പത്താം ക്ലാസ് വിദ്യാർത്ഥിനികൾ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു...
അക്ഷര ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ഭാർഗവി പട്ടേൽ(15), കല ശ്രാവണി(15) എന്നിവരാണ് അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്.
ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർത്ഥിനികൾ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിട്ടും വിദ്യാർത്ഥിനികളുടെ ആത്മഹത്യയ്ക്ക് പിന്നിലുള്ള കാരണമെന്താണെന്ന് കണ്ടെത്താനായില്ല.
ഹൈദരാബാദ് അക്ഷര ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനികളായ ഭാർഗവി പട്ടേൽ(15), കല ശ്രാവണി(15) എന്നിവരാണ് അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. ഹൈദരാബാദ് സരൂർനഗറിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
പരീക്ഷ...
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ പുരോഗമിക്കുന്നതിനിടെയാണ് കൂട്ടുകാരായ ഭാർഗവിയും ശ്രാവണിയും ജീവനൊടുക്കിയത്. സരൂർനഗറിലെ ഭാർഗവിയുടെ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു സംഭവം. അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. എന്നാൽ പഠനത്തിൽ മിടുക്കികളായിരുന്ന കുട്ടികൾ എന്തിനാണ് ആത്മഹത്യ ചെയ്തതെന്നാണ് എല്ലാവരുടെയും ചോദ്യം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ കൂട്ടുകാരായ ഇരുവരും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്.
അപ്പാർട്ട്മെന്റിലേക്ക്...
സംഭവദിവസവും പതിവുപോലെ കമ്പയിൻ സ്റ്റഡിക്കെന്ന് പറഞ്ഞ് കല ശ്രാവണി ഭാർഗവിയുടെ അപ്പാർട്ട്മെന്റിലേക്ക് പോയി. ഇതിനുശേഷം എന്തു സംഭവിച്ചുവെന്നത് ആർക്കും വ്യക്തമല്ല. സംഭവസമയത്ത് ഭാർഗവിയും ശ്രാവണിയും മാത്രമേ അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നുള്ളു. വ്യാഴാഴ്ച വൈകീട്ട് 6.30ഓടെയാണ് വിദ്യാർത്ഥിനികൾ അപ്പാർട്ട്മെന്റിൽ നിന്ന് താഴേക്ക് ചാടിയതെന്ന് എൽബി നഗർ സബ് ഇൻസ്പെക്ടർ വെമുലകോണ്ട മധു മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുപേരും ഒരുമിച്ചല്ല കെട്ടിടത്തിൽ നിന്ന് ചാടിയതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ബാൽക്കണിയിൽ നിന്നും ഒരാൾ താഴേക്ക് ചാടിയതിന് ശേഷമാണ് രണ്ടാമത്തെയാളും ജീവനൊടുക്കിയതെന്ന് എൽബി നഗർ പോലീസ് സബ് ഇൻസ്പെക്ടർ വ്യക്തമാക്കി.
കുറിപ്പ്...
അതേസമയം, ഫ്ലാറ്റിലെ കിടപ്പു മുറിയിൽ നിന്നും കല ശ്രാവണിയുടെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. 'പ്രിയപ്പെട്ട അമ്മയും അച്ഛനും ക്ഷമിക്കണം, തേജു (സഹോദരൻ) നിന്നെ ഞാൻ ഒരുപാട് മിസ് ചെയ്യും' എന്നാണ് കല ശ്രാവണി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ ഭാർഗവി പട്ടേലിന്റെ ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തില്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ മരണം ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം സംബന്ധിച്ചാണ് ദുരൂഹത തുടരുന്നത്. വിദ്യാർത്ഥിനികളുടെ മാതാപിതാക്കളിൽ നിന്നും പോലീസിന് ഒരു സൂചനയും ലഭിച്ചിട്ടുമുില്ല. ഇവരിൽ നിന്ന് പോലീസ് കഴിഞ്ഞദിവസം തന്നെ മൊഴി എടുത്തിരുന്നു.
പഠനത്തിൽ...
ജീവനൊടുക്കിയ കല ശ്രാവണിയും ഭാർഗവി പട്ടേലും പഠനത്തിൽ മിടുക്കരാണെന്ന് പോലീസ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയെ തുടർന്നുണ്ടായ സമ്മർദ്ദവും നന്നായി പരീക്ഷ എഴുതാൻ കഴിയുമോ എന്ന ഭയവും കാരണമാകാം പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ പോലീസിന്റെ നിഗമനം മാതാപിതാക്കളും അദ്ധ്യാപകരും തള്ളിക്കളഞ്ഞു. സംഭവത്തിൽ സിആർപിസി 174-ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തായി പോലീസ് അറിയിച്ചു. പരീക്ഷ സമ്മർദ്ദമാകാം ജീവനൊടുക്കാൻ കാരണമെന്നത് പ്രാഥമിക നിഗമനമാണെന്നും, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് പോലീസ് ഒടുവിൽ അറിയിച്ചത്.
ചോദ്യം ചെയ്യുന്നു...
വിദ്യാർത്ഥിനികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അക്ഷര ഇന്റർനാഷണൽ സ്കൂളിലെ സഹപാഠികളെയും അദ്ധ്യാപകരെയും പോലീസ് ചോദ്യം ചെയ്യും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സ്കൂളിന് അവധിയായതിനാലും പരീക്ഷ പുരോഗമിക്കുന്നതുമാണ് ചോദ്യം ചെയ്യലിന് തടസമായിട്ടുള്ളത്. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ പെൺകുട്ടികളുടെ കൂട്ടുകാരിൽ നിന്ന് മൊഴിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വിദ്യാർത്ഥിനികളുടെ ആത്മഹത്യയിൽ ഉന്നതല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ പ്രവർത്തകരും രംഗത്തെത്തി. സ്കൂളിലെ പഠന സമ്മർദ്ദമാണോ അതോ മറ്റു പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ കുട്ടികൾക്ക് പണവും മറ്റു സൗകര്യങ്ങളും മാത്രം ഒരുക്കിനൽകിയാൽ അവരുടെ കടമ അവസാനിക്കില്ലെന്നും, രക്ഷിതാക്കൾ കുട്ടികളോടൊപ്പം അൽപസമയമെങ്കിലും ചിലവഴിക്കണമെന്നും ബാലാവകാശ പ്രവർത്തകർ അഭ്യർത്ഥിച്ചു.
ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന് നൽകി വീട്ടമ്മ കായലിൽ ചാടി ജീവനൊടുക്കി! സംഭവം കൊച്ചിയിൽ...
കൊല്ലത്ത് പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം...