തീവ്രവാദ ബന്ധവുമായി രണ്ട് ആർട്ട് ഓഫ് ലിവിങ് പ്രവർത്തകർ പിടിയിൽ, എന്താണ് സത്യത്തിൽ സംഭവിച്ചത്?
അയോധ്യയിലെ രാമജന്മഭൂമി വിഷയത്തിൽ തർക്കപരിഹാരത്തിന് ശ്രമം നടത്തുകയാണ് ആർട്ട് ഓഫ് ലിവിങ് ആചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്ന് മുസ്ലിം നേതാക്കളെ കണ്ട ശേഷം ശ്രീ ശ്രീ രവിശങ്കർ പറയുകയും ചെയ്തു. എന്നാൽ മധ്യസ്ഥനാകാൻ രവിശങ്കറിനോട് ആരാണ് പറഞ്ഞത് എന്ന തരത്തില്‍ ചില മുസ്ലിം സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിട്ടും ഉണ്ട്. രാമക്ഷേത്രപ്രശ്‌നം പരിഹരിക്കാന്‍ സാധ്യതകളാരാഞ്ഞ് ശ്രീ ശ്രീ രവിശങ്കര്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കണ്ടിരുന്നു.
എന്നാൽ ഇതിനിടെ തീവ്രവാദ ബന്ധം ആരോപിച്ച് ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട രണ്ട് പേര്‍ അറസ്റ്റിലായി എന്നതാണ് വടക്കേ ഇന്ത്യയിൽ നിന്നുളള വാർത്ത. ബംഗ്ലാദേശിൽ വെച്ച് നിരോധിത സംഘടനയായ ഹിന്നീട്രെപ് നാഷണൽ ലിബറേഷൻ കൗണ്‍സിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ശ്രമിച്ച രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയായ ദവ്കി ചെക്പോസ്റ്റിൽ വെച്ചാണ് മേഘാലയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണത്രെ ഇവർ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നത്.
വഴിതെറ്റിപ്പോയ യുവാക്കളെ നേർവഴിക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ടവരാണ് പിടിയിലായ തങ്ങളുടെ ആളുകളെന്നാണ് ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ പറയുന്നത്. അതിർത്തിയിൽ തീവ്രവാദ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാൻ ശ്രീ ശ്രീ രവിശങ്കറും ആർട്ട് ഓഫ് ലിവിങും തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇങ്ങനെ പ്രചാരണങ്ങളുടെ ഭാഗമായി മണിപ്പൂരിൽ 68 യുവാക്കൾ തീവ്രവാദ പ്രവർത്തനം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.