ലോക്കറില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസ്: ബാങ്ക് ജീവനക്കാരനും എടിഎം സെക്യൂരിറ്റിയും പിടിയില്‍!
തൃശൂര്‍: ചാലക്കുടി ടൗണിലെ യൂണിയന് ബാങ്കിന്റെ ലോക്കറില്‍നിന്നു സ്വര്‍ണം മോഷണം നടത്തിയ കേസില്‍ രണ്ടുപേരെ ചാലക്കുടി ഡിവൈഎസ്പി. കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടി. തൃശൂര്‍ ആറാട്ടുപുഴ നെരുവശ്ശേരി സ്വദേശി ഇട്ട്യാടത്ത് വീട്ടില്‍ പ്രകാശന്റെ മകന് ശ്യാം (25), അഷ്ടമിച്ചിറ മാരേക്കാട് സ്വദേശി ഞാറ്റുവീട്ടില്‍ ജയപ്രകാശിന്റെ മകന് ജിതിന് എന്ന ജിത്തു (27) എന്നിവരെയാണ് ചാലക്കുടി സിഐജെ മാത്യു, ചാലക്കുടി എസ്ഐ സുധീഷ്കുമാര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായ ശ്യാം അഞ്ചുവര്‍ഷത്തോളമായി ചാലക്കുടി റെയില്‍വേ സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തിക്കുന്ന യൂണിയന് ബാങ്കിലെ പ്യൂണ്‍ തസ്തികയിലും ജിതിന് യൂണിയന് ബാങ്കിലെ എ.ടി.എമ്മിന്റെ സെക്യൂരിറ്റിയുമായി ജോലിചെയ്തു വരികയായിരുന്നു.

പദ്ധതിയിട്ടത് പ്രളയത്തിന് ശേഷം
പ്രളയസമയത്ത് ചാലക്കുടി ടൗണ്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് ബാങ്കുകളിലടക്കം പ്രവര്‍ത്തനം നിലച്ചിരുന്നു. പ്രളയക്കെടുതിക്കുശേഷം തുറന്നബാങ്കില് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് ശ്യാം ബാങ്കില്‍ ഇടപാടുകാര്‍ പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്താന്‍ പദ്ധതി തയ്യാറാക്കിയത്. ബാങ്കില്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരായതിനാല്‍ ബാങ്ക് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കുന്നതില്‍ ശ്യാം മുഖ്യ പങ്കുവഹിച്ചിരുന്നു. ബാങ്കിലെ ഫര്‍ണിച്ചറുകള്‍ മാറ്റുന്ന സമയത്തും നനഞ്ഞ പേപ്പറുകളും ഫയലുകളും ഉണക്കിയെടുത്ത് സൂക്ഷിക്കുന്ന സമയങ്ങളിലും ശ്യാം ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സ്വര്‍ണാഭരണങ്ങള്‍ അടിച്ചു മാറ്റുകയായിരുന്നു.

മോഷ്ടിച്ച സ്വര്‍ണം ബാങ്കില്‍ സൂക്ഷിച്ചു
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പഴയ ഫയലുകളുടെ ഇടയില്‍ ദിവസങ്ങളോളം സൂക്ഷിച്ചുവച്ച ഇയാള്‍ അതില്‍നിന്ന് കുറേശ്ശെ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് കൊണ്ടുപോയി പലയിടങ്ങളില്‍ പണയം വയ്ക്കുകയായിരുന്നു. എടിഎമ്മിലെ സെക്യൂരിറ്റിയായി ജോലിചെയ്തിരുന്ന ജിതിനോട് താന്‍ സാമ്പത്തികമായി നല്ല ചുറ്റുപാടുള്ള വീട്ടിലെ അംഗമാണെന്നും വീട്ടിലെ കുറച്ചുസ്വര്‍ണം പണയംവച്ചു തരണമെന്നും പറഞ്ഞ് അങ്കമാലിയിലെയും , അഷ്ടമിച്ചിറയിലെയും ദേശസാത്കൃത ബാങ്കുകളില്‍ പണയം വയ്പിക്കുകയും തുടര്‍ന്ന് അമ്മായിയുടെ മകളുടെ വിവാഹ ആഭരണങ്ങളാണെന്നും എത്രയുംപെട്ടെന്ന് തിരിച്ചെടുപ്പിക്കാമെന്നും അവരുടെ വീടിന് കുറച്ചു പണികൂടി ബാക്കിയുണ്ട് എന്നു പറഞ്ഞും ചാലക്കുടിയിലും അഷ്ടമിച്ചിറയിലും ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജിതിനെക്കൊണ്ട് സ്വര്‍ണം പണയംവയ്പിച്ച് ശ്യാം രൂപ കൈവശപ്പെടുത്തിയിട്ടുണ്ട്.

