1977ൽ വിമാനത്താവളത്തിൽ വെച്ച് ചന്ദ്രശേഖറിനെ കണ്ടു, അന്ന് ചായക്കട നടത്തലായിരുന്നില്ലേ? മോദിക്ക് ട്രോൾ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ സ്റ്റാര്‍ പ്രചാരകന്‍ കൂടിയാണ്. മോദിയുടെ പ്രസംഗങ്ങള്‍ ബിജെപി അണികളെ വന്‍ ആവേശത്തിലാക്കാറുണ്ട്. എന്നാല്‍ അടിക്കടി അബദ്ധങ്ങള്‍ കടന്ന് കൂടുന്നത് മോദിയുടെ പ്രസംഗങ്ങളില്‍ പതിവാണ്. ചെറിയ നാക്ക് പിഴകള്‍ മുതല്‍ ചരിത്ര വസ്തുതകള്‍ വരെ തെറ്റായി പറഞ്ഞ് പലപ്പോഴും മോദി ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. ഗാന്ധിജിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയെന്നും മിസ്സിസ് സിരിസേനയെ എംആര്‍എസ് സിരിസേനയെന്ന് വിളിച്ചതുമെല്ലാം ചെറിയ ഉദാഹരണങ്ങള്‍ മാത്രം.
പ്രസംഗത്തിലൂടെ പിന്നെയും പുലിവാല്‍ പിടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം ദില്ലിയില്‍ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ മോദി നടത്തിയ പ്രസംഗമാണിപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ച. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിനെ വിമാനത്താവളത്തില്‍ വെച്ച് കണ്ടതും പരിചയപ്പെട്ടതുമായ കാര്യമാണ് മോദി പ്രസംഗത്തില്‍ പറഞ്ഞത്.
1990-91 കാലഘട്ടത്തില്‍ ആയിരുന്നു ചന്ദ്രശേഖര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്. 1977ല്‍ ദില്ലി വിമാനത്താവളത്തില്‍ വെച്ച് ചന്ദ്രശേഖറിനെ കണ്ടെന്നും പരിചയപ്പെട്ടുവെന്നുമായിരുന്നു മോദിയുടെ പ്രസംഗം. വാജ്‌പേയിക്കും അദ്വാനിക്കും വേണ്ടി പരിപാടി സംഘടിപ്പിക്കാനാണ് താന്‍ പോയതെന്നും മോദി പറയുകയുണ്ടായി. ഇതിലാണ് ട്വിറ്റേറിയന്‍സ് കേറിപ്പിടിച്ചിരിക്കുന്നത്. 1080കളിലാണ് താന്‍ രാഷ്ട്രീയത്തില്‍ സജീവമായത് എന്ന് മോദി പലയിടത്തും പറഞ്ഞിട്ടുണ്ട്.
അങ്ങനെ വരുമ്പോള്‍ രാഷ്ട്രീയത്തില്‍ ഇല്ലാത്ത മോദി എങ്ങനെ അദ്വാനിക്കും വാജ്‌പേയിക്കും വേണ്ടി പരിപാടി സംഘടിപ്പിക്കാന്‍ നാഗ്പൂരില്‍ പോകുമെന്നാണ് ചോദ്യം. 1977ല്‍ മോദി ചായക്കട നടത്തുകയോ അതോ എംഎയ്ക്ക് പഠിക്കുകയോ ആയിരുന്നിരിക്കണമല്ലോ എന്നാണ് പലരും പരിഹാസ രൂപേണെ ചോദിക്കുന്നത്. അതോ പല സ്ഥലങ്ങളിലും ഒരേ സമയം കാണാന്‍ സാധിക്കുന്ന മനുഷ്യനാണോ മോദിയെന്നും പരിഹാസമുണ്ട്. നിരവധി പേരാണ് പ്രധാനമന്ത്രിയെ ഈ വിഷയത്തില്‍ ട്രോളി രംഗത്ത് വന്നിരിക്കുന്നത്.
But in1977 you were selling Tea ?? 🤔 https://t.co/E0yr8eIPj1
— Armaan (@Mehboobp1) July 24, 2019