ബിഎസ്പിക്ക് വീണ്ടും കനത്ത തിരിച്ചടി; മായാവതിയുടെ അടുത്ത അനുയായിയും മുൻ മന്ത്രിയും ബിജെപിയിൽ
ലഖ്നോ: ഉത്തർപ്രദേശിൽ ബിഎസ്പിക്ക് വീണ്ടും കനത്ത തിരിച്ചടി. രണ്ട് മുതിർന്ന ബിഎസ്പി നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിഎസ്പി അധ്യക്ഷ മായാവതിയുടെ അടുത്ത അനുയായി ആയിരുന്ന ത്രിഭുവൻ റാമും മുൻ മന്ത്രികൂടിയായ വിനോദ് സിംഗുമാണ് ബിജെപിയിൽ ചേർന്നത്.
അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവ് കെ എൻ സിംഗിന്റെ മകനാണ് വിനോദ് സിംഗ്. സുൽത്താൻപൂരിൽ നിന്നുള്ള നേതാവാണ് അദ്ദേഹം. മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പൊതുമരാമത്ത് വകുപ്പിൻറെ തലവനായിരുന്നു എഞ്ചിനീയർ കൂടിയായ ത്രിഭുവൻ റാം. രണ്ട് തവണ മായാവതി ഇടപെട്ട് ത്രിഭുവന് റാമിന് പിഡബ്ലൂഡിയിൽ കാലാവധി നീട്ടി നൽകിയിരുന്നു. ഈ കാലഘട്ടത്തിലാണ് ഉത്തർപ്രദേശിൽ കോടികൾ ചെലവിട്ട് സ്മാരകങ്ങളും പ്രതിമകളും നിർമിച്ചത്.

ജാതീയ സമീപനങ്ങൾ മൂലം ബിഎസ്പിയുടെ പ്രാധാന്യം നഷ്ടമാവുകയാണെന്നും അതിനാലാണ് ബിജെപിയിൽ ചേരുന്നതെന്നും ത്രുഭവൻ റാം മാധ്യമങ്ങളോട് പ്രതികരിച്ചു. ബിആർ അംബേദ്കറും ബിഎസ്പി സ്ഥാപകൻ കാൻഷി റാമും പറഞ്ഞത് അധികാരത്തിലിരിക്കുമ്പോൾ മാത്രമെ ഒരു പാർട്ടിക്ക് ദരിദ്രരേയും അധസ്ഥിതരേയും സംരക്ഷിക്കാൻ കഴിയൂ എന്നാണ്. എന്നാൽ അധികാരത്തിൽ ഇരുന്നപ്പോഴും ഒന്നും ചെയ്യാൻ ബിഎസ്പിക്ക് സാധിച്ചില്ലെന്ന് ത്രിഭുവൻ റാം കുററപ്പെടുത്തി. കഴിഞ്ഞ ലോക്സസഭ തിരഞ്ഞെടുപ്പിൽ മക്ലിഷഹർ മണ്ഡലത്തിൽ നിന്നും മത്സരിച്ച ത്രിഭുവൻ റാം 116 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടത്.
കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരും സംസ്ഥാനത്ത് യോഗി ആദിത്യനാഥ് സർക്കാരും ദരിദ്രർക്കും സാധാരണക്കാർക്കുമായി നടപ്പിലാക്കിയ പദ്ധതികളാണ് തങ്ങളെ ബിജെപിയിലേക്ക് ആകർഷിച്ചതെന്ന് വിനോദ് സിംഗും ത്രിഭുവൻ റാമും പ്രതികരിച്ചു. ഇരു നേതാക്കളുടെയും വരവ് ഉത്തർപ്രദേശിൽ പാർട്ടിയെ കൂടുതൽ ശക്തമാക്കുമെന്ന് യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.












Click it and Unblock the Notifications