സെന്റിനൽ ദ്വീപിലേക്കുള്ള ജോണിന്റെ യാത്രയ്ക്ക് പിന്നിൽ രണ്ടുപേർ; നിർണായക വഴിത്തിരിവ്
പോർട്ട് ബ്ലയർ: ആൻഡമാനിലെ സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ അമ്പേറ്റുമരിച്ച ജോൺ അലൻ ചൗ എന്ന അമേരിക്കാക്കാരന്റെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ. ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് അമേരിക്കൻ സന്യാസിമാരുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
സാഹസിക സഞ്ചാരിയായ 27കാരനാണ് ജോൺ മതപരിവർത്തനത്തിനായാണ് സെന്റിനൽ ദ്വീപിലെത്തുന്നത്. കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ച് ദ്വീപിലെത്തിയ ജോണിനെ ഗോത്രവർഗക്കാർ കൊലപ്പെടുത്തുകയായിരുന്നു. സെന്റിനൽ ദ്വീപിൽ നിന്നും ജോണിന്റെ മൃതദേഹം ഇതുവരെ വീണ്ടെടുക്കാനായിട്ടില്ല.
രണ്ടു പേർ
അപകടങ്ങൾ നിറഞ്ഞ സെന്റിനൽ ദ്വീപിലേക്കുള്ള യാത്രയ്ക്ക് രണ്ട് അമേരിക്കൻ മതപ്രചാരകർ ജോണിനെ പ്രോഹത്സാഹിപ്പിച്ചിരുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവർ ഏത് സംഘടനയുമായി ചേർന്ന് പ്രവർത്തിക്കുന്നവരാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല. മതപ്രചാരകറായ ഒരു സ്ത്രീയും പുരുഷനുമാണ് ഇതിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യയിൽ വന്നിരുന്നു
ഇവർ ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നും ജോണിന്റെ മരണശേഷം രാജ്യം വിടുകയായിരുന്നുവെന്നുമാണ് സൂചന. ഇവർ ജോണുമായി നടത്തിയ സംഭാഷണങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ആൻഡമാനിൽ നിന്നും ഇവർ സിം കാർഡുകളും സ്വന്തമാക്കിയിരുന്നു. മതപ്രചാരണത്തിനായി സെന്റിനൽ ദ്വീലിലേക്ക് പോകാൻ ജോണിനെ പ്രരിപ്പിച്ചത് ഈ അമേരിക്കൻ മതപ്രചാരകരാണെന്നാണ് പോലീസ് സംശയിക്കുന്നത്.
എഴു പേർ അറസ്റ്റിൽ
ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 7 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് 25000 രൂപ നൽകി കോസ്റ്റ് ഗാർഡിന്റെ കണ്ണുവെട്ടിച്ചാണ് ജോൺ ദ്വീപിലെത്തുന്നത്. അറസ്റ്റിലായവരിൽ ആറുപേരും മത്സ്യത്തൊഴിലാളികളാണ്, ഗോത്രവർഗക്കാർ ജോണിന്റെ മൃതദേഹം കെട്ടിവലിച്ചുകൊണ്ടുപോകുന്നതിന് ഇവർ ദൃക്സാക്ഷികളാണ്. മത്സ്യത്തൊഴിലാളികൾക്കൊപ്പം പോലീസ് നിരവധി തവണ ദ്വീപിന് ചുറ്റും നിരീക്ഷണം നടത്തിയിരുന്നു.
മത പരിവർത്തനത്തിനായി
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്നവരാണ് സെന്റിനൽ ഗോത്രവർഗക്കാർ. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളാണെന്ന് പറയപ്പെടുന്ന സെന്റിനലുകൾക്കിടയിലേക്ക് പോകാൻ ജോണിനെ പ്രേരിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഭൂമിയിൽ സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രം എന്നാണ് ആദ്യകാഴ്ചയിൽ സെന്റിനൽ ദ്വീപിനെ ജോൺ വിശേഷിപ്പിച്ചത്.
അമ്പേറ്റ് മരണം
നവംബർ 17നാണ് ജോൺ ഗോത്രവർഗക്കാരുടെ അമ്പേറ്റ് മരിക്കുന്നത്. നീണ്ട നാൾ ഗോത്രവർഗക്കാരോടൊപ്പം താമസിച്ച് അവരെ മതപരിവർത്തനം നടത്താനായിരുന്നു ജോണിന്റെ പദ്ധതി. എന്നാൽ ആദ്യ രണ്ടു യാത്രകളിലും സെന്റിനലുകളുടെ കൈയ്യിൽ നിന്നും ജോൺ കഷ്ടിച്ചാണ് രക്ഷപെട്ടത്. മൂന്നാം തവണ അമ്പേറ്റ് മരിക്കുകയായിരുന്നു. ജോണിന്റെ മൃതേദഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഗോത്രവർഗക്കാരുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പിനെതുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
പട്ടേൽ പ്രതിമയിൽ വിള്ളൽ ? സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലെ വെളുത്ത വരകളുടെ സത്യം ഇതാണ്
വീണ് കിടക്കുന്നവരെ തല്ലാനില്ല, വീണു എന്നതാണ് ശിക്ഷ, ദീപ നിശാന്ത് വിഷയത്തിൽ പ്രതികരിച്ച് മാല പാർവ്വതി