പരിശോധനക്കിടെ പിടിയില്‍
കഴിഞ്ഞയാഴ്ച ചേര്പ്പില്വച്ച് വാഹന പരിശോധനയ്ക്കിടെ ശ്യാം 150 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ സഹിതം ഇലക്ഷന്റെ ഭാഗമായി നടത്തിയ ചെക്കിങ്ങിനിടെ പിടിയിലായിരുന്നു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസിന്റെ നിര്‍ദേശാനുസരണം ശ്യാമിനെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഞെട്ടിക്കുന്ന മോഷണ കഥ പുറത്തു വരുന്നത്. ചാലക്കുടി, അങ്കമാലി, ചേര്‍പ്പ് , അഷ്ടമിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ശ്യാമും, ജിതിനും പണയം വച്ച മൂന്നു കിലോയോളം സ്വര്‍ണവും ചാലക്കുടി പോലീസ് കണ്ടെടുത്തു. ശ്യാം വാങ്ങിക്കൂട്ടിയ രണ്ടു ഹോണ്ട സിവിക് കാറുകളും ഒരു ഇന്നോവ കാറും ഒരു ഫോക്സ് വാഗന് പോളോ കാറും പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെടുക്കാനായി. ശ്യാമിന്റെ വാഹന ഇടപാടുകളെപ്പറ്റിയും ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായി ഡി.വൈ .എസ്.പി. കെ. ലാല്‍ജി അറിയിച്ചു.പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി ഡി.വൈ.എസ്.പി. കെ. ലാല്‍ജിയെ കൂടാതെ സി.ഐ. മാത്യു ജെ., സബ് ഇന്‍സ്പെക്ടര്‍ സുധീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സതീശന് മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു, ഷിജോ തോമസ് ചാലക്കുടി സ്റ്റേഷനിലെ എ്.എസ്.ഐ. സി.വി. ഡേവിസ്, സീനിയര്‍ സി.പി.ഒ. സുമേഷ്, സി.പി.ഒ. രാജേഷ് ചന്ദ്രന് എന്നിവരാണ് ഉണ്ടായിരുന്നത്.

ആഡംബരകാറുകളോട് ഭ്രമം മൂത്തു: ജയിലിലായി
ചാലക്കുടി യൂണിയന് ബാങ്ക് ശാഖയില്‍നിന്ന് പ്രളയക്കെടുതിയുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കിലോ കണക്കിന് സ്വര്‍ണം അടിച്ചുമാറ്റാന്‍ ശ്യാമിനെ പ്രേരിപ്പിച്ചത് കാറുകളോട് തോന്നിയ അമിതഭ്രമം. മോഷ്ടിച്ച സ്വര്‍ണം പണയംവച്ച് കിട്ടിയപണം ഉപയോഗിച്ച് ഇയാള്‍ വാങ്ങിയത് ഏറ്റവും ഇഷ്ടപ്പെട്ട കാറായ ഹോണ്ട സിവിക്. അതും രണ്ടെണ്ണം !! അതിനുപിന്നാലെ ഒരു പോളോ കാറും ഒരു ഇന്നോവ കാറും വാങ്ങി. വാങ്ങിയ വിലയേറിയ വാഹനങ്ങളിലെല്ലാം ലക്ഷങ്ങള്‍ ചെലവഴിച്ച് ആഡംബര സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തും എക്സ്ട്രാ ഫിറ്റിങ്ങുകള്‍ നടത്തിയും വീണ്ടും അത്യാഡംബരമാക്കി. കൂടാതെ വിലയേറിയ വളര്‍ത്തുമൃഗങ്ങളെ വാങ്ങി അരുമയായി വളര്‍ത്തിയിരുന്നതായും എറണാകുളം അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പുതു തലമുറ വാഹനപ്രേമികളുടെ സംഘടനയിലും അര ഡസനോളം ആഡംബര വാഹന പ്രേമികളുടെ സംഘടനയിലും സജീവ പ്രവര്‍ത്തകനായിരുന്നു ശ്യാമെന്നു കണ്ടെത്തിയിട്ടുണ്ട്. ഒരു കോടിയോളം രൂപയാണിയാള് ആഡംബരവാഹനങ്ങള്ക്കായും കൂട്ടുകാരോടൊപ്പമുള്ള ആര്ഭാടജീവിതത്തിനുമായി തുലച്ചു കളഞ്ഞത്.

മികച്ച ജീവനക്കാരനുള്ള പുരസ്കാരം
ജീവിതത്തില്‍ നേടുവാന്‍ ഏറ്റവും ആഗ്രഹിച്ച വസ്തുു എന്താണെന്നറിഞ്ഞാല്‍ ഇയാളുടെ വാഹനപ്രേമം മനസിലാകും. 'ഒരു സ്കാനിയ ടൂറിസ്റ്റ് ബസ് വാങ്ങുക എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം' എന്ന് ഇയാള്‍ പറഞ്ഞു . സഹപ്രവര്‍ത്തകരോടും ഇടപാടുകാരോടുമുള്ള പെരുമാറ്റത്തിലൂടെയും പ്രളയാനന്തരം ബാങ്കിനെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള കര്‍മങ്ങളിലൂടെയും മികച്ച സ്റ്റാഫിനുള്ള അവാര്‍ഡ് ഈ യുവാവ് കരസ്ഥമാക്കി . ബാങ്കിലെ ക്ലര്‍ക്ക് പരീക്ഷ പാസായ ശ്യാം ഒരു പ്രമോഷന്റെ പടിവാതിലില്‍ എത്തി നില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി പോലീസ് ചെക്കിങ്ങില്‍ പിടിയിലാവുന്നത്. ഇല്ലെങ്കില്‍ ഒരുപക്ഷെ ഉയര്‍ന്ന ഓഫീസറായി വിരമിക്കേണ്ടിയിരുന്നയാളാണ് ഈ യുവാവ്. ഇത്ര മിടുക്കനായ ഈ യുവാവ് മോഷണത്തിലൂടെ ജീവിതം തുലച്ചു കളഞ്ഞ ആശ്ചര്യത്തിലാണ് ശ്യാമിന്റെ അയല്‍വാസികളും സഹപ്രവര്‍ത്തകരും.
ആരാണ് അമിത് ഷാ? എന്താണ് അമിത് ഷാ?? 'ഷാ ജി' മോദിയുടെ വിശ്വസ്തനായതിന് പിന്നിലെ നാൾവഴികള്‍ ഇങ്ങനെ...!!
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications