ അര്‍ണബ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ദേശീയതയെ ആളിക്കത്തിക്കുന്ന തരത്തിലുളള അവതരണവും അര്‍ണബിന് പലപ്പോഴും പൊങ്കാല ലഭിക്കാന്‍ കാരണമാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി അര്‍ണബ് മിസ്സിംഗ് ആണ്. എവിടെ അര്‍ണബ് ഗോസ്വാമി ?
മുന്നിലെത്തി റിപ്പബ്ലിക്
ബിജെപി എംപിയും ഏഷ്യാനെറ്റ് ഉടമയുമായ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്ന് അടുത്തിടെ മാത്രമാണ് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ടിവി എന്ന പേരില്‍ വാര്‍ത്താ ചാനലിന് തുടക്കമിട്ടത്. വളരെ പെട്ടെന്നാണ് ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ചാനല്‍ റേറ്റിംഗ് കുതിച്ച് ഉയര്‍ന്നത്. ബിജെപി അനുകൂല വാര്‍ത്തകള്‍, മോദി സ്തുതി എന്നിവ ചാനലിന്റെ പൊടുന്നനെയുളള വളര്‍ച്ചയ്ക്ക് പ്രധാന കാരണമായി മാറി.
അര്‍ണബിനെ കാണുന്നേ ഇല്ല
രാത്രി 9 മണിക്ക് അര്‍ണബ് ഗോസ്വാമി അവതരിപ്പിക്കുന്ന ദി ഡിബേറ്റ് എന്ന ചര്‍ച്ചാ പരിപാടിക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അസഹിഷ്ണുത നിറഞ്ഞ അവതരണ രീതിയും ചര്‍ച്ചയിലെ അതിഥികളെ ഗോദയിലെ എതിരാളികളായി കണ്ട് മലര്‍ത്തിയടിക്കുന്ന ശൈലിയും അര്‍ണബിന് ഒരുപോലെ ഫാന്‍സിനേയും ശത്രുക്കളേയും ഉണ്ടാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകളായി റിപ്പബ്ലിക് ടിവിയില്‍ അര്‍ണബിനെ കാണുന്നേ ഇല്ല എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ആവലാതി.
എവിടെ പോയി അർണബ്
പ്രൈം ടൈമിലെ ഡിബേറ്റില്‍ രണ്ടാഴ്ചയില്‍ കൂടുതലായി അര്‍ണബ് അവതാരകനായി എത്തുന്നില്ല. പകരം മറ്റ് രണ്ട് അവതാരകരാണ് അര്‍ണബിന്റെ ഷോ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സുപ്രധാനമായ പല സംഭവങ്ങളും നടന്നിട്ടുണ്ട്. അര്‍ണബിന് ചാനല്‍ ചര്‍ച്ചയില്‍ കത്തിക്കയറാന്‍ ഉതകുന്ന വിധത്തിലുളള വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അര്‍ണബിനെ ഈ ചര്‍ച്ചകളിലൊന്നും കാണാനില്ല.
നാഷന് വാണ്ട്സ് ടു നോ..
പാക് തടവില്‍ കഴിയുന്ന കുല്ഭൂഷണന് ജാദവിന് അനുകൂലമായിട്ടുളള വിധിയും അസമിലെ വെള്ളപ്പൊക്കവും കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകങ്ങളും അടക്കമുളള ചൂട് പിടിച്ച വിഷയങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. അര്‍ണബ് ചര്‍ച്ചയ്ക്ക് ഇല്ലാത്തത് മിസ്സ് ചെയ്യുന്ന ഫാന്‍സും അര്‍ണബിന്റെ എതിരാളികളുമാണ് ട്വിറ്ററില്‍ അദ്ദേഹത്തെ അന്വേഷിക്കുന്നത്. ദ നാഷന് വാണ്ട്സ് ടു നോ.. അര്‍ണബ് എവിടെയാണ് എന്നതാണ് ട്വിറ്ററില്‍ ഉയര്‍ന്ന് കൊണ്ടിരക്കുന്ന ചോദ്യം.
|
ആസ്സാം മണ്ണിന്റെ മകനേ..
കുല്ഭൂഷണ് കേസില്‍ പാകിസ്താനെ കടന്നാക്രമിക്കാനുളള വലിയ അവസരമാണ് അര്‍ണബിന് നഷ്ടമായിരിക്കുന്നത്. എവിടെ അര്‍ണബ് എന്നാണ് റെക്സ് റാവു എന്ന ട്വിറ്റര്‍ യൂസറുടെ ചോദ്യം. പൂജ ഭരാലിയുടെ ട്വീറ്റ് ഇങ്ങനെയാണ്. ''എവിടെയാണിപ്പോള്‍ അര്‍ണബ് ഗോസ്വാമി. ആസ്സാം മണ്ണിന്റെ മകനേ.. മറ്റൊന്നിനും വേണ്ടിയല്ലെങ്കിലും ടിആര്‍പി റേറ്റിംഗിന് വേണ്ടിയെങ്കിലും അല്പസമയം മാറ്റി വെക്കൂ. ആസ്സാം പ്രളയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നേരമില്ല. ഞങ്ങളും ഇന്ത്യക്കാരാണ്'' എന്നാണ് ട്വീറ്റ്.